ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന അമിക്കസ്ക്യുറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം. റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം. ഇത് സംബന്ധിച്ച മറുപടി സത്യവാങ്മൂലം രാജകുടുംബം നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് രാജകുടുംബം ഈ തീരുമാനത്തിലെത്തിയത്. ആശയ വിനിമയം നടത്താതെ ഏകപക്ഷീയമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സമവായ റിപ്പോര്‍ട്ടല്ലെന്നും രാജകുടുംബം ആരോപിക്കുന്നു. നേരത്തെ അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു രാജകുടുംബാംഗങ്ങളുടെ നിലപാട്.
അതിനിടെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതുനന്മയ്ക്ക് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഒരു അന്താരാഷ്ട്ര മാര്‍ക്കറ്റിംഗ് ഏജന്‍സിയിലെ ഉദ്യോഗസ്ഥനായ രാജേഷ് നായരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലെ സ്വത്ത് വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കായി അരക്കിലോ സ്വര്‍ണം മാത്രമേ സൂക്ഷിക്കാവൂ എന്നും ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്ര സ്വത്ത് പണമാക്കി ബാങ്കുകളില്‍ സൂക്ഷിക്കണം, കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ഒരു സംവിധാനത്തിന് കീഴിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ അനുമതിയോടെ ഫയല്‍ ചെയ്ത ഹര്‍ജി നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: