കാസര്‍കോട്: സംസ്ഥാനത്തിനകത്തും ദക്ഷിണ കന്നഡയിലും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ 17കാരന് ഉള്‍പ്പെടെ അഞ്ചംഗ കവര്‍ച്ചാസംഘം കാസര്‍കോട് പോലീസിന്റെ പിടിയിലായി. ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആദൂര്‍ സിഐ സതീഷ് കുമാറും സംഘവുമാണ് മംഗലാപുരത്തെ ലോഡ്ജില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
നൂറിലേറെ കവര്‍ച്ചാകേസില്‍ പ്രതിയായ കോഴിക്കോട് കുറ്റ്യാടി മൊയ്ലോത്തറ നാരങ്ങ പറമ്പ് ഹൗസില്‍ ഷിജു (41), ചെര്‍ക്കള ബേവിഞ്ചയിലെ കല്ലുകുളം ഹൗസില്‍ ഹനീഫ (40), മാണിക്കോത്തെ ഇസ്മായില്‍ (44), ഹൊസങ്കടിയിലെ സുനൈദ് (20), പാണ്ടേശ്വരം സ്വദേശിയായ 17 കാരന് എന്നിവരാണ് അറസ്റ്റിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയായിരുന്നു പ്രതികളെ കണ്ടെത്തിയത്. സ്വര്‍ണം ഉള്‍പ്പെടെയുള്ള കവര്‍ച്ചാ മുതലുകള്‍ പോലീസ് കണ്ടെടുത്തു.
കാസര്‍കോട് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊവ്വല്‍ മാസ്തിക്കുണ്ടിലെ സൈനബയുടെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് ആറര പവന് സ്വര്‍ണമാണ് കവര്‍ന്നത്.
കാസര്‍കോട് ജില്ലയില്‍ മാത്രം ഇവര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20ഓളം വീടുകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. സംഘത്തിലെ സൂത്രധാരനായ ഷിജുവിനെതിരെ കണ്ണൂര്‍, വടകര, മംഗലാപുരം, കര്‍ണാടക പുത്തൂര്‍ എന്നിവിടങ്ങളിലും കേസ് നിലവിലുണ്ട്. മൊബെയില്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കാസര്‍കോട്ടെ കവര്‍ച്ചയില്‍ ഷിജുവിന്റെ പങ്കാളികളാണ് മറ്റുള്ളവരെന്ന് പോലീസ് പറഞ്ഞു. ഓരോ സ്ഥലത്തും കവര്‍ച്ചയ്ക്ക് സഹായിക്കാന്‍ ഷിജുവിന് പ്രത്യേകം ആളുകളുണ്ട്. ഷിജുവും സംഘവും മംഗലാപുരത്ത് ജ്വല്ലറികവര്‍ച്ച നടത്തിയിട്ടുണ്ട്.
മൂന്നോളം കാറുകള്‍, ഡോളര്‍, സ്വര്‍ണം എന്നിവയാണ് മംഗലാപുരം, പുത്തൂര്‍ എന്നിവിടങ്ങില്‍ നിന്നായി കവര്‍ന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പ്രതികള്‍ ഏറെ കവര്‍ച്ച നടത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാല്‍, സുനില്‍, ഇബ്രാഹിം, പ്രദീപ്, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: