വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കോടിക്കണക്കിന് കള്ളപ്പണം തിരികെകൊണ്ടുവരണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പാക്കാത്തതിന് കോടതി യുപിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. കള്ളപ്പണം സംബന്ധിച്ച എല്ലാ കേസുകളും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക, നിക്ഷേപകരുടെ പേരുവിവരം വെളിപ്പെടുത്തുക തുടങ്ങിയ സുപ്രീംകോതി നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ അവഗണിച്ചത്.
ലിച്ച്സ്റ്റെന്‍സ്റ്റെയിന്‍സ് ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ പേരുവിവരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ജര്‍മനി ഇന്ത്യക്ക് നല്‍കിയിട്ടും ഈ വിവരം സര്‍ക്കാര്‍ മറച്ചുവെച്ചിരിക്കുകയാണ്. ആര്‍ക്കും മനസിലായിട്ടില്ലാത്ത ഏതോ ഒരു കരാറിന്റെ പേരിലാണിത്. ഇതെല്ലാം കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം കേന്ദ്രധനമന്ത്രി മറുപടി പറയണമെന്നും ജസ്റ്റിസ് ദത്തു അധ്യക്ഷനായ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കള്ളപ്പണക്കാരുടെ പേരുവിവരം എസ്ഐടി വെളിപ്പെടുത്തുമെന്ന് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് പറഞ്ഞിരുന്നു. ധനമന്ത്രാലയത്തിലെ ഹൈലെവല്‍ കമ്മറ്റിയാണ് വിവരം അന്വേഷിച്ച് വെളിപ്പെടുത്തേണ്ടത്. ഈ അനാസ്ഥ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി ഏപ്രില്‍ 29 ന് മുമ്പ് എല്ലാ വിവരങ്ങളും സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. 65 കൊല്ലമായി സ്വിസ് ബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണമാണ് സര്‍ക്കാര്‍ മനഃപൂര്‍വം മടക്കിക്കൊണ്ടുവരാത്തത്.
ഇന്ത്യ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക മാത്രമല്ല, സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും ഈ പണം സഹായകരമാകും. ഇതിനെല്ലാം പുറമെ ഇന്‍കംടാക്സ് റേറ്റ് കുറയ്ക്കാന്‍ കള്ളപ്പണം തിരികെവരുന്നത് സഹായകരമാകും. ഇതൊന്നും അറിയാത്തയാളല്ല സാമ്പത്തികവിദഗ്ധനെന്നുല്‍ഘോഷിക്കുന്ന പ്രധാനമന്ത്രി. പക്ഷെ അദ്ദേഹത്തിന്റെ മുഖ്യ അജണ്ട കോര്‍പ്പറേറ്റ് പ്രീണനമായതിനാലും ഇത് വിദേശത്ത് കിടക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമാകുമെന്നതിനാല്‍ക്കൂടിയാണ്. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ്. ലോകത്തെ കറപ്ഷന്‍ ഇന്‍ഡക്സില്‍ ഇന്ത്യ 176 ല്‍ 94-ാം സ്ഥാനത്താണ്. ഇന്ത്യയുടെ 1456 ബില്യണ്‍ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് 2010 ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളപ്പണം സംബന്ധിച്ച് 2011 ജൂണ്‍ നാലിനാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കള്ളപ്പണക്കാരുടെ പേരുവിവരം എസ്ഐടി അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് വെളിപ്പെടുത്തുമെന്നുമായിരുന്നു അന്ന് സോളിസിറ്റര്‍ ജനറല്‍ നല്കിയ ഉറപ്പ്. അന്വേഷണം പല സ്ഥലങ്ങളില്‍ നടക്കുന്നതായും കള്ളപ്പണക്കാരില്‍ കുറെപേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമെല്ലാം അദ്ദേഹം പറഞ്ഞത് അധരവ്യായാമമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. അന്ന് കോടതി നിര്‍ദ്ദേശിച്ചത് എസ്ഐടിക്ക് നേതൃത്വം നല്കാന് കഴിയുന്ന മുന്‍ സുപ്രീംകോടതി ജഡ്ജിയെ കണ്ടെത്തണമെന്നായിരുന്നു.
ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് സര്‍ക്കാര്‍ അടുത്തയാഴ്ച തന്നെ മറുപടി നല്‍കണമെന്നാണ്. ഏതോ വിഐപികളെ രക്ഷിക്കാന്‍ മനഃപൂര്‍വം സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഈ പണം ആരുടെയെന്ന് പോലും പറയാന്‍ യുപിഎ സര്‍ക്കാരിന് ഭയമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിദേശബാങ്കുകളില്‍ കള്ളപ്പണമുള്ളതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്ന് വിദേശബാങ്കുകളില്‍ സോണിയക്ക് രഹസ്യനിക്ഷേപമുണ്ടെന്ന് ഡോ. സുബ്രഹ്മണ്യന്‍സ്വാമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്ര കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടും ഒരു കമ്മറ്റിയെപ്പോലും തെരഞ്ഞെടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ കോടതിയലക്ഷ്യകുറ്റം അക്ഷന്തവ്യമാണ്. സിബിഐ കണക്കുകള്‍ പ്രകാരം കള്ളപ്പണ നിക്ഷേപം 500 ബില്യണ്‍ ആണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ വെറും 150 ദിവസംകൊണ്ട് ഈ കള്ളപ്പണ പ്രശ്നം പരിഹരിക്കുമെന്നാണ് ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് പറഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദിയും കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കുന്നയാളാണ്. ഈ പശ്ചാത്തലത്തില്‍ അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരിന് മൂന്നാമതും അവസരം കൊടുക്കുന്നത് പാവങ്ങളോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: