പത്രത്തില്‍ ഏതു വാര്‍ത്ത എവിടെ കൊടുക്കണം എന്നു നിശ്ചയിക്കുന്നത് പത്രാധിപ സമിതിയാണ്. എങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നതും സമിതി തന്നെ. ലേഖകനിലൂടെ കിട്ടുന്ന വാര്‍ത്തയെ വേണ്ട രീതിയില്‍ പരിഷ്ക്കരിച്ചും സംസ്കരിച്ചും അച്ചടിച്ചിറക്കുകയെന്നതാണ് പത്രാധിപ സമിതിയുടെ പ്രവര്‍ത്തനം. അതില്‍ പരമപ്രധാന ലക്ഷ്യം വായനക്കാരന് യാഥാര്‍ത്ഥ്യം അതുപോലെ ലഭിക്കണം എന്നതാണ്. പക്ഷേ ഒരേ വാര്‍ത്ത തന്നെ വിവിധ പത്രങ്ങളില്‍ സ്ഥാനത്തും വലുപ്പത്തിലും പ്രാധാന്യത്തിലും വ്യത്യസ്തമായിരിക്കും. അതാണ് പത്രത്തിന്റെ മുമ്പു പറഞ്ഞ പ്രഖ്യാപിതവും അപ്രഖ്യാതിവുമായ നിലപാട് സ്വാധീനം. തികച്ചും പത്രാധിപരുടെ, പത്രാധിപ സമിതിയുടെ സ്വാതന്ത്ര്യവും അവകാശവുമാണിക്കാര്യത്തില് പ്രധാനമെന്നിരിക്കിലും പത്രധര്‍മം എന്നത് പത്രവ്യവസായമായി മാറിയപ്പോള്‍ മാനേജ്മെന്റാണ് ഇവിടെ താരം. അവരുടെ താല്‍പ്പര്യങ്ങള്‍ക്കുമേല്‍ ‘ഒരു പത്രാധിപരും പറക്കില്ലെ’ന്നതാണ് പല പത്രത്തിലെയും സ്ഥിതി. അത് മനോരമയില്‍ കുറച്ച് ദയനീയമാണെന്നതാണ് യാഥാര്‍ത്ഥ്യം. മാനേജ്മെന്റ് കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്നവര്‍ ഏറെയുണ്ടവിടെ. അത്തരക്കാര്‍ ആ സ്ഥാപനത്തത്തില് വിരമിക്കുന്നേയില്ല. നട്ടെല്ലു വളക്കുമ്പോള്‍, അത് അധാര്‍മിക ആവശ്യങ്ങള്‍ക്കാണെന്ന് വരുമ്പോള്‍ രാജിവച്ചൊഴിഞ്ഞു പോകുന്ന പ്രതിഭകളുമുണ്ട്. അങ്ങനെ പോയവരുടെ നീണ്ട നിരയുണ്ട്. പക്ഷേ പത്രപ്രവര്‍ത്തനത്തില്‍ മനോരമയാണ് ആത്യന്തിക സ്ഥാനമെന്നു കരുതുന്നവര്‍ക്കും നട്ടെല്ലു റബര്‍ കഷണങ്ങളായവര്ക്കും അത് പ്രശ്നമേ അല്ല, തുടരും.
നൂറുകണക്കിനുണ്ട് ഉദാഹരിക്കാന്‍ മനോരമത്തരം. പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്തകള്‍ വരെ. ഏറ്റവും പുതിയ ചിലതുമാത്രം പറയാം, പത്രത്തിന്റെ തനിനിറം വ്യക്തമാകാന്‍. വിദേശത്തും കേരളത്തിനു പുറത്തും നടക്കുന്ന പത്രമാധ്യമരംഗത്തെ പ്രവണതകളും വാര്‍ത്തകളും സ്വന്തമെന്ന മട്ടില്‍ അനുകരിച്ചവതരിപ്പിക്കുന്നവരാണ് മനോരമ. അങ്ങനെ മറ്റുള്ളവര്‍ക്കു മുമ്പേ നടത്തുന്ന അനുകരണമാണ് അവരെ പലപ്പോഴും മുന്നിലാക്കുന്നത്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന്റെ ഒന്നാം പുറത്ത് റോബര്‍ട്ട് വാദ്രയെന്ന ഇന്ത്യക്കാരന് നടത്തിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുവാര്‍ത്ത പ്രധാന വാര്‍ത്തയായി മനോരമ കണ്ടില്ല. ‘മിസ്റ്റര്‍ മരുമകന്’ ആണ് ഈ വാദ്രയെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ,ആരുടെയെന്നതാണ് സംശയം. മനോരമ മാനേജ്മെന്റ് വാദ്രയോടു കാണിക്കുന്ന ഈ അമിത താല്‍പ്പര്യം പക്ഷേ ഭാവിപ്രധാനമന്ത്രിയെന്നുറപ്പായ നരേന്ദ്രമോദിയോടു കാണിക്കുന്നില്ല. എന്നല്ല പ്രത്യേക വിരോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മോദിക്കെതിരെ വിദേശത്തെ ചില പത്രങ്ങളില്‍ വന്ന ഒറ്റക്കോളം വാര്‍ത്ത മനോരമക്കു പ്രധാന വാര്‍ത്തയായി. അങ്ങനെ എണ്ണിപ്പറയാന്‍ ഏറെയേറെ.
ചിലതുകൂടി: പാര്‍ട്ടിയുടെ മുതിര്‍ന്ന താത്വികാചാര്യനായ നേതാവ് മുരളീ മനോഹര്‍ ജോഷി മനോരമയോട് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗമാണെന്ന്. ബിജെപിയുടെ എണ്ണമറ്റ നേതൃനിരയില്‍നിന്ന് മനോരമയ്ക്ക് (ടിവി) കിട്ടിയത് ജോഷിയെയാണ്. അപ്രതീക്ഷിതമായി കിട്ടിയ ഒരു അഭിമുഖം (അതെങ്ങനെ ഒപ്പിച്ചെന്നത് വേറെ കഥയാണ്)കൊണ്ട് കുറേനാള്‍ കഴിച്ചു വിട്ടു. ജോഷി പറഞ്ഞതും പറയാത്തതും വ്യാഖ്യാനിച്ച് മോദി-ജോഷി തര്‍ക്കം ഉണ്ടെന്ന് പ്രചരിപ്പിച്ചു. പക്ഷേ, രണ്ടുനാള്‍ കഴിഞ്ഞ് ജോഷി പറഞ്ഞത് മോദിയും ആവര്‍ത്തിച്ചു, മോദി തരംഗമല്ല ബിജെപി തരംഗമാണെന്ന്. പക്ഷേ മോദിക്കും ജോഷിക്കും ഒരേസ്വരം എന്ന് പത്രധര്‍മ്മം മറന്നുപോയ മനോരമ പറഞ്ഞില്ല. ഇതുലേഖകര്ക്കും പത്രാധിപര്‍ക്കും വിവരമല്ലാഞ്ഞിട്ടല്ല. കാരണം പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗം തലവന്‍ തോമസ് ജേക്കബിന് വാര്‍ത്താ ബോധമില്ലെന്ന് ആരും പറയില്ല. ടിവി തലപ്പത്തെ ജോണി ലൂക്കോസിനെക്കുറിച്ചും അങ്ങനെയൊരാക്ഷേപം ഇതുവരെ കേട്ടിട്ടില്ല. പക്ഷേ, മാനേജ്മെന്റ് താല്‍പ്പര്യം എന്നൊരു ദുര്‍ഭൂതം ഉണ്ടല്ലൊ.
തീര്‍ന്നില്ല, മോദി കാണ്‍പൂരില്‍ ജോഷിയുടെ പ്രചാരണത്തിനു പോകില്ലെന്ന് പ്രധാന വാര്‍ത്ത പത്രം എഴുതി. അന്ന് കാണ്‍പൂരില്‍ ജോഷിയുടെ മണ്ഡലത്തില്‍ നരേന്ദ്ര മോദി പ്രസംഗിച്ചു. വാര്‍ത്തയില്‍ തെറ്റുപറ്റാം, ലേഖകനു പിശകിയതാകാം. പക്ഷേ തെറ്റു തിരുത്താന്‍ മര്യാദയില്ലെ. മനോരമ മിണ്ടിയില്ല. ലേഖകന്‍ കണ്ണുംപൂട്ടിയിരുന്നു, പത്രാധിപ സമിതി വായ മൂടിയിരുന്നു. മാനേജ്മെന്റ് ചെവിയും പൊത്തിപ്പിടിച്ചു….
പ്രിയങ്കാ ഗാന്ധിയെന്ന തെരഞ്ഞെടുപ്പുകാല രാഷ്ട്രീയക്കാരിയുടെ വരവ് മനോരമ ആഘോഷിക്കുകയായിരുന്നു. ആയിക്കൊള്ളട്ടെ. പക്ഷേ യുദ്ധത്തിനിറങ്ങി, പടക്കളത്തിലെത്തിയപ്പോള് എതിര്‍പക്ഷത്തിനെ വെല്ലുവിളിച്ചുകൊണ്ട് ധീരവനിതയുടെ ആക്രമണംവന്നു- പ്രിയസഹോദരനെ രക്ഷിക്കാന്‍ മറ്റൊരു സഹോദരനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു അത്. കൗരവ-പാണ്ഡവ യുദ്ധത്തിന്റെ പ്രതീതി. പക്ഷേ അമ്പു വരുന്നത് സ്വന്തം ‘ഇച്ചായന്റെ’ നേര്‍ക്കാണെന്ന് മനസ്സിലായപ്പോള്‍ കോണ്‍ഗ്രസിന്റെ ഝാന്‍സി റാണി കരഞ്ഞു വിളിക്കുകയാണ്. തന്റെ ഭര്‍ത്താവിനെ, റോബര്‍ട്ടിനെ, ആസൂത്രിതമായി ആക്രമിക്കുകയാണെന്ന പ്രിയങ്കയുടെ കരച്ചില് പക്ഷേ മനോരമ വായനക്കാരനിലെത്തിക്കുന്നത് എത്ര തന്ത്രപരമായാണെന്നു നോക്കണം. ഈ മുതലക്കണ്ണീരിന്റെ കാരണം വിശദീകരിക്കാന്‍ അവര്‍ തയറാകുന്നില്ല. കാരണം, അപ്പോള്‍ റോബര്‍ട്ടിന്റെ റിയല്‍ എസ്റ്റേറ്റ് കഥ പറയേണ്ടിവരും. അതില്‍ ആറന്മുളയിലെ നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ട് നിര്‍മാണ പദ്ധതിയുടെ പിന്നാമ്പുറക്കളികള്‍ വരെ വരും. ‘പാടില്ല പാടില്ല….. മാനേജ്മെന്റിനെ മറന്നൊന്നും ചെയ്തു കൂടാ’ എന്നതാണ് ഇപ്പോള്‍ പത്രാധിപ സമിതിയുടെ നയം.
പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറി അധികാരം കയ്യാളി, അനര്‍ഹമായ, അവിഹിതമായ രാജ്യഭരണം നടത്തിയ സോണിയ എന്ന വ്യക്തിയുടെയും കിങ്കരന്മാരുടെയും ചെയ്തികളെക്കുറിച്ച് ആധികാരികമായ രണ്ടു പുസ്തകങ്ങള്‍ അടുത്തിടെ പുറത്തുവന്നു. പക്ഷേ മനോരമ വായനക്കാര്‍ അത് അറിഞ്ഞില്ല. സോണിയയെക്കുറിച്ച് എതിരായി ഒനും മിണ്ടരുതെന്ന് എവിടുന്നോ ഈ പത്രത്തിന് താക്കീതുണ്ടെന്നു തോന്നും. പ്രവീണ്‍ തൊഗാഡിയ ഗുജറാത്തില്‍ നടത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത മനോരമയും പുനഃപ്രസിദ്ധീകരിച്ചു. ഗുജറാത്ത് പത്രത്തില്‍ വന്ന വാര്‍ത്ത താന്‍ പറയാത്തതാണെന്ന് തൊഗാഡിയ പറഞ്ഞു, പക്ഷേ മനോരമ അത് വകവച്ചില്ല. തൊഗാഡിയയോട് സംസാരിച്ച ആര്‍എസ്എസ് വക്താവ് രാം മാധവ് പ്രസ്താവനയിറക്കി, തൊഗാഡിയ പറയാത്തത് പത്രം എഴുതുകയായിരുന്നുവെന്ന്. മാത്രമല്ല, സംഘടനയുടെ നയനിലപാടും അക്കൂട്ടത്തില്‍ പറഞ്ഞു. അത് തെറ്റായി വിവര്‍ത്തനം ചെയ്ത് മനോരമ വാനക്കാരെ തെറ്റിദ്ധരിപ്പിച്ചു. മനോരമ പത്രാധിപ സമിതിയില്‍ പെട്ട ചിലര്‍ക്കെങ്കിലും ഹിന്ദിയും ഇംഗ്ലീഷും അറിയാമെന്നാണ് വിശ്വസിക്കേണ്ടത്. അപ്പോള്‍ തെറ്റിദ്ധരിപ്പിച്ചതോ. അതോ? മാനേജ്മെന്റ് അല്ലേ എല്ലാം.
സുദര്ശന്
നാളെ: ഇപ്പോഴത്തെ എതിര്‍പ്പും അപ്പോഴത്തെ കുഴപ്പവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: