തിരുവനന്തപുരം: കെഎസ്ആര്‍ടിസി മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ ‘ഗരുഡ’ എന്ന പേരില്‍ തന്നെ ഓടും. കേരളത്തില്‍ നിന്നും ബംഗളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസുകള്‍ക്ക് മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പേരാണ് ഇട്ടിരിക്കുന്നത്. ഈ പേരുമാറ്റി പുതിയ പേരിടണമെന്ന നിലപാട് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. ഇക്കാര്യം ജനമഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, നിലവിലുള്ള പേരുതന്നെ തല്ക്കാലം മതിയെന്നാണ് അധികൃതര്‍ തീരുമാനിച്ചത്. ബംഗളുരുവിലേക്ക് നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന പത്തു ബസുകള്‍ വോള്വോയാണെങ്കിലും മള്‍ട്ടി ആക്സില്‍ ഉള്ളവയല്ല. സ്വകാര്യ ബസ്സര്വ്വീസുകാര് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യങ്ങളുള്ള ബസുകള്‍ നിരത്തിലിറക്കിയപ്പോഴാണ് ദീര്‍ഘദൂര സര്‍വ്വീസായ ബംഗളുരു ട്രിപ്പിന് കെഎസ്ആര്‍ടിസിയും ആഡംബര ബസുകള്‍ ബുക്ക് ചെയ്തത്.
പുതുതായി ബംഗളുരു നിന്നു വാങ്ങിയ പത്തു മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ നിരത്തിലിറങ്ങാന്‍ കാലതാമസം ഉണ്ടാകും. ഇന്നു രജിസ്ട്രേഷനുള്ള അപേക്ഷ ട്രാന്‍പോര്‍ട്ട് വിഭാഗത്തിനു നല്‍കുകയേ ഉള്ളൂ. അതേസമയം, ബസുകള്‍ വാങ്ങുന്നതിനു എച്ച്ഡിഎഫ്സിയില് നിന്നും കൂടുതല്‍ പലിശയ്ക്കാണ് പണമെടുത്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്തുകോടി രൂപയാണ് വായ്പയെടുത്തത്. എന്നാല്‍, കെഎസ്ആര്‍ടിസി വര്‍ക്കേഴ്സ് സൊസൈറ്റിയില്‍ നിന്നും പതിനൊന്നര ശതമാനത്തിനു പണം വായ്പ നല്‍കാമെന്നു പറഞ്ഞിട്ടും കൂടുതല്‍ പലിശയ്ക്കു വായ്പയെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. നേരത്തെ രണ്ടു വോള്‍വോ ബസുകള്‍ വാങ്ങിയിരുന്നു. ഇത് മള്‍ട്ടി ആക്സില്‍ അല്ല. ഇതില്‍ ഒന്ന് തിരുവനന്തപുരം-ബംഗളുരു റൂട്ടിലും ഒന്ന് തിരുവനന്തപുരം-എറണാകുളവും ഓടുന്നുണ്ട്.
ഇതിന് രണ്ടു കോടി രൂപ ചെലവായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മള്‍ട്ടി ആക്സില്‍ ബസുകള്‍ എത്തിച്ചത്. ഏഴു വര്‍ഷം മുമ്പ് മൂന്നു വോള്‍വോ ബസുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ഇത് പിന്നീട് ലേലം വിളിച്ചു സ്വകാര്യ വ്യക്തികള്‍ക്കു നല്കി. എന്നാല്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഇപ്പോഴുമുണ്ട്. വണ്ടി ഏതു റൂട്ടില്‍ ഓടുന്നു എന്നുപോലും അധികൃതര്‍ക്കറിയില്ല. ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ ഇപ്പോഴും ബസുകള്‍ കെഎസ്ആര്ടിസിയുടേതാണെന്നാണ് രേഖകള്‍. ഇതു മാറ്റുന്നതിനുള്ള നടപടികള്‍ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ബി-7ആര്(ബസ്-7 റിയര്എഞ്ചിന്ാമള്ട്ടി ആക്സില്‍ വിഭാഗത്തിലെ ബസുകളാണ് വാങ്ങിയിരിക്കുന്നത്. ഇതില്‍ നാലെണ്ണം കോഴിക്കോടും മൂന്നെണ്ണം തൃശ്ശൂരും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ് നല്‍കിയിരിക്കുന്നത്. എറണാകുളത്തു നിന്നുമുള്ള ബംഗളുരു ട്രിപ്പുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതിനാല്‍ പുതിയ മള്‍ട്ടി ആക്സില്‍ ബസ് എറണാകുളത്തും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നും ബംഗളുരു ട്രിപ്പ് ഇല്ലാതിരുന്നതാണ്. അവിടേക്ക് മൂന്നു ബസ് നല്‍കിയിട്ടുണ്ട്. ഇതും വിവാദമായിട്ടുണ്ട്. എന്നാല്‍, ഇന്റര്‍ സ്റ്റേറ്റ് സൂപ്പര്‍ഡീലക്സ് ബസുകള്‍ ഓപ്പറേറ്റു ചെയ്യുന്ന ഡിപ്പോകളില്‍ നിന്നും മള്‍ട്ടി ആക്സില്‍ വോള്‍വോ ബസും ഓപ്പറേറ്റു ചെയ്യണമെന്ന ആവശ്യം കെഎസ്ആര്‍ടിസിയിലെ വിവിധ തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ ഓടുന്ന ബംഗളുരു ബസുകള്‍ ബി-9ആര്(ബസ്9 റിയര്‍ എഞ്ചിന് വിഭാഗത്തില്‍ പെട്ടതാണ്. ഇവയിലും ആഡംബരത്തിനു കുറവൊന്നു മില്ലെങ്കിലും സീറ്റിഗ് കപ്പാസിറ്റി കുറവാണ്. എന്നാല്‍, മള്‍ട്ടി ആക്സില്‍ ബസുകളില്‍ സീറ്റുകള്‍ കൂടുതലുണ്ട്. കൂടാതെ ബര്ത്തുമുണ്ടാകും. ആഡംബരത്തെക്കാള്‍ അധികമായും യാത്രക്കാരുടെ പരാതിയാണ് മാറ്റേണ്ടത്. അതിനായി വാങ്ങിയതാണ് പുതിയ മള്‍ട്ടി ആക്സില്‍ ബസുകളെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ഉടന്‍ ബസുകള്‍ അതാതു ഡിപ്പോകള്‍ക്കു കൈമാറും. തുടര്‍ന്ന് ബസുകളുടെ റൂട്ട് നിശ്ചയിച്ച് ആദ്യ യാത്രക്ക് തുടക്കമാകും. അടുത്തയാഴ്ചയാണ് ആദ്യയാത്ര വെച്ചിരുന്നതെങ്കിലും വകുപ്പുമന്ത്രിയുടെ സമയം ലഭിക്കാത്തതു മൂലം മറ്റീവ്ക്കേണ്ടി വരുമെന്നാണറിയുന്നത്.
കെഎസ്ആര്‍ടിസിയുടെ ബംഗളുരു ബസുകള്‍ക്ക് ഗരുഡ എന്ന പേരിടുന്നതിനെ ചൊല്ലി നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ നല്ല പരൊന്നു കിട്ടാതെ വന്നതോടെയാണ് ഗരുഡ എന്ന പേരുതന്നെ ഉറപ്പിച്ചത്. പുതിയ ബസുകള്‍ വന്നപ്പോള്‍ തന്നെ നിരവധി പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ ദിവസം അധികൃതര്‍ പറഞ്ഞത് മൂന്നോളം പേരുകള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നാണ്. എന്നാല്‍, പേരിടല്‍ ചടങ്ങുകള്‍ നീണ്ടുപോയാല്‍ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നതു വര്‍ധിക്കാന്‍ സാധ്യത കൂടുതലാണെന്ന വിലയിരുത്തല്‍ ഉണ്ടായതിനാലാണ് പഴയ പേരില്‍ തന്നെ പുതിയ വണ്ടികള്‍ ഓടട്ടെയെന്നു തീരുമാനിച്ചത്.
എ.എസ്.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: