തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന നക്ഷത്ര ആമകള്‍ വിദേശത്തേയ്ക്കു കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. രാമനാഥപുരം സ്വദേശി അഹമ്മദ് ഹാരിസ് ആണ് 461 നക്ഷത്ര ആമകളുമായി കസ്റ്റംസിന്റെ പിടിയിലായത്. രാവിലെ 9.40 ന് തിരുവനന്തപുരത്ത് നിന്നും കൊളംബോയിലേക്ക് പോവേണ്ട യു.എല്‍. 162 കൊളംബോ വിമാനത്തിലാണ് ആമകളെ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഇയാളെ വിശദപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് നക്ഷത്ര ആമകളെ കണ്ടെത്തിയത്.കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ട്രോളി ബാഗിനകത്ത് മൂന്നു പെട്ടികള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ആമകളെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ ആമകള്‍ക്ക് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 10 കോടിയില്‍പ്പരം വിലവരും.കൊളംബോയിലെത്തിച്ചശേഷം ബാങ്കോക്കിലേക്കു കടത്തുകയായിരുന്നു ഉദ്ദേശം.വിമാനത്താവളത്തിനു മുന്നില്‍വച്ച് തമിഴ്നാട് സ്വദേശിയാണ് ബാഗ് കൈമാറിയതെന്ന് ഇയാള്‍ മൊഴി നല്കി. സ്ഥിരമായി ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ഇയാള്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാറുണ്ട്.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വംശനാശ ഭീഷണി നേരിടുന്ന ആമകളെ കടത്തുന്നത് കസ്റ്റംസ് നിയമപ്രകാരവും കേന്ദ്ര വനം വന്യജീവി നിയമപ്രകാരവും കുറ്റകരമാണ്. അന്ധവിശ്വാസത്തിന്റെ പേരിലാണ് വിദേശികള്‍ നക്ഷത്രആമകളെ വാങ്ങി സൂക്ഷിക്കുന്നത്. ആമകളുടെ തോട് ആഭരണനിര്‍മാണത്തിനും മരുന്ന് നിര്‍മാണത്തിനും ഉപയോഗിക്കാറുണ്ട്. ആമകളെ വനംവകുപ്പിനു കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: