തിരുവനന്തപുരം: കൃഷിക്കുളള രാസവളമായി ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് സ്ഫോടകവസ്തു നിര്‍മ്മാണത്തിനായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അതിന്റെ ഉത്പാദനവും വിതരണവും കടത്തും കയറ്റിറക്കും കൈകാര്യവും കൈവശം വയ്ക്കലും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള അമോണിയം നൈട്രേറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥകള്‍ പ്രകാരം നഗരങ്ങളില്‍ പോലീസ് കമ്മീഷണര്‍/ഡെപ്യൂട്ടി കമ്മീഷണറും മറ്റിടങ്ങളില്‍ എഡിഎമ്മുമാണ് ജില്ലാ അതോറിട്ടിയായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്. ലബോറട്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് ശാസ്ത്ര-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പോലീസിനെ അറിയിച്ചുകൊണ്ട് അഞ്ചുകിലോഗ്രാമില്‍ കവിയാത്ത അമോണിയം നൈട്രേറ്റ് കൈവശം വയ്ക്കാം. അത് വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകണമെന്ന് ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. മറ്റ് സ്ഫോടക വസ്തുക്കള്‍, തീപിടിക്കുന്ന വസ്തുക്കള്‍, എണ്ണ, വാതകങ്ങള്‍, കാര്‍ബണേഷ്യസ് വസ്തുക്കള്‍ എന്നിവയ്ക്കൊപ്പമോ യാത്രാവാഹനങ്ങളിലോ അമോണിയം നൈട്രേറ്റ് കൊണ്ടുപോകാന്‍ പാടില്ല. ശരിയായ വെളിച്ചവും സുരക്ഷയും ഉറപ്പാക്കാതെ വൈകിട്ട് 6 നും രാവിലെ 6 നും ഇടയില്‍ അമോണിയം നൈട്രേറ്റ് കൈകാര്യം ചെയ്യാന്‍ പാടില്ല. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 18 വയസ്സിനു താഴെയുളളവര്‍, മദ്യപിച്ചിട്ടുളളവര് എന്നിവരെ അമോണിയം നൈട്രേറ്റ് കൈകാര്യം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും പശ്ചാത്തലവും മുന്‍കാലചെയ്തികളും സ്വഭാവവും മറ്റ് വ്യക്തിഗത വിവരങ്ങളും ലോക്കല്‍ പോലീസിന് പരിശോധനയ്ക്കായി നല്‍കണം. അനുമതി കിട്ടുന്ന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാത്രമേ ഇതിനുപയോഗിക്കാവൂ.
ലൈസന്‍സ് ലഭിച്ചവര്‍ സ്വന്തം ചെലവില്‍ അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. തന്ത്രപ്രധാനമുളള വഴികളിലൂടെ കൊണ്ടുപോകുമ്പോള്‍ ജില്ലാ പോലീസ് ഒരുക്കുന്ന സായുധ പോലീസിന്റെ അകമ്പടിയുമുണ്ടാകണം. കേന്ദ്ര ആഭ്യന്തര വകുപ്പ് നോട്ടിഫൈ ചെയ്തിട്ടുളള തന്ത്രപ്രധാന സ്ഥലങ്ങളിലൂടെ രാത്രികാലങ്ങളിലെ യാത്ര അനുവദിക്കരുത്. അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന കാര്യവും എവിടെനിന്ന് എങ്ങോട്ടേക്ക് കൊണ്ടുപോകുന്നുവെന്ന വിവരവും ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് രേഖാമൂലം നല്‍കിയിരിക്കണം. അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ഡ്രൈവറോ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ജില്ലാധികാരികളെയും ഏറ്റവും അടുത്തുളള പോലീസ് സ്റ്റേഷനെയും അറിയിക്കണം. അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്ന മുറിയുടെ താക്കോല്‍ കൈവശമുളള അംഗീകൃത ഏജന്റിന്റെ പേര്, വിലാസം, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ എന്നിവ ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റിക്കും ജില്ലാഅതോറിട്ടിക്കും നല്‍കണം.
കമ്മീഷണര്‍ മുതല്‍ എസ്.ഐ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ ചട്ടങ്ങള്‍പ്രകാരം തങ്ങളുടെ അധികാരപരിധിയിലുളള പ്രദേശത്ത് പരിശോധനനടത്താനും ചട്ടവിരുദ്ധമായി സൂക്ഷിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുന്ന അമോണിയം നൈട്രേറ്റ് പിടിച്ചെടുക്കുവാനും അധികാരം നല്‍കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്റെ മോഷണം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ജില്ലാ അധികാരികളെയും അപകടവിവരങ്ങള്‍ അടുത്തുളള പോലീസ് സ്റ്റേഷനിലുള്‍പ്പെടെയുളള ബന്ധപ്പെട്ട അധികാരികളെയും നോട്ടീസ് മുഖേന അറിയിക്കണമെന്നും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉറപ്പുവരുത്താന്‍ പോലീസ് ജാഗ്രതാപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: