ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച യുപിഎ സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പ് അഴിമതിയുടെ രേഖകള്‍ നശിപ്പിക്കുന്നു. വിവിധ മന്ത്രാലയങ്ങളിലെ പ്രധാനപ്പെട്ട ഫയലുകള്‍ പലതും അപ്രത്യക്ഷമാകുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വനം-പരിസ്ഥിതി മന്ത്രാലയത്തിലെ 45 പ്രധാന ഫയലുകളാണ് ഏറ്റവുമൊടുവില്‍ കാണാതായിരിക്കുന്നത്.
നയപരമായ കാര്യങ്ങള്‍ സംബന്ധിച്ചും വ്യവസായ പദ്ധതികള്‍ സംബന്ധിച്ചുമുള്ള ഫയലുകളാണ് വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് കാണാതായിരിക്കുന്നത്. മന്ത്രിമാരായ ജയന്തി നടരാജനും വീരപ്പമൊയ്ലിയും വകുപ്പിന്റെ ചുമതല നോക്കിയിരുന്നപ്പോഴാണ് ഫയലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് പറയപ്പെടുന്നത്. കാണാതായ ഫയലുകള്‍ തേടിയാണ് സിബിഐയുടെ ഈ വരവെന്നാണ് അറിയുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ഇനിയും കൂടുതല്‍ ഫയലുകള്‍ മുക്കാന്‍ ഇടയുണ്ടെന്നും കരുതപ്പെടുന്നു.
ഫയലുകള്‍ കാണാതായത് ഏതെങ്കിലും നയപരമായ തീരുമാനത്തെയോ വ്യവസായ ഗ്രൂപ്പിനെതിരായ നടപടികളെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായാണ് അറിയുന്നത്. സംഭവം മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിശദീകരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫയലുകള്‍ കാണാതായതിനെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നില്ലെന്നും ഈ ഉദ്യോഗസ്ഥന് അവകാശപ്പെട്ടു.
അതേസമയം, തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായ അന്വേഷണം ആരംഭിക്കുമെന്നാണ് സിബിഐ കേന്ദ്രങ്ങള്‍ പറയുന്നത്.
ചില സുപ്രധാന രേഖകള്‍ കാണാതായതിനാല്‍ കല്‍ക്കരി കുംഭകോണത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാനിടയുണ്ടെന്ന് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള നവഭാരത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരായ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പിറ്റേ ദിവസം സിബിഐ സൂചിപ്പിച്ചിരുന്നു. കല്‍ക്കരി മന്ത്രാലയത്തില്‍നിന്ന് ഫയലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നത് അഴിമതി സംബന്ധിച്ച മറ്റ് കേസുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സിബിഐ കരുതുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചതു സംബന്ധിച്ച 195 ഫയലുകള്‍ കാണാതായതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ഫയലുകള്‍ എത്രയുംവേഗം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
കല്‍ക്കരി മന്ത്രാലയത്തിന് പിന്നാലെ വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഫയലുകളും കാണാതായതോടെയാണ് അടുത്ത സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ പിടിക്കപ്പെടാതിരിക്കാന്‍ അഴിമതിയുടെ തെളിവുകള്‍ യുപിഎ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നശിപ്പിക്കുകയാണെന്ന് വെളിപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: