നാല്പത്തിനാല് നദികളും എണ്ണമറ്റ കിണറുകളും കുളങ്ങളുമുള്ള സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന, കാലവര്‍ഷവും തുലാവര്‍ഷവും ലഭിക്കുന്ന കേരളവും കുടിവെള്ളക്ഷാമം നേരിടുന്നു. കുടിവെള്ളം റേഷനായി നല്‍കാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം കര്‍ശനമാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇത് ചില ജില്ലകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, വെള്ളത്തിലാഴ്ന്ന കുട്ടനാട്ടില്‍പോലും കുടിവെള്ളം ലഭ്യമല്ല. മൂന്നരലക്ഷം ജനങ്ങളാണ് ഇവിടെ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നത്. കുട്ടനാട്ടില്‍ 1000 ലിറ്റര്‍ വെള്ളത്തിന് 500 മുതല്‍ 600 രൂപവരെ കൊടുത്താണ് വാങ്ങുന്നത്.
ജലവിഭവ വകുപ്പിന്റെ കീഴില്‍ കുടിവെള്ള മിനറല്‍ പദ്ധതികള്‍ നിരവധിയാണ്. പക്ഷേ കുടിവെള്ള ലബ്ധി ഉറപ്പുവരുത്താന്‍ അധികാരവും അഴിമതിയും മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാരുകള്‍ക്കാകുന്നില്ല. ഇപ്പോള്‍ കുടിവെള്ളവും റേഷനാകുമ്പോള്‍ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ വാട്ടര്‍ കിയോസ്കര്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു കുടുംബത്തിന് ഒരുദിവസം നിശ്ചിത അളവ് വെള്ളം അതും കുടിക്കാനും ആഹാരം പാകം ചെയ്യാനും മാത്രം ലഭ്യമാക്കാനാണ് തീരുമാനം. ഇനി ബിവറേജസ് കോര്പ്പറേഷന് മുന്നിലെ ക്യൂവിനേക്കാള്‍ വലിയ ക്യൂ വാട്ടര്‍ കിയോസ്കുകള്‍ക്ക് മുമ്പില്‍ ദര്‍ശിക്കാനാകും. മദ്യപാനത്തിനും ജലം ആവശ്യമാണല്ലോ. ഇത് കേരളം സ്വയം ക്ഷണിച്ചുവരുത്തിയ വിപത്താണ്. എണ്ണിയാലൊടുങ്ങാത്ത കിണറുകളും കുളങ്ങളും സംരക്ഷിക്കാതെ ഉപയോഗശൂന്യമാക്കുകയും വനനശീകരണവും വയല്‍-മല-കുന്നുകള്‍ മുതലായവ നികത്തലും വെള്ളം സംഭരിക്കാനുള്ള ശേഷി നശിപ്പിച്ചിരിക്കുന്നു. ഇന്ന് മഴവെള്ളം സംഭരിക്കാന്‍ ശ്രമിക്കാതെ കടലിലേക്കൊഴുകി പോകുന്ന സ്ഥിതിയാണ്. കുടിവെള്ളത്തിന്റെ ശോചനീയാവസ്ഥ കഠിനമാക്കിക്കൊണ്ടാണ് ജനങ്ങള്‍ ജലസ്രോതസുകളും നദികളുമെല്ലാം മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കുന്നത്. പെരിയാറാണ് കൊച്ചിയുടെ കുടിവെള്ള സ്രോതസ് എന്നറിയാവുന്ന കൊച്ചിനിവാസികള്‍ തന്നെ തങ്ങളുടെ കക്കൂസ് മാലിന്യം പെരിയാറ്റില്‍ തള്ളാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ ഇടപെടല്‍ മൂലം തടസപ്പെടുകയായരുന്നു. ഇപ്പോള്‍ വീടുകളിലെ മാലിന്യനിക്ഷേപ സ്ഥലവും കടലും നദികളുമാണ്.
കേരളത്തെ രോഗങ്ങളുടെ പറുദീസയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം അഭ്യസ്തവിദ്യരെന്ന് അവകാശപ്പെടുന്ന ഇവിടുത്തെ ജനങ്ങള്‍ക്കാണ്. ഇപ്പോള്‍ കോട്ടയം നിവാസികള്‍ക്കുവേണ്ടി ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് 174 കോടി രൂപയുടെ പദ്ധതി അനുവദിക്കുകയാണ്. പക്ഷേ കോട്ടയത്ത് വെള്ളം ലഭിക്കുന്നതുകൊണ്ട് കേരളത്തിലെ ജലക്ഷാമം തീരുകയില്ലല്ലോ. കഴിഞ്ഞ വരള്‍ച്ചക്കാലത്തും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചിരുന്നു. ജലക്ഷാമം ഏതാണ്ട് തുടര്‍ക്കഥയാകുമ്പോള്‍ സ്ത്രീകള്‍ വെള്ളം വരാത്ത പൈപ്പിന് മുമ്പില്‍ കുടവുമായി നില്ക്കുന്ന ക്യൂ നീളുമ്പോഴും സര്‍ക്കാരും ജലവിഭവവകുപ്പും നിസ്സംഗത പാലിക്കുന്നു. ഇന്ന് ജലവിഭവ വകുപ്പിന്റെ കുടിവെള്ള വിതരണ പദ്ധതി താറുമാറായി എന്ന് മാത്രമല്ല കൊട്ടിഘോഷിച്ച് പ്രതീക്ഷിച്ച ജപ്പാന് കുടിവെള്ള പദ്ധതിയും പാതി വഴിയിലാണ്. കുട്ടനാട്ടില്‍പോലും ടാങ്കര്‍ലോറി വെള്ളമാണ് കുടിവെള്ളം. 15 വര്‍ഷത്തെ ജലവിഭവവകുപ്പിന്റെ പ്രവര്‍ത്തനവും ജലലഭ്യതയും വിലയിരുത്തിയാണ് കുടിവെള്ളത്തിന്റെ റേഷനിംഗ് സംവിധാനം ദുരന്തനിവാരണവകുപ്പ് ശുപാര്‍ശ ചെയ്തത്. കുടിവെള്ളം മാത്രം പഞ്ചായത്തുവഴി റേഷനാക്കുന്നതിനുള്ള കാരണം ടാങ്കര്‍ ലോറികള്‍ ഓടുന്നതുവഴി സര്‍ക്കാരിനുണ്ടാകുന്ന നഷ്ടമാണ്. ഇന്ന് ജനം ആശ്രയിക്കുന്നത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി പൈപ്പുകളെ അല്ല- ടാങ്കര്ലോറികളെയാണ്. ടാങ്കര്‍ലോറികളിലെ വെള്ളം ശുദ്ധമല്ലെന്നും ക്വാറികളില്‍നിന്നും മറ്റും ശേഖരിക്കുന്ന വെള്ളമാണ് വിതരണം ചെയ്യുന്നതെന്നുമുള്ള ആരോപണമുയരുമ്പോഴും ജനം നിസ്സഹായനായി ടാങ്കര്‍ലോറികളെ ആശ്രയിക്കുന്നു.
തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ സമുദ്രജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുന്നു. ജലലഭ്യത കുറഞ്ഞ തമിഴ്നാട്ടില്‍ ഇലക്ട്രിസിറ്റിക്ക് കാറ്റാടിപ്പാടങ്ങള്‍ നിര്‍മ്മിക്കുന്നു. പക്ഷേ ഈ വിധം ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്കൊന്നും തയ്യാറാകാത്ത കേരള സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ കുടിവെള്ളത്തിനും റേഷന്‍ വരുമ്പോള്‍ അതിനുള്ള റേഷന്‍കാര്‍ഡിനും അപേക്ഷിക്കേണ്ടി വരുമായിരിക്കും. ആധാര്‍ കാര്‍ഡിന്റെ നൂലാമാലകളില്‍നിന്നും വിമുക്തമാകുന്നതിന് മുമ്പേതന്നെ വേറെയൊരു റേഷന്‍ സംവിധാനവും! കേരളം ഒരു ആഗോള വിനോദസഞ്ചാര ഡെസ്റ്റിനേഷന്‍ കൂടിയാണ്. 1.8കോടി അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളും 8.5 ലക്ഷം വിദേശ സഞ്ചാരികളുമായപ്പോള് വരവ് 22,926.55 കോടിയാണ്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആയുര്‍വേദവും മറ്റുമാണ് പ്രധാന ആകര്‍ഷണം. പക്ഷേ ഈ വമ്പിച്ച വരുമാനത്തെപ്പോലും കുടിവെള്ള റേഷനിംഗ് സമ്പ്രദായം ബാധിച്ചേക്കാം. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് സമുദ്രജല ശുദ്ധീകരണംവഴി കൂടുതല്‍ കുടിവെള്ളം ലഭ്യമാക്കുകയും മറ്റുമാണ്. പക്ഷേ കുടിവെള്ള സ്രോതസായ ആറന്മുളയെപ്പോലും വിമാനത്താവളമാക്കി കുടിവെള്ളം നശിപ്പിക്കാനാണ് കോര്‍പ്പറേറ്റ് പ്രീണനം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: