കോഴിക്കോട്: മുംബൈ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നടന്ന സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗം കൂടിയായ എറണാകുളം കടവന്ത്ര ആനാംതുരുത്തിച്ചിറയിലെ അബ്ദുള്‍ ഖാദറിന്റെ മകന് ഷമീര്‍ (43) എന്ന സജി ഷമീര്‍, മലപ്പുറം തിരൂര്‍ വൈലത്തൂര്‍ അത്യശ്ശേരിയിലെ ഈങ്ങാപാടലില് കുഞ്ഞീന്റെ മകന് ജാഫര്‍അലി (30) എന്ന ബാപ്പു എന്നിവരാണ് പിടിയിലായത്. ഷമീര്‍ എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നൂറോളം കേസുകളില്‍ പ്രതിയാണെന്ന് വാര്‍ത്താ സമ്മളനത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.
മുംബൈ പനവേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഷമീര്‍ 38,000 രൂപയ്ക്കാണ് പെണ്‍വാണിഭത്തിനായി വാങ്ങിയത്. ഇയാളുടെ പ്രവര്‍ത്തനകേന്ദ്രം എറണാകുളമാണെങ്കിലും വഴിമധ്യേ കോഴിക്കോട് ലോഡ്ജില്‍ പെണ്‍കുട്ടിയോടൊപ്പം ഏപ്രില്‍ മൂന്നിന് രാത്രി തങ്ങുകയായിരുന്നു. ഷമീറില്‍ നിന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി രാത്രിയില്‍ രക്ഷപ്പെടുകയായിരുന്നു. ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്കുട്ടിയെവനിതാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനും ഭാര്യയും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബാംഗ്ലൂരിലേയ്ക്ക് കൊണ്ട്വന്ന് പെണ്‍വാണിഭസംഘത്തിന് വിറ്റത്. കേസില്‍ പ്രതികളായ ഇവര്‍ രണ്ട് പേരും ഉടന്‍ പിടിയിലാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ കസബ സിഐ ബാബു പെരിങ്ങത്ത്, സൗത്ത് അസി. കമ്മിഷണര്‍ എ.ജെ.ബാബുവിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കേസന്വേഷണത്തിന് കോഴിക്കോട് സൗത്ത് എസി ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേകസ്ക്വാഡ് രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മഞ്ചേരി ഭാഗത്തു നിന്നും മൈസൂരിലേക്കും പോകും വഴി താമരശ്ശേരി ചുരത്തില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ സഹിതം പിടിയിലാവുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കസബ സി.ഐയും പാര്‍ട്ടിയും വേഷം മാറി സ്വകാര്യ വാഹനത്തില്‍ താമരശ്ശേരി ചുരത്തില്‍ എത്തുകയും വണ്ടി തകരാറായി എന്ന വ്യാജേന ചുരത്തില്‍ കാത്തു നിന്ന് പോലീസ് സംഘം വിരിച്ച വലയില്‍ തന്ത്രപരമായി ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. പീഡനസംഭവം പുറത്തായതോടെ പ്രതികള്‍ മൊബെയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഒളിവില്‍ പോകുകയായിരുന്നു.
മൈസൂര്‍, ഗൂഡല്ലൂര്‍, മുംബൈ ആലുവ എന്നിവിടങ്ങളില്‍ ഒളിതാവളമാക്കിയ പ്രതികള്‍ പോലീസ് പിടികൂടാതിരിക്കാനായി ഇരുപത്തഞ്ചോളം സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചിരുന്നു. ബാംഗ്ലൂരില്‍ നിന്നും ഒരു പെണ്‍വാണിഭ ഏജന്റ് വഴി 38000 രൂപക്ക് പതിനഞ്ചു ദിവസത്തേക്ക് കരാര്‍ ഉറപ്പിച്ചാണ് പെണ്‍കുട്ടിയെ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്കി. പതിനഞ്ചുദിവസം കൊണ്ട് പെണ്‍കുട്ടിയെ കേരളത്തില്‍ പലര്‍ക്കും കാഴ്ചവച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ വാഹന പരിശോധന ഉള്ളതുകൊണ്ട് പോലീസ് പിടികൂടാതിരിക്കാന്‍ ഷമീര്‍ പെണ്‍കുട്ടിയെയും കൊണ്ട് ബത്തേരിയിലേക്ക് ബസ്സില്‍ വരുകയായിരുന്നു. ജാഫര്‍ അലി കാറില്‍ ബസ്സിനെ പിന്തുടര്ന്നു. ബത്തേരിയില്‍ എത്തിയപ്പോള്‍ ഷമീര്‍ പെണ്കുട്ടിയെകാറില് കയറ്റി. കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു. ബാംഗ്ലൂര്‍, മുംബൈ, ഗുണ്ടല്‍പ്പേട്ട മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളെ ഏജന്റ്മാരില്‍ നിന്നും പത്തും പതിനഞ്ചും ദിവസത്തേക്ക് കരാര്‍ ഒപ്പിച്ച് വാങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളം മൊബെയില്‍ ഫോണ്‍ വഴി ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതാണ് ഇവരുടെ രീതി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളെന്നും കോളേജ് കുട്ടികളെന്നും പറഞ്ഞ് ഇവര്‍ ആവശ്യക്കാരെ വലയില്‍ വീഴ്ത്തുകയായിരുന്നു. ജാഫര്‍ അലി എറണാകുളം ഭാഗത്ത് പെണ്‍വാണിഭ സംഘത്തിലെ ഒരുസ്ത്രീയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് കൂട്ടുകാരനായ ഷമീറുമായി ചേര്‍ന്ന് വിപുലൂകരിക്കുകയായിരുന്നു. ചെറുപ്പകാലത്തു തന്നെ നാടുവിട്ട ഷമീര്‍, മദ്രാസ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി പെണ്‍വാണിഭം നടത്തുന്ന ഷമീര്‍ ആദ്യമായാണ് പെണ്‍വാണിഭകേസില്‍ പിടിയിലാവുന്നത്. ഇരുതലമൂരി, നാഗമാണിക്യം, നക്ഷത്രആമ, വെളളിമൂങ്ങ എന്നിവ ശരിയാക്കിതരാം എന്ന് പറഞ്ഞ് ആളുകളെ പണം പറ്റിക്കുന്ന രീതിയും ഷമീറിനുണ്ട്. പ്രതികളില്‍ നിന്നും നിരവധി ഗര്‍ഭനിരോധന ഉറകളും മൊബൈള്‍ ഫോണുകളും വിവിധ റിസോര്‍ട്ടുകളുടെയും ലോഡ്ജുകളുടെയും വിസിറ്റിങ്ങ് കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ. മോഹന്‍ദാസ്, ടി.പി. ബിജു, കെ.ആര് രാജേഷ്, എം.വി. അനീഷ്, വിവി.അമീര്‍, എം.സി. ധനേഷ്, കെ.ടി. സുരേഷ്, നിഷ എന്നിവരുമുണ്ടായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവൈനല്‍ ഹോമില്‍കഴിയുന്ന പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: