തിരുവനന്തപുരം: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജലാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കളക്ട്രേറ്റുകള്‍ വഴി വ്യവസായ സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കും. മഴയുടെ കുറവും ഭൂഗര്‍ഭ ജലത്തില്‍ ഉണ്ടായ കുറവും കണക്കിലെടുത്താണ് നിയന്ത്രണം. മഴക്കാലം വരുന്നതു വരെയെങ്കിലും വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കണമെന്നാണ് നിര്‍ദേശം.
പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ ഭൂഗര്‍ഭജല ചൂഷണം അമിതമായതിനെ തുടര്‍ന്ന് ഇവിടുത്തെ ജലാധിഷ്ഠിത വ്യവസായങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 2011ല്‍ ഉണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വ്യവസായങ്ങള്‍ക്ക് എടുക്കാവുന്ന പരമാവധി വെള്ളത്തിന്റെ അളവ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അതൊന്നും കണക്കിലെടുക്കാതെ കമ്പനികള്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുകയായിരുന്നു.
കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലെ വ്യവസായ സ്ഥാപനങ്ങള്‍ കുഴല്‍ക്കിണറുകള്‍ വഴി ഭൂഗര്‍ഭ ജലചൂഷണം 24 മണിക്കൂറും നടത്തുന്നുണ്ട്. ഒരു ദിവസം ഇവര്‍ ഊറ്റുന്ന വെള്ളം കൊണ്ട് 150 കുടുംബങ്ങള്‍ക്ക് പത്തു ദിവസം കഴിയാന്‍ സാധിക്കുമെന്നാണ് ഭൂഗര്‍ഭജല അതോറിറ്റി കണ്ടെത്തിയത്. എന്നിട്ടും ഇത്തരം കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ചിറ്റൂര്‍ ബ്ലോക്കില്‍ ഇപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ശക്തികൂടിയ മോട്ടോര്‍വെച്ച് ജലം വലിച്ചെടുക്കുന്നതിനാല്‍ സമീപപ്രദേശങ്ങളിലെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും വരളും.
സംസ്ഥാനത്ത് ഇപ്പോഴത്തെ ഏറ്റവും വലിയ വ്യവസായമാണ് കുപ്പിവെള്ളക്കച്ചവടം. മുതല്‍മുടക്കില്ലാതെ നടത്താന്‍ കഴിയുന്ന വെള്ളക്കച്ചവടത്തില്‍ ലഭിക്കുന്നത് വന്‍ ലാഭമാണ്. ഇതു മനസ്സിലാക്കി വിദേശ കുത്തകകളായ കൊക്കകോളയും പെപ്സിയും മെക്ഡവെല്ലും കേരളത്തിലെ ചെറു പഞ്ചായത്തുകളില്‍ കമ്പനികള്‍ സ്ഥാപിക്കുന്നു. അതുവഴി ഇവിടുത്തെ വെള്ളം ഊറ്റിയെടുത്ത് ഇവിടെ തന്നെ വില്‍ക്കുന്നു. ശീതള പാനീയങ്ങള്‍, സോഡ, കുപ്പിവെള്ളം എന്നീ ബ്രാന്‍ഡുകളിലാണ് വില്‍പ്പന. പരസ്യങ്ങളിലൂടെ മാര്‍ക്കറ്റ് പിടിച്ചെടുത്ത് വില്‍പ്പനയില്‍ മുന്നിലെത്തുന്ന ഇത്തരം കമ്പനികള്‍ കേരളത്തിലെ ഭൂഗര്‍ഭജലത്തെ ഇവിടെ തന്നെ കുപ്പിയിലാക്കി വില്‍ക്കുകയാണ്.
2004ല്‍ ഭൂഗര്‍ഭജലത്തിന്റെ അളവെടുത്തിരുന്നു. തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, തുടങ്ങിയ ജില്ലകളിലെ ചില പഞ്ചായത്തുകളില്‍ ഭൂഗര്‍ഭജല ചൂഷണം മൂലം അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഭൂഗര്‍ഭ ജലം സാധാരണപോലുള്ള സ്ഥലങ്ങളില്‍ കിണര്‍ കുഴിക്കാനും കാര്‍ഷികാവശ്യത്തിനുള്ള പമ്പു സെറ്റുകള്‍ വയ്ക്കാനും ചെറിയ തോതിലുള്ള ജലാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാനും അനുമതി നല്‍കും. എന്നാല്പ്രശ്നമുള്ള സ്ഥലങ്ങളില്‍ ഇവയൊന്നും പാടില്ല.
എ.എസ്.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: