ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടി. തിങ്കളാഴ്ച നടന്ന 37-ാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് സമനില വഴങ്ങിയതാണ് ലിവര്‍പൂളിന് കനത്ത തിരിച്ചടിയായത്. ഒരു മത്സരം മാത്രം ബാക്കിനില്‍ക്കേ 81 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതാണെങ്കിലും കിരീടം നേടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന നിലയിലാണ് അവര്‍. കാരണം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. 36 മത്സരങ്ങളില്‍ നിന്ന് 80 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. ലിവര്‍പൂളുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം.
ലിവര്പൂളിനേക്കാള് ഒരു കളി അധികവുമുണ്ട്. അടുത്ത രണ്ടു കളികളും ജയിച്ചാല്‍ സിറ്റി ലീഗിലെ ചാമ്പ്യന്മാരാവും. അതേസമയം ലിവര്‍പൂളിന് ലീഗിലെ അവസാന മത്സരം ജയിച്ചാലും കിരീടം നേടണമെങ്കില്‍ സിറ്റിയുടെ സഹായം ആവശ്യമാണ്. അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ ജയിച്ചാല്‍ അവര്‍ക്ക് 84 പോയിന്റാവും. അതേസമയം സിറ്റി തങ്ങളുടെ ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ 86 പോയിന്റുമായി ഒരിടവേളക്കുശേഷം കിരീടത്തില്‍ മുത്തമിടും. മാത്രമല്ല ബാക്കിയുള്ള മത്സരങ്ങളില്‍ ഒരു കളി ജയിക്കുകയും ഒരെണ്ണം സമനിലയില്‍ പിരിയുകയും ചെയ്താലും ഗോള്‍ വ്യത്യാസത്തില്‍ സാധ്യത സിറ്റിക്കുതന്നെയാണ്. ലിവര്പൂളിനേക്കാള് 9 ഗോളിന്റെ മുന്‍തൂക്കം സിറ്റിക്കുണ്ട്. ലിവര്‍പൂള്‍ 99 ഗോളുകള്‍ നേടുകയും 49 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്തപ്പോള്‍ സിറ്റി 96 എണ്ണം നേടിയപ്പോള്‍ 37 എണ്ണം മാത്രമാണ് തിരിച്ചുവാങ്ങിയിട്ടുള്ളത്. മെയ് 11ന് ന്യൂകാസിലുമായാണ് ലിവര്‍പൂളിന്റെ അവസാന പോരാട്ടം. സിറ്റി അടത്ത രണ്ട് മത്സരങ്ങളില്‍ ഇന്ന് ആസ്റ്റണ്‍ വില്ലയെയും 11ന് വെസ്റ്റ് ഹാമിനെയും നേരിടും.
തിങ്കളാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസും ലിവര്‍പൂളും മൂന്നു ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന് അനായാസ വിജയം ഉറപ്പിച്ച ലിവര്‍പൂളിനെ 9 മിനിറ്റിനിടെ നേടിയ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസ് പിടിച്ചുകെട്ടിയത്. 79-ാം മിനിറ്റുവരെ ലിവര്‍പൂള്‍ 3-0ന് മുന്നിലായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ലിവര്‍പൂളിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 65 ശതമാനവും പന്ത് കൈവശംവച്ച ലിവര്‍പൂള്‍ താരങ്ങള്‍ 26 തവണയാണ് എതിര് പോസ്റ്റിലേക്ക് ലക്ഷ്യം വച്ചത്. ഇതില്‍ ലക്ഷ്യത്തിലേക്ക് പറന്ന ഒമ്പതെണ്ണത്തില്‍ മൂന്നെണ്ണം വലയില്‍ കയറുകയും ചെയ്തു. അതേസമയം ക്രിസ്റ്റല്‍ പാലസിന് 10 തവണയാണ് എതിര് ഗോള്‍മുഖത്തേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്. മത്സരം ആരംഭിച്ച് 18-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. സ്റ്റീഫന്‍ ജെറാര്‍ഡിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജോ അലന് ക്രിസ്റ്റല്‍ പാലസ് വലയിലെത്തിച്ചു. പിന്നീട് ഇരുടീമുകളും മികച്ച ആക്രമണങ്ങള്‍ എതിര് പോസ്റ്റിലേക്ക് നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ലിവര്‍പൂളിനോ സമനില പിടിക്കാന്‍ ക്രിസ്റ്റല്‍ പാലസിനോ കഴിഞ്ഞില്ല. പിന്നീട് രണ്ടാം പകുതി ആരംഭിച്ച് എട്ടാം മിനിറ്റില്‍ ലിവര്‍പൂള്‍ വീണ്ടും ലീഡ് നേടി. ജെറാര്‍ഡിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ഡാനിയേല്‍ സ്റ്ററിഡ്ജ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് ക്രിസ്റ്റല്‍ പാലസ് വലയില്‍ കയറിയത്. രണ്ട് മിനിറ്റിനുശേഷം സൂപ്പര്‍താരം ലൂയി സുവാരസിലൂടെ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ വിജയം ഉറപ്പിച്ച മട്ടില്‍ കളിച്ച ലിവര്‍പൂള്‍ താരങ്ങളെ തീര്‍ത്തും ഞെട്ടിച്ചുകൊണ്ടാണ് ക്രിസ്റ്റല്‍ പാലസ് ആദ്യ ഗോള്‍ മടക്കിയത്. 79-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഡാമിയന്‍ ഡെലാനി പറത്തിയ ഇടംകാലന്‍ ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്. രണ്ട് മിനിറ്റിനുശേഷം ക്രിസ്റ്റല്‍ പാലസ് രണ്ടാം ഗോളും നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ പന്തുമായി എതിര് ബോക്സിലേക്ക് കുതിച്ച യാനിക് ബൊലെയ്സ് നല്കിയ പാസ് ഡ്വെയ്റ്റ് ഗെയ്ല് വലംകാലന്‍ ഷോട്ടിലൂടെ ലിവര്‍പൂള്‍ വലയിലെത്തിച്ചു. ഏഴ് മിനിറ്റിനുശേഷം സമനില ഗോളും നേടി. ഗ്ലെന്‍ മുറെയുടെ പാസില്‍ നിന്ന് ഗെയ്ലാണ് സമനില ഗോളും നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: