ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി കഴിഞ്ഞാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ താരം ആരെന്നു ചോദിച്ചാല്‍ അമിത് ഭായ് അനില്‍ചന്ദ്ര ഷാ എന്ന് മറുപടി പറയാന്‍ ഇനി ആരെങ്കിലും മടിക്കുമെന്ന് തോന്നുന്നില്ല. നരേന്ദ്രമോദിയുടെ കാര്യത്തില്‍ ബിജെപി ചെയ്തതുപോലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് എന്നിവര്‍ക്ക് പുറമെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒറീസാ മുഖ്യമന്ത്രി നവീന്‍ പട്നായ്ക് എന്നുവേണ്ട ബാംഗ്ലൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് ജനവിധി നേടിയ ആധാര്‍കാര്‍ഡ് ഉപജ്ഞാതാവ് നന്ദന് നീലേക്കനി വരെ തങ്ങള്‍ക്കനുകൂലമായി നറുക്കുവീഴുമെന്ന് കരുതുന്നവരാണ്. ഇക്കൂട്ടരില്പ്പെടുന്ന മുലായംസിംഗ് യാദവ്, മായാവതി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ തന്നെയുണ്ട്.
സ്വന്തം സംസ്ഥാനത്തെ കിംഗ്മേക്കര്‍ പദവിയാണ് പല മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിപദ മോഹികളാക്കി മാറ്റുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാഗധേയം മാറ്റിമറിച്ച് നരേന്ദ്രമോദി എന്ന നേതാവ് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയാവാന്‍ ലക്നൗവില്‍നിന്ന് ദല്‍ഹിയിലേക്ക് വിജയത്തിന്റെ രാജപാത വെട്ടിത്തുറന്ന അമിത്ഷാ എന്ന രാഷ്ട്രീയ നേതാവിനൊപ്പം നില്ക്കാന് പ്രധാനമന്ത്രിപദ മോഹികളായ മുഖ്യമന്ത്രിമാര്‍ക്കാവില്ല. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു കിംഗ്മേക്കറുണ്ടെങ്കില് അത് ഷാ എന്ന രാഷ്ട്രീയതന്ത്രജ്ഞനാണെന്ന കാര്യത്തില്‍ ഇപ്പോള്ആര്ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അമിത്ഷായെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കുകയും ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കുകയും ചെയ്തത് പലരെയും അത്ഭുതപ്പെടുത്തി. ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷായ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ട് അധിക നാളായില്ല എന്നതായിരുന്നു ഇതിന് ഒരു കാരണം. ഗുജറാത്തിനെ അപേക്ഷിച്ച് രണ്ട് ഇരട്ടിയലധികം ലോക്സഭാ മണ്ഡലമാണ് ഉത്തര്‍പ്രദേശിലുള്ളത്. ഗുജറാത്തിനേക്കാള്‍ കൂടുതല്‍ ജില്ലകളും കാലാവസ്ഥപോലും കടകവിരുദ്ധമായ വിശാല ഭൂപ്രദേശങ്ങളുമുള്ള ഉത്തര്‍പ്രദേശിനെക്കുറിച്ച് അമിത്ഷാ പഠിച്ചുവരുമ്പോഴേക്കും തെരഞ്ഞെടുപ്പ് അവസാനിക്കുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ചു.
ഇക്കൂട്ടര്‍ ഉത്തര്‍പ്രദേശിനെ മനസ്സിലാക്കിയപോലെ അമിത്ഷായുടെ രാഷ്ട്രീയ മസ്തിഷ്ക്കത്തെ മനസ്സിലാക്കിയില്ല. വിമര്‍ശകര്‍ക്ക് ചെവികൊടുത്തിരുന്നെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലുമൊന്ന് ചെയ്യാന്‍ തനിയ്ക്കാവില്ലെന്നാണ് അമിത്ഷാ വിശ്വസിക്കുന്നത്. എന്തെങ്കിലുമൊരു ജോലി ഏല്‍പ്പിച്ചാല്‍ അത് തനിക്ക് ചെയ്യാനാവുമോ എന്ന് ചിന്തിക്കുന്ന സ്വഭാവം അമിത്ഷാക്കില്ല. ഇത് ചെയ്യേണ്ടതല്ലേയെന്ന് തന്നോടുതന്നെ ചോദിക്കും. പാര്‍ട്ടി ഏത് ചുമതലയേല്‍പ്പിക്കുന്നതിലും ഷായ്ക്ക് സന്തോഷമേയുള്ളൂ. ഉത്തരവാദിത്വത്തിന്റെ ഗൗരവത്തെക്കുറിച്ച് ഷാ എപ്പോഴും ബോധവാനായിരിക്കും. ഗുജറാത്തിലെ പരിമിതമായ രാഷ്ട്രീയാനുഭവങ്ങളുള്ള അമിത്ഷാ ഉത്തര്‍പ്രദേശില്‍ ഒരു പരാജയമായി മാറുമെന്ന് വിശ്വസിച്ചവര്‍ വളരെപെട്ടെന്ന് നിശ്ശബ്ദരായി.
ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരുടെയും പാര്‍ട്ടികളുടെയും രാഷ്ട്രീയാവബോധം ഗുജറാത്തിനെക്കാള്‍ കൂടുതലാണെന്നും രാമജന്മഭൂമിയുടെയും രാംമനോഹര്‍ ലോഹ്യയുടെയും നാട്ടുകാരുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തവും സജീവവുമാണെന്നും മനസിലാക്കാന്‍ കുശാഗ്രബുദ്ധിയുള്ള ഷായ്ക്ക് അധിക ദിവസം വേണ്ടിവന്നില്ല.
2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരിലും ആഭ്യന്തരസഹമന്ത്രിയായിരിക്കെയുണ്ടായ ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസിന്റെ പേരിലും ഉത്തര്‍പ്രദേശില്‍ അമിത്ഷായെ വളഞ്ഞിട്ടുപിടിക്കാമെന്ന് വിചാരിച്ചവരെ ഈ ‘പൊളിറ്റിക്കല്‍ ഫൈറ്റര്‍’ ഒറ്റയ്ക്ക് നേരിട്ടു. 2002 ലെ കലാപവുമായി ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഗോധ്ര സംഭവത്തോടുള്ള ജനങ്ങളുടെ പ്രതികരണമായിരുന്നു കലാപം. കലാപങ്ങള്‍ ഒരു സര്‍ക്കാരിനെ വര്ഗീയമാക്കുമെങ്കില് അഖിലേഷ് യാദവ് സര്‍ക്കാരിനെക്കുറിച്ച് എന്തു പറയും എന്ന ഷായുടെ ചോദ്യത്തിന് എതിരാളിക്ക് മറുപടിയുണ്ടായില്ല. രണ്ട് വര്‍ഷത്തിനിടെ 90-ലേറെ കലാപസംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായതെന്ന് ഷാ കണക്ക് നിരത്തി. എന്നിട്ടും അഖിലേഷ് യാദവ് സര്‍ക്കാര്‍ മതേതരമാണെന്ന് പരിഹസിക്കാനും ഷാ മറന്നില്ല. ഇത്തരം കലാപങ്ങള്‍ ഗുജറാത്തിലാണ് നടന്നിരുന്നതെങ്കില്‍ ഞങ്ങളെപ്പറ്റി നിങ്ങള്‍ എന്തൊക്കെ എഴുതിപ്പിടിപ്പിക്കുമായിരുന്നു എന്ന ചോദ്യവുമായി കപട മതേതര മാധ്യമങ്ങളെ ഷാ നേരിട്ടു.
ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ തന്നെ പ്രതിയാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രീയ വിരോധമായിരുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്ന ഷാ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ കോണ്‍ഗ്രസ് സിബിഐയെ ദുരുപയോഗിക്കാന്‍ തുടങ്ങിയതാണെന്നും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കേണ്ടിവരുമ്പോള് സിബിഐയിലൂടെ കടുത്ത നടപടിയെടുക്കുന്ന കോണ്‍ഗ്രസ് അത്തരക്കാരെ സുഖിപ്പിച്ച് ഒപ്പം നിര്‍ത്തേണ്ടിവരുമ്പോള്‍ സിബിഐയെ മൃദുസമീപനത്തിന് പ്രേരിപ്പിക്കുന്നുവെന്ന് മുലായംസിംഗ് യാദവ്, മായാവതി, ആന്ധ്രയിലെ ജഗന്മോഹന് റെഡ്ഡി എന്നിവരെ മുന്‍നിര്‍ത്തി ഷാ വിശദീകരിക്കുന്നു. ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാക്കിയതിന്റെ പേരില്‍ തന്നെ ‘കഴുകന്’ എന്ന് വിശേഷിപ്പിച്ചവരെ ഷാ കടിച്ചുകുടഞ്ഞത് ഇങ്ങനെയാണ്: മായാവതിയുടെ ഭരണകാലത്ത് പോലീസുമായി 500-ലേറെ ഏറ്റുമുട്ടലുകളുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ് മായാവതി കഴുകനാവാത്തത്? എന്തുകൊണ്ട് അവര്‍ വര്ഗീയവാദിയാവുന്നില്ല? ഒരേസമയത്ത് ഗുജറാത്തിനേക്കാള്‍ പത്തിരട്ടി ഏറ്റുമുട്ടല്‍ സംഭവങ്ങളാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. എന്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ വര്‍ഗീയവാദികളാവുന്നില്ല? ഗുജറാത്തില്‍ നടന്നതിനെക്കാള്‍ ആറിരട്ടി ഏറ്റുമുട്ടല്‍ സംഭവങ്ങളുണ്ടായ ബീഹാറിലെ മുഖ്യമന്ത്രി വര്ഗീയവാദിയാവാത്തത് എന്തുകൊണ്ടാണ്?
ഗുജറാത്തിലെ ആഭ്യന്തരകാര്യസഹമന്ത്രിയും നരേന്ദ്ര മോദിയുടെ ‘വലംകയ്യു’മായതോടെയാണ് അമിത്ഷായെ രാഷ്ട്രീയ എതിരാളികള്‍ ലക്ഷ്യമിടാന്‍ തുടങ്ങിയത്. ഷായെ വീഴ്ത്താനായാല്‍ മോദിയെ തളര്‍ത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. ഷായിലെ പൊതുപ്രവര്‍ത്തകനെയും രാഷ്ട്രീയനേതാവിനെയും ഭരണാധികാരിയെയും മനസിലാക്കാതെയും അംഗീകരിക്കാതെയുമായിരുന്നു എതിരാളികളുടെ ദുഷ്ടലാക്ക്. സമ്പന്നമായ കുടുംബത്തില്‍ ജനിച്ച ഷായെ രാഷ്ട്രീയത്തിലെത്തിച്ചത് സമ്പത്തോ കുടുംബപാരമ്പര്യമോ ആയിരുന്നില്ല. രാഷ്ട്രീയരംഗത്ത് വഴിതെറ്റിയെത്തി ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നയാളുമല്ല. ബാലനായിരിക്കെ ആര്‍എസ്എസിന്റെ ശാഖയിലൂടെ വളര്‍ന്ന്, കോളേജ് വിദ്യാഭ്യാസകാലത്ത് എബിവിപിയിലൂടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായ ഷാ സയന്‍സ് ബിരുദമെടുത്തശേഷം ബിസിനസ് മേഖലയില്‍ പ്രവേശിക്കുകയായിരുന്നു. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പിവിസി പൈപ്പ് നിര്‍മ്മാണ ഫാക്ടറി പങ്കാളികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഷായ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
മുപ്പത്തിയഞ്ച് വര്‍ഷമായി രാഷ്ട്രീയത്തിലുള്ള അമിത്ഷാക്കെതിരെ ഒരൊറ്റ അഴിമതിയാരോപണവും ഉയര്‍ന്നിട്ടില്ല. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ നേരവകാശിയാണ് ഷാ. മൂന്നര പതിറ്റാണ്ടിനിടെ ഒരിക്കല്‍പ്പോലും രാഷ്ട്രീയം മാറിയിട്ടില്ലാത്തയാള്. എക്കാലവും സ്വന്തം പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നു. പാര്‍ട്ടി എന്ത് പറയുന്നുവോ അത് വിജയകരമായി നിര്‍വഹിച്ചു. അഹമ്മദാബാദ് ജില്ലാ ബാങ്കിലായാലും ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്സ് കോര്പ്പറേഷനിലായാലും സംസ്ഥാന ഭരണത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കിയ ട്രാക്ക്റെക്കോഡാണ് അമിത്ഷാക്കുള്ളത്. അധികാരംകൊണ്ട് ഭരിക്കാനല്ല, ജനക്ഷേമം ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങള്‍ കൊണ്ടുവരാനാണ് ഷാ ശ്രമിച്ചതും വിജയിച്ചതും.
അമിത്ഷായ്ക്ക് ബിജെപി ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല കൊടുത്തപ്പോള്‍ നെറ്റിചുളിച്ചവര്‍ അധികം വൈകാതെ പുറത്തുവന്ന അഭിപ്രായ സര്‍വെ ഫലങ്ങള്‍ കണ്ട് നടുങ്ങിപ്പോയെന്നതാണ് വാസ്തവം. ആകെയുള്ള 80 സീറ്റില്‍ 51 സീറ്റുകള്‍വരെ ഇക്കുറി ബിജെപി നേടുമെന്നാണ് അഭിപ്രായസര്‍വെകള്‍ പ്രവചിച്ചത്. 2009 ല്‍ പത്ത് സീറ്റ് മാത്രം നേടിയ പാര്‍ട്ടിയെ ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചത് ഷായുടെ ഒരിക്കലും പിഴക്കാത്ത രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. ഗുജറാത്തിന് പുറത്ത് ഉത്തര്‍പ്രദേശിലാണ്, വാരാണസിയിലാണ് നരേന്ദ്ര മോദി മത്സരിക്കേണ്ടതെന്ന തീരുമാനത്തിന്റെ പ്രഭവകേന്ദ്രം അമിത്ഷാ ആയിരുന്നു. 1967 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ എപ്പോഴും മാറ്റത്തിനുവേണ്ടി വോട്ടുചെയ്യുന്ന ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഇക്കുറി മോദിയെയും ബിജെപിയെയും അനുകൂലിച്ചപ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് കിടക്കുന്ന ബീഹാറിലും മാറ്റത്തിന്റെ കാറ്റ് വീശി. ഇരുസംസ്ഥാനങ്ങളിലുമായി മൊത്തമുള്ള 120 സീറ്റില്‍ പകുതിയിലേറെ ബിജെപി സഖ്യം നേടുമെന്ന വിലയിരുത്തല്‍ രാഷ്ട്രീയ പ്രതിയോഗികളുടെ മനസില്‍ തീകോരിയിടുകയാണ്.
ഉത്തര്‍പ്രദേശില്‍ ബിജെപി 30 സീറ്റ് നേടിയാല്‍ മോദിയാണ് പ്രധാനമന്ത്രി എന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ 60 വരെ സീറ്റുകള്‍ ബിജെപി നേടിക്കൂടെന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. ഇത്തരമൊരു ‘കില്ലിംഗ് ഇന്‍സ്റ്റിംക്ട്’ വളര്‍ത്തിയെടുക്കാന്‍ അമിത് ഷാ എന്ന അതികായനു മാത്രമേ കഴിയൂ എന്ന് അനുകൂലികളും എതിരാളികളും ഇപ്പോള്‍ സമ്മതിക്കും.
2006 മുതല്‍ ബിജെപിയില്‍ ഒരു മാസ്റ്റര്‍ സ്ട്രാറ്റജിസ്റ്റിന്റെ അഭാവമുണ്ടായിരുന്നു. പാര്‍ട്ടി നേടിയ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലെയും നിര്‍ണായക ഘടകമായിരുന്ന പ്രമോദ് മഹാജനായിരുന്നു ഇത്. മഹാജന്റെ ആകസ്മികമായ മരണം ബിജെപിയില്‍ സൃഷ്ടിച്ച ശൂന്യതയിലേക്ക് മറ്റൊരാള്‍ ഉറച്ച കാല്‍വെപ്പോടെയും ഒടുങ്ങാത്ത ആത്മവിശ്വാസത്തോടെയും കടന്നുവരികയാണ്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ ഒരിക്കല്‍ക്കൂടി ബിജെപിയുടെ സുവര്‍ണകാലത്തേക്ക് ആനയിച്ചിരിക്കുന്ന അമിത്ഷായാണത്. നരേന്ദ്ര മോദി എന്ന ജനനായകനെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയാക്കുകയാണ് ബിജെപി ചെയ്തതെങ്കില്‍ മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള നിയോഗമാണ് ഈ അമ്പതുകാരന് ഏറ്റെടുത്തത്. ജനങ്ങള്‍ നരേന്ദ്ര മോദിക്കായി കാത്തിരിക്കുകയാണെന്ന അമിത്ഷായുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്ന മെയ് പതിനാറിന് ശരിവെക്കപ്പെടും. അപ്പോള്‍ പാര്‍ട്ടിയേല്‍പ്പിക്കുന്ന പുതിയ ദൗത്യം ഏറ്റെടുക്കാന്‍ കാത്തിരിക്കുകയാവും അമിത്ഷാ.
മുരളി പാറപ്പുറം
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: