മലയാളത്തിനുവേണ്ടിയാണ് വീണ്ടും സംസാരിക്കുന്നത്. മാതൃഭാഷാ സ്നേഹികള്‍ക്ക് ആശങ്കയ്ക്കിടവരുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയാണ് വീണ്ടും മലയാള ഭാഷയ്ക്കായി സംസാരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മാതൃഭാഷ ഉള്‍പ്പെടെ ഒരുഭാഷയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് സുപ്രീംകോടതിയുടെ വിധി. പഠനമാധ്യമം തെരഞ്ഞെടുക്കുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മൗലികാവകാശമാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചിരിക്കുന്നു. കന്നഡ ഭാഷയെ ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരായ കേസിലാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെങ്കിലും കേരളമടക്കമുള്ള, ഹിന്ദിയല്ലാത്ത മറ്റ് ഭാഷകള്‍ മാതൃഭാഷകളായിട്ടുള്ള സംസ്ഥാനങ്ങളെയും വിധി പ്രതികൂലമായി ബാധിക്കും. മലയാള ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാഷ മരിച്ചാല്‍ മലയാളിയുടെ സംസ്കാരം തന്നെ ഇല്ലാതാകുമെന്ന പരിദേവനങ്ങള്‍ സത്യമാണെന്നിരിക്കെയാണ് മലയാളത്തെ കൂടുതല്‍ പ്രചരിപ്പിച്ച് മരണക്കിടക്കയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ ഭാഷാസ്നേഹികളില്‍ നിന്നുണ്ടായത്. അത്തരം ശ്രമങ്ങള്‍ക്ക് ഒരളവുവരെ സംസ്ഥാന സര്‍ക്കാരും പിന്തുണ നല്‍കിയിരുന്നു. ഭരണഭാഷയും പഠനഭാഷയും വ്യവഹാരഭാഷയും മലയാളമാക്കണമെന്ന ഭാഷാസ്നേഹികളുടെ ആവശ്യത്തെ സര്‍ക്കാരും അനുകൂലിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മലയാളം അകറ്റി നിര്‍ത്തപ്പെടും.
പത്താം തരം വരെയെങ്കിലും മലയാളം പഠിപ്പിക്കണമെന്നും പ്രൈമറി ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്നും കേരളത്തിലെ എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമം വഴി അത് നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പിലുമാണ് സര്‍ക്കാര്‍. ഒന്നാം ക്ലാസുമുതല്‍ മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍ കേരളത്തില്‍ നിരവധിയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലങ്ങളിലൊരിടത്തും മലയാളം പഠിപ്പിക്കുന്നതേയില്ല. എന്നാല്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം അവരുടെ മാതൃഭാഷ നിര്‍ബന്ധമായി പഠിപ്പിച്ചിരിക്കണമെന്നുണ്ട്. ഏതു സിലബസ് പഠിപ്പിച്ചാലും അവിടങ്ങളിലെ വിദ്യാലയങ്ങള്‍ അത് നടപ്പിലാക്കുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ അത് പ്രാവര്‍ത്തികമാക്കിയിരുന്നില്ല. കര്‍ണാടകവും തമിഴ്നാടും നടത്തിയ ശ്രമങ്ങള്‍ക്കും കേരളം നടത്താന്‍ പോകുന്ന ശ്രമങ്ങള്‍ക്കുമുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.
്രെപെമറി സ്കൂളുകളില്‍ ഒന്നാംതരംമുതല് കന്നഡ മാത്രം ഒന്നാം ഭാഷയാക്കിക്കൊണ്ട് 1982ല്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കന്നഡ പഠനം നിര്‍ബന്ധമാക്കുന്നതിനെ പല സ്കൂളുകളുടെയും മാനേജ്മെന്റുകളും ഭാഷാന്യൂനപക്ഷങ്ങളും എതിര്‍ത്തു. കന്നഡ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇംഗ്ലീഷ്മീഡിയം സ്കൂളുകാരും ചുരുക്കം ചില വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സമര്‍പ്പിച്ച കേസിലാണ് നിരന്തരമായ വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി വിധിയുണ്ടായിരിക്കുന്നത്. ഇത് കര്‍ണാടകത്തിന്റെയോ കന്നഡ ഭാഷയുടെയോ മാത്രം പ്രശ്നമായി കാണാന്‍ കഴിയില്ല. മലയാളത്തിനായി കേരളത്തിലെ ഭാഷാസ്നേഹികള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്കുമുള്ള തിരിച്ചടിയാകുമിത്. സുപ്രീംകോടതി വിധിപ്രകാരം ഒരു വിദ്യാലയത്തിലും മലയാളം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിനാകില്ല.
സ്വന്തം മക്കളെ ഇംഗ്ലീഷുകാരാക്കി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കളും സ്കൂളില്‍ മലയാളം പറഞ്ഞാല്‍ പിഴ ഈടാക്കുന്ന അധ്യാപകരുമുള്ള കേരളത്തില്‍ മലയാളം മരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളം അറിയാത്ത മലയാളികളുടെ തലമുറ വളര്‍ന്നുവരികയാണ്. മലയാളം പഠിക്കുന്നത് കുറച്ചിലായി കാണുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍പോലും ഇംഗ്ലീഷ് മീഡിയം നഴ്സറികള്‍ ഫാഷനാകുകയാണ്. ്രെപെമറി തലത്തില്‍ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം വര്‍ധിക്കുന്നു. വന്‍നഗരങ്ങളിലെ ഉപരിവര്‍ഗം മലയാളത്തിലെ നിരക്ഷരതയെ പ്രോത്സാഹിപ്പിക്കുന്നു.
മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയാണ് മലയാളം പ്രധാന പഠന മാധ്യമമാക്കുന്നതിനെ എതിര്‍ക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. മലയാളഭാഷയ്ക്കുവേണ്ടി എന്തൊക്കെ ശബ്ദമുണ്ടാക്കിയാലും ഇന്ന് ഇംഗ്ലീഷ് പരിജ്ഞാനമില്ലാതെ മറ്റുമാര്‍ഗമില്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇംഗ്ലീഷാണ് അഖിലേന്ത്യാതലത്തിലുള്ള വൈജ്ഞാനിക ഭാഷയായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ബോധനഭാഷ ഇംഗ്ലീഷാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലും ഇംഗ്ലീഷല്ലാതെ മറ്റു മാര്‍ഗമില്ല. ഭരണരംഗത്ത് ഉപയോഗിക്കുന്ന ഭാഷയും ഇംഗ്ലീഷാണ്. പിന്നെ ്രെപെമറിതലം മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യങ്ങളുയരുന്നുണ്ട്.
വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യം തൊഴില്‍ നേടുകയാണെന്നാണ് ഇന്നത്തെ സങ്കല്‍പ്പം. മലയാളഭാഷയിലുള്ള അധ്യയനംകൊണ്ട് കേരളത്തില്‍ മാത്രമേ തൊഴില്‍ നേടാന്‍ സാധിക്കൂ. ഇംഗ്ലീഷ് ഭാഷകൊണ്ട് ഇന്ത്യയിലും ലോകത്തിന്റെ ഏതുഭാഗത്തുവേണമെങ്കിലും തൊഴില്‍ നേടാന്‍ കഴിയുമെന്നും കരുതപ്പെടുന്നു. ഗള്‍ഫിലും മറ്റു പുറംനാടുകളിലും പോകുന്നവര്‍ക്കും ഇംഗ്ലീഷ് അത്യാവശ്യമാണ്. സമൂഹത്തില്‍ നല്ല പദവി ലഭിക്കാനും ഇംഗ്ലീഷ് അത്യാവശ്യമാണെന്ന് ഇത്തരം ചിന്തകര്‍ കരുതുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലും തിരുവിതാകൂര്‍, കൊച്ചി രാജ്യങ്ങളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനാരംഭിച്ചത് അതിന് വൈജ്ഞാനികമായോ സാംസ്കാരികമായോ മേല്‍ക്കോയ്മ ഉണ്ടായതുകൊണ്ടായിരുന്നില്ല. കൊളോണിയല്‍ ഭരണാധികാരികളുടെ ഭരണ-ശാസന ഭാഷ അതായിരുന്നതുകൊണ്ടാണ്. ഇന്ത്യയിലെമ്പാടും ബ്രിട്ടീഷുകാര്‍ ഇംഗ്ലീഷ് പ്രചരിപ്പിച്ചതിനു പിന്നിലുള്ള ഉദ്ദേശ്യം അവരുടെ സംസ്കാരത്തിലേക്ക് നമ്മെ എത്തിക്കുക എന്നതു കൂടിയായിരുന്നു. മിഷണറി പ്രവര്‍ത്തനവും അതിലൂടെ മതംമാറ്റവും നടത്തിയ ഇംഗ്ലീഷുകാര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമായാണ് ഇംഗ്ലീഷ് ഇവിടെ പ്രചരിപ്പിച്ചത്. അവരുടെ കെണിയില്‍ നമ്മള് വീണുപോകുകയായിരുന്നുവെന്നു വേണം കരുതാന്‍. ഇംഗ്ലീഷ് അറിഞ്ഞാലേ കേരളത്തിനു പുറത്തോ ഇന്ത്യക്ക് വെളിയിലോ ജീവിക്കാന്‍ കഴിയൂ എന്നു പറയുന്നതില്‍ അര്‍ഥമില്ല. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇംഗ്ലീഷ് അറിഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
യൂറോപ്പിലെ പലരാജ്യങ്ങളില്‍ നിന്നുവരുന്ന സാംസ്കാരിക, സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും ഇംഗ്ലീഷ് അറിയില്ല. അറിഞ്ഞാല്‍ തന്നെ അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കില്ല. തങ്ങളുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതില്‍ അഭിമാനം കാണുന്ന അവര്‍ നമ്മെ മനസ്സിലാക്കിക്കുവാന്‍ ദ്വിഭാഷിയുമായാണ് എത്തുന്നത്.
എന്തിനാണിത്ര കടുത്തഭാഷാ സ്നേഹമെന്നു ചോദിക്കുന്നവരുണ്ട്. ഭാഷാ തീവ്രവാദം എന്നും മറ്റും ആരോപിക്കുന്നവരുമുണ്ട്. ഇതൊരു ഭാഷ സംസാരിക്കുന്ന, അതിലൂടെ ഇടപെടുന്ന സമൂഹത്തിന്റെ ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമങ്ങളല്ല. വിശദീകരിച്ചു പറഞ്ഞാല്‍ ആരോഗ്യകരവും സാംസ്കാരികപരവും ആര്‍ദ്രവുമായൊരു ജീവിതക്രമം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ അടിത്തറയിടലാണ് മാതൃഭാഷയെ ഉദ്ധരിക്കാനുള്ള നീക്കങ്ങള്‍. മലയാളിയായി ജീവിക്കുക എന്നു പറഞ്ഞാല്‍ മലയാളം പറയുന്ന, എഴുതുന്ന വ്യക്തിയാകുക എന്നതു മാത്രമല്ല. നമ്മുടെ ഭക്ഷണക്രമങ്ങളും ചികിത്സാരീതികളും ഒറ്റമൂലികളും ജീവിതക്രമവുമെല്ലാം അതിന്റെ ഭാഗമാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ തനി നാടനായി ജീവിക്കാനുള്ള പ്രേരണയാണ് മലയാള ഭാഷയറിയുന്നതിലൂടെ നേടുന്നത്.
നമ്മുടെ ജീവിതത്തിനും അന്തരീക്ഷത്തിനും ചേര്‍ന്ന ഭക്ഷണക്രമം മുതല്‍ ആരോഗ്യസംരക്ഷണത്തിനുള്ള ചികിത്സാ പദ്ധതികള്‍ വരെ ‘നാടന്‍’ എന്ന പ്രയോഗത്തിലുണ്ട്. അല്ലാതെ വികസനത്തെയും പുരോഗതിയെയും എതിര്‍ക്കുന്ന പിന്തിരിപ്പന് എന്നതരത്തില്‍ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മാതൃഭാഷ പഠിച്ചാല്‍ ഉണ്ടാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന കുറവുകളെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് അത് നന്നായി പഠിച്ചാലുണ്ടാകുന്ന നേട്ടങ്ങള്‍ എന്ന് മഹാരഥന്മാര് തെളിയിച്ചിട്ടുണ്ട്. സ്കൂളുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധമാക്കി കര്‍ണാടകയിലെ ഭാഷാ സ്നേഹികളും സര്‍ക്കാരും നടത്തിയ അഭിനന്ദനീയമായ നടപടിയെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. മാതൃഭാഷ തോല്‍ക്കുകയും വിദേശഭാഷ ജയിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിനും ബാധകമാകുന്ന സാഹചര്യമുണ്ടാകുന്നത് സഹിക്കാവുന്നതല്ല.
‘ആംഗലേയം ബിക്കിനിയിട്ട് നടക്കുന്നതു’ കൊണ്ടാണ് മലയാളി അതിനു പുറകെ മണത്തു പോകുന്നതെന്ന് സരസമായി പറയാറുണ്ട്. മലയാളം നല്ല കസവുചേല ചുറ്റി നില്‍ക്കുന്നതിനെ പുതുതലമുറ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്നില്ല. ബിക്കിനിക്കു പുറകെ, അതിന്റെ താത്കാലിക സൗന്ദര്യത്തില്‍ ഭ്രമിച്ച് പായുന്നവര്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കില്ല. മലയാളഭാഷയുടെ പുണ്യം നുകരാനും അതുവഴി സാംസ്കാരിക ഉന്നതിയിലെത്താനും നമ്മുടെ കുട്ടികള്‍ക്ക് അവസരമുണ്ടാകണം. കോടതിവിധി അതിന് തടസ്സമാകരുത്. നമ്മുടെ ഭാഷാ സ്നേഹം സാംസ്കാരിക മുന്നേറ്റത്തിനുള്ള വഴിയാണ്. ഒരു നിയന്ത്രണവും അതിനു പ്രതിബന്ധമാകരുത്. സാങ്കേതികമായ തടസ്സങ്ങളെ മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് ശ്രമങ്ങളുമുണ്ടാകണം.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: