കൊച്ചി: എറണാകുളം നഗരത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ തീവണ്ടി ഗതാഗതത്തേയും പ്രതികൂലമായി ബാധിച്ചു. കനത്ത മഴ നഗരത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. റയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ആറുട്രാക്കുകളും വെള്ളത്തിനടിയിലായി. സിഗ്നല്‍ സംവിധാനത്തിനും തകരാറ് സംഭവിച്ചു. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ആറു പാസഞ്ചര്‍ ട്രെയ്നുകളാണ് ഇന്നലെ റദ്ദാക്കിയത്. എറണാകുളം- ഗുരുവായൂര്‍, എറണാകുളം-ആലപ്പുഴ, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍- ഗുരുവായൂര്‍ തുടങ്ങിയ ട്രെയ്നുകളാണ് റദ്ദാക്കി. എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകള്‍ വഴി കടന്നുപോകുന്ന 16 തീവണ്ടികളുടെ സമയക്രമം മാറ്റി. ദീര്‍ഘ ദൂര ട്രെയനുകള് ഉള്‍പ്പെടെയുള്ളവ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട്, ആലപ്പുഴ-ധന്‍ബാദ് ട്രെയിനുകള്‍ ഒന്നരമണിക്കൂര്‍ വൈകിയാണ് ഓടിയത്.
കോട്ടയം ഭാഗത്തുനിന്നുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തൃപ്പൂണിത്തുറയിലും ആലപ്പുഴ ഭാഗത്തുനിന്നുള്ള ട്രെയിനുകള്‍ കുമ്പളത്തും തൃശൂര്‍ ഭാഗത്തുനിന്നുള്ളവ ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിച്ചു. മാംഗ്ലൂര്‍-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരം-മാംഗ്ലൂര്‍ മാവേലി എക്സ്പ്രസ്, തിരുവനന്തപുരത്തുനിന്നും നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടത്. എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരുന്ന കാരക്കല്‍- എറണാകുളം എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിച്ചു. എറണാകുളം ടൗണില്‍ നിന്നും പുറപ്പെടേണ്ട എറണാകുളം-കോട്ടയം പാസഞ്ചര്‍ എറണാകുളം ജംഗ്ഷനില്‍ നിന്നാണ് പുറപ്പെട്ടത്. കോട്ടയം-എറണാകുളം പാസഞ്ചര്‍ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ യാത്ര ്അവസാനിപ്പിച്ചു. ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ കുമ്പളത്ത് യാത്ര അവസാനിപ്പിച്ചു. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയില്‍ യാത്ര അവസാനിപ്പിച്ചു. എറണാകുളത്ത് നിന്നും പുറപ്പെടേണ്ട എറണാകുളം -ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിയില്‍ നിന്നുമാണ് പുറപ്പെട്ടത്. നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് ആയിരങ്ങള്‍ പെരുവഴിയിലായി. ബൈക്കും ഓട്ടോറിക്ഷയുമുള്പ്പെടെയുള്ള ചെറുവാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്തവണ്ണം റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഡ്രെയിനേജ് സംവിധാനം താറുമാറായത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: