സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുളള ആദ്യദശകങ്ങളില്‍ യുക്തിവാദത്തിന്റെയും ഭൗതിക വാദത്തിന്റെയും പേരില്‍ ആത്മീയമൂല്യങ്ങളെ കപടമെന്നും അര്‍ത്ഥശൂന്യമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയാനുളള പ്രവണതയാണ് കേരളത്തില്‍ നിലനിന്നിരുന്നത്. അഭാരതീയ ദര്‍ശനങ്ങളുടെ വര്‍ദ്ധമാനമായ സ്വാധീനം അന്ന് യുവമനസ്സുകളെ കീഴടക്കിയിരുന്നു. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് പ്രചരിപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്.
എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. 1966-ല്‍ കോഴിക്കോട് കേന്ദ്രമാക്കി സ്വര്‍ഗീയ കേളപ്പജിയുടെ നേതൃത്വത്തില്‍ മലബാര്‍ പ്രദേശത്ത് ക്ഷേത്ര സംരക്ഷണ സമിതി രൂപീകൃതമായതോടെ ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921-ലെ മാപ്പിളലഹളക്കാലത്തും നശിപ്പിക്കപ്പെട്ട നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ ഹിന്ദുസമൂഹം മുന്നോട്ട് വന്നു. ക്ഷേത്രങ്ങളുടെ സംവിധാനത്തിന്റെ അടിസ്ഥാനഘടകമായ ശാസ്ത്രങ്ങളില്‍ അവഗാഹമായ സ്ഥാനം സിദ്ധിച്ചിട്ടുള്ള രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രചാരകനായിരുന്ന ശ്രീ മാധവ്ജിയുടെ മാര്‍ഗദര്‍ശനം സമിതിക്ക് ലഭ്യമായതോടെ സംഘടനാപ്രവര്‍ത്തനത്തിന് ഒരു സൈദ്ധാന്തിക അടിത്തറ രൂപപ്പെടുകയും ശാസ്ത്രീയവും സമര്‍ത്ഥവുമായ ഒരു കാര്യപദ്ധതി ആവിഷ്കൃതമാവുകയും ചെയ്തു.
ഇതോടെ മലബാര്‍ പ്രദേശ് ക്ഷേത്രസംരക്ഷണസമിതി കേരള ക്ഷേത്രസംരക്ഷണസമിതിയായി പരിണമിക്കുകയും 1977-ല്‍ 142-ാം നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. മാധവ്ജിയുടെ അന്ത:പ്രചോദനത്തിന്റെയും ഗവേഷണങ്ങളുടെയും ഫലമായി അദ്ദേഹത്തിന്റെ ചിന്താസരണിയില്ക്കൂടി പ്രവഹിച്ച ക്ഷേത്രസങ്കല്പ്പത്തേക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചുമുള്ള ആശയങ്ങള്‍ കേരളത്തിലെ ഹിന്ദുസമൂഹം രണ്ടുകൈയുംനീട്ടി സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെ പ്രവര്‍ത്തനത്തിന് നവജീവന്‍ കൈവന്നു. സമിതിയുടെ നിയന്ത്രണത്തിലല്ലാത്ത ക്ഷേത്രങ്ങളില്‍പ്പോലും ഇന്ന് ക്ഷേത്രനവീകരണപ്രവര്ത്തനങ്ങള് നടക്കുന്നു എന്നത് അങ്ങേയറ്റം സന്തോഷപ്രദമായ കാര്യമാണ്.
ക്ഷേത്രസംരക്ഷണസമിതിയുടേയും മറ്റ് ഹൈന്ദവ പ്രസ്ഥാനങ്ങളുടേയും സംയുക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി സമൂഹ ചേതസ്സിന്റെ ഉപരിതലത്തില്‍ നിന്ന് പിന്തള്ളപ്പെട്ട ആത്മീയമൂല്യങ്ങള്‍ക്ക് ഒരു പുനരുത്ഥാനം സമീപകാലത്തുണ്ടായിട്ടുണ്ട്. രാമായണാദി ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും വായിക്കുവാനും ഉള്‍ക്കൊള്ളുവാനും ഇന്ന് സമൂഹം മുന്നോട്ടു വരുന്നു. സത്സംഗവേദികളിലെ വര്‍ദ്ധിച്ചുവരുന്ന ജനത്തിരക്കും സപ്താഹസദസ്സുകളില് കാണുന്ന അനിയന്ത്രിതമായ ഭക്തജന സാന്നിദ്ധ്യവും ക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്ന ഭക്തജനത്തിരക്കും ആദ്ധ്യാത്മികപുസ്തകങ്ങളുടെ വില്‍പ്പനയില്‍ കാണുന്ന വര്‍ദ്ധനയുമെല്ലാം ഒരു നവോത്ഥനത്തിന്റെ ചിഹ്നങ്ങളായി വേണം കാണാന്‍. ഗീതാക്ലാസുകളും ഉപനിഷത് ക്ലാസുകളും ഭാഗവതക്ലാസുകളും ഇല്ലാത്ത ഗ്രാമങ്ങള്‍ ഇന്നു കേരളത്തില്‍ ഇല്ലെന്നു പറയാം. നിലവിലുള്ള ക്ഷേത്രങ്ങള്‍ നന്നായി പരിപാലിക്കപ്പെടുന്നു എന്നു മാത്രമല്ല ജീര്ണ്ണിച്ചവയെ നവനിര്മ്മാണത്തിലൂടെ ഗതകാല പ്രൗഢിയിലേക്ക് ആനയിക്കുവാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. സന്യാസ ആശ്രമങ്ങളില്‍ അന്തര്‍യോഗങ്ങളുടെ വേദികളിന്ന് സക്രിയമാണ്. വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളുമെല്ലാം അവിടെ പ്രഭാഷണത്തിനും പാരായണത്തിനും ചര്‍ച്ചാവിഷയമാവുന്നു. ടെലിവിഷന്‍ ചാനലുകളില്‍ മത്സരിച്ച് ഇടം തേടുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പുരാണകഥാചിത്രങ്ങളുമെല്ലാം മനുഷ്യമനസ്സിന്റെ മാറ്റത്തേയും അത്തരം മേഖലയിലെ വൈവിദ്ധ്യമാര്‍ന്ന വിജ്ഞാനസഞ്ചയത്തെ സ്വീകരിക്കുവാനുള്ള തീക്ഷ്ണമായ സന്നദ്ധതയേയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.
കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം സിവില്‍ നിയമങ്ങളെല്ലാം ഏകീകരിക്കപ്പെട്ടുവെങ്കിലും ക്ഷേത്രഭരണനിയമങ്ങളില് കാതലായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 1964-ല്‍ കുട്ടികൃഷ്ണമേനോന് ചെയര്‍മാനായി നിയമിതമായ കമ്മിറ്റിയും 1980-ല്‍ ശങ്കരന് നായര്‍ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ശങ്കരന് നായര്‍ കമ്മീഷനും ക്ഷേത്രഭരണനിയമത്തില് സമൂലമായ മാറ്റം വരുത്തേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഗ്രാമതലം മുതല്‍ സംസ്ഥാനതലം വരെ ക്ഷേത്രഭരണം എങ്ങനെയായിരിക്കണമെന്ന് സവിസ്തരം വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ വിമുക്തവും ഭക്തജന പ്രാതിനിധ്യവുമുള്ള ഭരണസംവിധാനമാണ് ക്ഷേത്രങ്ങള്ക്കുണ്ടാകേണ്ടത് എന്നാണ് ഈ രണ്ടു റിപ്പോര്‍ട്ടുകളും പറയുന്നത്. കേരള ഹൈക്കോടതിയും ഒരു സുപ്രധാന വിധിയിലൂടെ രാഷ്ട്രീയ വിമുക്തമായ ഏകീകൃതഭരണസംവിധാനം കേരളത്തിലെ ക്ഷേത്രങ്ങള്ക്കുണ്ടാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളം മാറിമാറി ഭരിച്ച ഇടതു-വലത് മുന്നണികളുടെ സര്‍ക്കാറുകളൊന്നും തന്നെ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയോ തുടര്‍നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
തിരുവിതാംകൂറില്‍ ക്ഷേത്രഭരണം സര്‍ക്കാറില്‍ നിക്ഷിപ്തമായ കാലത്ത് 19524 ക്ഷേത്രങ്ങളുണ്ടായിരുന്നു. 1811-ല്‍ കേണല്‍ മണ്‍റോയാണ് ഒരു വിളംബരത്തിലൂടെ ഈ ക്ഷേത്രങ്ങള്‍ സര്‍ക്കാരില്‍ ലയിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ അത് 9364 ആയി ചുരുങ്ങി. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ 1200 ക്ഷേത്രങ്ങളാണുള്ളത്. ഇത് വിരല്‍ ചൂണ്ടുന്നത് ക്ഷേത്രഭരണത്തിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഹിന്ദു സമൂഹത്തിന്റെ താല്പര്യങ്ങള്ക്ക് ഒരിക്കലും അനുഗുണമായിരുന്നില്ല എന്നാണ്. പക്ഷെ കാലമേറെ കഴിഞ്ഞിട്ടും ഇതിനൊരു മാറ്റവും വന്നിട്ടില്ല. ഇന്ന് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആരാധനാ സ്വാതന്ത്യം ഹിന്ദുവിന് ലഭിക്കണമെങ്കില്‍ ക്ഷേത്രഭരണം ഭക്തന്മാരുടെ കൈകളിലെത്തണം. ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഇക്കാലത്ത് സര്‍ക്കാര്‍ എത്രയെത്ര വ്യവസായ സംരംഭങ്ങള്‍ കയ്യൊഴിഞ്ഞിരിക്കുന്നു? അതേ ലാഘവത്തോടുകൂടി തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളുടെ നിയന്തണം ഭക്തന്മാര്ക്കു വിട്ടുകൊടുക്കാന്‍ തയ്യാറാകണം. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നടത്താന്‍ എങ്ങനെയാണോ അവസരം ലഭിക്കുന്നത് അതേപോലെ ക്ഷേത്രങ്ങളുടെ ഭരണം നടത്താന്‍ ഭക്തജനങ്ങള്‍ക്ക് അവസരം ഒരുക്കി കൊടുക്കാന്‍ സര്‍ക്കാറിന് കഴിയണം. എന്നാല്‍ ഇതിനെല്ലാം വിപരീതമായി ക്ഷേത്രഭരണം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മുസ്ലീം , ക്രിസ്ത്യന്‍ പള്ളികളോടു കാണിക്കുന്ന ഉദാരസമീപനം ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കേരളത്തിലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.
കാണിക്കയായി ഭക്തജനങ്ങള്‍ ദേവന് സമര്‍പ്പിക്കുന്ന കോടിക്കണക്കിന് രൂപ ക്ഷേത്രങ്ങള്‍ക്കോ ഭക്തജനങ്ങള്‍ക്കോ പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുവാന്‍ വേണ്ട ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം ദേവസ്വം ബോര്‍ഡുകളുടേയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടാവുന്നില്ല.
മനസ്സിനെ ആദ്ധ്യാത്മികതയുടെ ഉന്നതതലത്തിലെത്തിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ശബരിമലയുടെ മാഹാത്മ്യം ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ദര്‍ശനത്തിനെത്തുന്നവരുടെ ദുരിതങ്ങള്‍ക്ക് യാതൊരു ശമനവുമില്ല. സംസ്ഥാനത്ത് അധികാരത്തിലേറിയ സര്‍ക്കാരുകള്‍ ശബരിമല തീര്‍ത്ഥാടകരോട് മാനുഷിക പരിഗണന പോലും കാട്ടുന്നില്ലെന്നതാണ് വസ്തുത. തീര്‍ത്ഥാടകരുടെ ദുരിതങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനുള്ള പദ്ധതികളെക്കുറിച്ച് ചന്ദ്രശേഖരമേനോന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇതുവരേയും നടപ്പാക്കാനുള്ള ഒരു ശ്രമവും കേരളം ഭരിച്ച സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഗുരുവായൂര്‍ നഗരശുചീകരണത്തിന് മുന്‍സിപ്പാലിറ്റിക്ക് 5 കോടി രൂപ ദേവസ്വത്തില്‍ നിന്നും നല്കണമെന്നുള്ള നോട്ടീസ് അടുത്ത ദിവസമാണ് ദേവസ്വം ഓഫീസില്‍ ലഭിച്ചത്. തൃത്താല പഞ്ചായത്ത് സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയത് കുടിവെള്ളം, അഴുക്കുചാല്‍ തുടങ്ങി ജനങ്ങളുടെ മൗലികപ്രശ്നങ്ങളില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ്. സര്‍ക്കാരും സ്വയംഭരണ സ്ഥാപനങ്ങളും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ഗുരുവായൂര്‍ ദേവസ്വത്തിലെ പണമെടുത്ത് ക്ഷേത്രേതരാവശ്യങ്ങള്ക്ക് ഉപയാഗിക്കുകയും ചെയ്യുന്നത് സാമാന്യനീതിക്ക് നിരക്കാത്തതും വിവേചന പരവുമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പവിത്രതക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും കോട്ടം തട്ടുന്ന വിധത്തില്‍ ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത അങ്ങേയറ്റം അപലപനീയവും ഹൈന്ദവക്ഷേത്രങ്ങളോടു കാണിക്കുന്ന അനാദരവിന്റെ പ്രത്യക്ഷോദാഹരണവുമാണ്. വളരെ ഉദാസീനതയോടും ലഘവബുദ്ധിയോടും കൂടിയാണ് ക്ഷേത്രങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ക്ഷേത്രക്കവര്‍ച്ചകളും ക്ഷേത്രധ്വംസനങ്ങളും ഇന്ന് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു.അവയില്‍ പലതിനും തുമ്പുണ്ടാവാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുളളത്. ക്ഷേത്രങ്ങള്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ക്ഷേത്ര സംരക്ഷണ നിയമം നിര്‍മ്മിക്കുന്ന കാര്യവും ആലോചിക്കേണ്ടതാണ്. ക്ഷേത്രങ്ങള്‍ നാടിന്റെ പൈതൃക സ്വത്താണ്. ദേശത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന മാനബിന്ദുക്കളാണ്. ക്ഷേത്രങ്ങള്ക്കുനേരെയുളള അതിക്രമങ്ങളെ രാജ്യദ്രോഹ പ്രവര്ത്തനമായികണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഭീകര പ്രവര്‍ത്തകരുടെ മുഖ്യ അജണ്ടകളിലൊന്നാണ് ക്ഷേത്രധ്വംസനം.
അതുകൊണ്ട് അതിനെ ദേശീയ സുരക്ഷാ പ്രശ്നമായി കണ്ട് നിയമനടപടികള്‍ സ്വീകരിക്കുകയും അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കുകയും വേണം. ക്ഷേത്രങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം ഹിന്ദുസമൂഹത്തിന്റെ അസംഘടിതാവസ്ഥയാണ്. അതുകൊണ്ട് ക്ഷേത്ര വിശ്വാസികളായ എല്ലാ വിഭാഗം ജനങ്ങളെയും പ്രസ്ഥാനങ്ങളെയും സംഘടനകളെയും ഒരുമിച്ചുകൊണ്ടുവരുവാനും ചിന്നിച്ചിതറി കിടക്കുന്ന ഹിന്ദുസമൂഹത്തെ ക്ഷേത്രം കേന്ദ്രമാക്കി ഏകീകരിക്കുവാനുളള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.
എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് (കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: