തിരുവനന്തപുരം: കടക്കെണി യും ബ്ലേഡ് മാഫിയയുടെ ഭീഷണിയും മൂലം അഞ്ചംഗകുടുംബം ആത്മഹത്യചെയ്തു. പേരൂര്‍ക്കട കല്ലയം കിഴക്കേമുക്കോല ശിവജിനഗര്‍ ഈഴക്കോട് ലെയിന്‍ ശ്രീസായിയില്‍ മനോഹരന് ആശാരി (62), ഭാര്യ മഹേശ്വരി അമ്മ (55), മക്കള്‍ ബിജു (35), സജു (34), ബിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവമെന്നു കരുതുന്നു. മനോഹരന് ആശാരിയുടെ മൂത്തമകന് ബിജുവിന് ഷെയര്‍മാര്‍ക്കറ്റ് ബിസിനസ്സിലുണ്ടായ തകര്‍ച്ചയും തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തികബാധ്യതയുമാണ് കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് പറയപ്പെടുന്നു.
ഷെയര്‍മാര്‍ക്കറ്റ് ബിസിനസിലൂടെ ബിജുവിന് രണ്ടുകോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഈ ബാധ്യത തീര്‍ക്കാന്‍ കിഴക്കേമുക്കോലയിലെ വീടിന്റെ പ്രമാണം നടത്തിയിരുന്നു. ഉദ്ദേശം 40 ലക്ഷം രൂപയ്ക്കാണ് വീട് വില്‍പ്പന നടത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വീട് മാറിക്കൊടുക്കണമായിരുന്നു.
എന്നാല്‍ കടബാധ്യതയില്‍ കുറേവീട്ടാന് സാധിച്ചുവെന്നല്ലാതെ മറ്റൊന്നിനും കഴിയാത്തതിനാല്‍ സ്വന്തം വീട്ടില്‍ത്തന്നെ ഇവര്‍ താമസിച്ചുവന്നു. ഇതിനിടെ വീട് ഒഴിഞ്ഞുകൊടുക്കണമെന്ന് വീട് വാങ്ങിയവര്‍ നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങി. ഷെയര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പേരില്‍നിന്ന് ഈ കുടുംബം പണം കടം വാങ്ങിയിരുന്നു. കടം വീട്ടാതായതോടെ ഫോണിലൂടെയും വീട്ടിലെത്തിയും നിരന്തരം ഭീഷണിയുണ്ടായിരുന്നതാണ് പെട്ടെന്നൊരു ആത്മഹത്യയിലേക്ക് ഇവരെ എത്തിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബ്ലേഡ് മാഫിയ സംഘത്തില്‍ പെട്ട ബോംബ് കണ്ണന് എന്ന ബിനു, കാക്കശ്രീകുമാര് എന്നിവരെ പോലീസ് അന്വേഷിച്ചു വരുന്നു. ഇവര്‍ ഒളിവിലാണ്. ബിനുവിന്റെ ഇന്നോവ കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വീടിനുള്ളില്‍ നിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടബാധ്യതകൊണ്ടു പൊറുതിമുട്ടി, കടക്കാരുടെ ഭീഷണി നിരന്തരം വരുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ പോകുന്നു എന്നായിരുന്നു ഒരു ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. മറ്റൊന്ന് സിറ്റിപോലീസ് കമ്മീഷണറുടെ പേരിലുള്ളതാണ്. ആത്മഹത്യയുടെ തലേദിവസംവരെ അഞ്ചംഗകുടുംബം സന്തോഷത്തിലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. അതേസമയം ഇത്തരമൊരു കടബാധ്യതയുള്ളതായി അവര്ക്കാര്ക്കുമറിയില്ലായിരുന്നു.
ഇന്നലെ രാവിലെ മനോഹരന് ആശാരി കഴക്കൂട്ടത്തു താമസിക്കുന്ന ബന്ധുവിന്, കടബാധ്യതമൂലം ജീവിക്കാനാകുന്നില്ല, ഞങ്ങള്‍ പോകുന്നു എന്ന എസ്എംഎസ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ബന്ധുവും മകനും കൂടി വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മനോഹരന് ആശാരി, ഇളയമകന് സജു എന്നിവരുടെ മൃതദേഹം ഹാളിലെ സെറ്റിയിലും മഹേശ്വരിയമ്മയുടെത് അകത്തെമുറിയിലും ആണ് കാണപ്പെട്ടത്.
കൃഷ്ണേന്ദുവിനെ ബെഡ്റൂമിലെ കിടക്കയിലും ബിജുവിനെ താഴെ പറമ്പിലും ആണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണേന്ദുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എട്ടുമാസങ്ങള്ക്കുമുമ്പായിരുന്നു ബിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം നടന്നത്. കൃഷ്ണേന്ദുവിന്റെ ബന്ധുക്കളില്‍ നിന്നും പലപ്പോഴായി വന്‍തുകകള്‍ കടംവാങ്ങിയിരുന്നതായി അറിയുന്നു.
വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, പേരൂര്‍ക്കട സിഐ ആര്. പ്രദീപ്, മണ്ണന്തല എസ്ഐ നാസിറുദ്ദിന്‍, പേരൂര്‍ക്കട എസ്ഐ വി. സൈജുനാഥ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: