വള്ളിപ്പടര്‍പ്പുകളാല്‍ പൊതിഞ്ഞ കണ്ണൂര്‍ പയ്യാമ്പലത്ത് കടല്‍ക്കാറ്റേറ്റ് വെട്ടുകല്ല് പൂശാത്ത മതിലുകള്‍ക്കുള്ളിലെ ചെറുവീട് ആരും ശ്രദ്ധിക്കും. എന്നാലത് ശതശതകോടീശ്വരന് വിശ്വപ്രസിദ്ധനായ വ്യവസായിയുടേതാണെന്ന് പറഞ്ഞാല്‍ അവിശ്വസനീയമെന്നേ പറയൂ. ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍നായര്‍ എന്ന ലീലാകൃഷ്ണന് നായരുടെ വീടാണത്. കണ്ണൂരിന്റെയും കൈത്തറിയുടെയും പെരുമ ലോകമാസകലം പടര്‍ത്തിയ കൃഷ്ണന്‍നായര്‍ ഹോട്ടല്‍ വ്യവസായത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് കാലയവനികയിലേക്ക് മാറിയിരിക്കുന്നത്.
ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചിറ്റരത്ത് പൂവക്കാട്ട് കൃഷ്ണന് നായര്‍(ജനനം: 1922 ഫെബ്രുവരി 9). 1957 ല്‍ ലീലാ ലെയ്സ് ലിമിറ്റഡ് എന്ന വസ്ത്രസ്ഥാപനം ആരംഭിച്ചു. 1986ലാണ് ലീല ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സ്ഥാപിതമായത്. 2010 ല്‍ ഭാരത സര്‍ക്കാര്‍ നല്കുന്ന പദ്മഭൂഷണ്‍ പുരസ്കാരത്തിന് കൃഷ്ണന്‍നായര്‍ അര്‍ഹനായി. 2013 ഫെബ്രുവരി ഏഴിന് ലീല വെഞ്ച്വറിന്റെ ചെയര്മാന് സ്ഥാനത്തു നിന്ന് കൃഷ്ണന് നായര്‍ വിരമിക്കുകയും ചെയര്മാന് എമിറേറ്റ്സ് എന്ന പദവി ഏറ്റെടുക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ ബില്കലക്ടറുടെ എട്ടു മക്കളില്‍ ഒരാളായി കണ്ണൂര്‍ ജില്ലയില്‍ കുന്നാവിലാണ് കൃഷ്ണന് നായര്‍ ജനിച്ചതും വളര്‍ന്നതും.
ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം 1942 ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. സാലറി അഡ്വാന്‍സായി കിട്ടിയ 120 രൂപയില്‍ നിന്ന് രണ്ട് ജോഡി ട്രൗസറും ഷര്‍ട്ടും വാങ്ങി. ബാക്കി തുക വീട്ടില്‍ അമ്മയ്ക്കയച്ചുകൊടുത്തു. അമ്മ അത് കിട്ടി കരഞ്ഞിട്ടുണ്ടാകണം എന്ന് പിന്നീട് കൃഷ്ണന് നായര്‍ വിവരിച്ചിട്ടുണ്ട്.
സൈന്യത്തിലായിരിക്കുമ്പോഴായിരുന്നു കൃഷ്ണന് നായരുടെ വിവാഹം.
സുഭാഷ് ചന്ദ്രബോസിന്റെ കീഴില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു. 1950 ല്‍ കണ്ണൂരിലെ പ്രമുഖ കൈത്തറി വസ്ത്രവ്യാപാരി എ.കെ.നായരുടെ മകളായ ലീലയെ വിവാഹം ചെയ്തു. ഭാര്യാപിതാവിന്റെ വസ്ത്രകയറ്റുമതി വ്യാപാരത്തെ സഹായിച്ചു. അഴിക്കോട്ടെ രാജരാജേശ്വരി എന്ന കൈത്തറി മില്‍ ഏറ്റെടുക്കുകയും വ്യാപാരം വിപുലപ്പെടുത്തുകയും ചെയ്തു. 1960 കളില്‍ വളരെ പ്രചാരമുണ്ടായിരുന്ന ബ്ലീഡിംഗ് മദ്രാസ് ഫാബ്രിക്കിന്റെ ഏറ്റവും അറിയപ്പെടുന്ന വ്യാപാരിയായി അദ്ദേഹം മാറി. 1980 കളില്‍ ലീലാ ലെയ്സ് എന്നപേരിലുള്ള കൃഷ്ണനായരുടെ വസ്ത്രവ്യാപര സ്ഥാപനം മികച്ചനിലയില്‍ വളര്‍ച്ച പ്രാപിക്കുകയും അതിനെ തുടര്‍ന്ന് വടക്കന്‍ മുംബൈയില്‍ ഒരു വസ്ത്രനിര്‍മ്മാണശാലക്ക് തുടക്കമിടുകയും ചെയ്തു. കണ്ണൂരിലെ ക്രെയിപ്പ് എന്ന കൈത്തറി തുണിത്തരമാണ് വിദേശരാജ്യങ്ങളില്‍ ഏറെ പ്രിയമേറിയത്. ഇതോടെ കൈത്തറിക്ക് പുതുജീവന്‍ വന്നു. അതിന്റെ ബഹുമതി കൃഷ്ണന്‍നായര്‍ക്ക് അവകാശപ്പെട്ടതാണ്.
പിന്നീട് ലീല വെഞ്ച്വര്‍ എന്ന പേരില്‍ ആഡംബര ഹോട്ടലുകളുടെ ശൃംഖല ഇന്ത്യയില്‍ ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആറു ഹോട്ടലുകള്‍ ഇവര്‍ക്കു സ്വന്തമായുണ്ട്. പുതിയ അഞ്ചെണ്ണം നിര്‍മ്മാണത്തിലിരിക്കുന്നു. ലീല വെഞ്ച്വര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ വിവേക് നായരും ലീല വെഞ്ച്വര്‍ ഗ്രൂപ്പിന്റെ കോ ചെയര്‍മാനും ജോയന്റ് മാനേജിങ്ങ് ഡയറക്ടറുമായ ദിനേശ് നായരും മക്കളാണ്.
മുപ്പതാം വയസ്സില്‍ മുംബൈയില്‍ വച്ചു സൈനിക സേവനം അവസാനിച്ചാണ് കൈത്തറി മേഖലയിലും വസ്ത്രവ്യവസായത്തിലും കൈവച്ചത്. ഇന്ത്യന്‍ നഗരങ്ങളിലെങ്ങും വളര്‍ന്നുപന്തലിച്ച ലീല ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന് വിദേശങ്ങളില്‍ പോലും വേരുറപ്പിക്കാന്‍ കൃഷ്ണന് നായരിലെ വ്യവസായിക്കായി. പതിവനുസരിച്ച്, ആളുകള്‍ ജോലിയില്‍നിന്നു വിരമിക്കുന്ന പ്രായവും പിന്നിട്ട ശേഷമാണ് ഹോട്ടല്‍ ബിസിനസിലേക്ക് കടന്ന് കൃഷ്ണന്‍നായര്‍ ഈ നേട്ടങ്ങളെല്ലാം കയ്യടക്കിയത്.
ഹാന്‍ഡ്ലൂം വ്യവസായവുമായി ബന്ധപ്പെട്ട് 1957ല്‍ നടത്തിയ വിദേശയാത്രയ്ക്കിടെ ബുഡാപെസ്റ്റ് കെംപിന്‍സ്കി ഹോട്ടലില്‍ തങ്ങിയപ്പോഴാണ് ഇതുപോലൊരു ഹോട്ടല്‍ മുംബൈയിലും വേണമെന്നു ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ മനസ്സ് പറഞ്ഞത്. 1981ല്‍ അന്ധേരിക്കടുത്ത് രാജ്യാന്തര വിമാനത്താവളം ചിറകുവിരിച്ചപ്പോള്‍ സമീപത്ത് മികച്ച ഹോട്ടലുകള്‍ ഇല്ലാതിരുന്നത് വീണ്ടും പ്രേരണയായി. അന്ധേരിയില്‍ സ്വന്തമായുണ്ടായിരുന്ന നാലേക്കര്‍ ഭൂമിക്കൊപ്പം സമീപത്തുളള ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തായിരുന്നു ഹോട്ടലിന്റെ തുടക്കം.
അന്തരിച്ച ബിജെപി നേതാവ് കെ.ജി. മാരാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന കൃഷ്ണന്‍നായര്‍ ഹൈന്ദവ പ്രസ്ഥാനങ്ങളോട് അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: