2008ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അതിനായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് അദ്ധ്യക്ഷനും സി.വി.പത്മരാജന്, വര്‍ഗീസ് ജോര്‍ജ്ജ്, ചവറ വാസുപിള്ള തുടങ്ങിയവര്‍ അംഗങ്ങളായും യുഡിഎഫ് ഉപസമിതി ശുപാര്‍ശകള്‍ കൊണ്ടുവരികയാണ്.
“കൃഷി ഭൂമി കര്ഷകന്” എന്ന മുദ്രാവാക്യം “കൃഷി ഭൂമി വില്പ്പനചരക്കാക്കുക”യെന്ന ഹിഡന്‍ അജണ്ടയുമായി തരംതാഴ്ത്തുവാനുള്ള പരിശ്രമവുമായിട്ടാണ് ഉപസമിതിയുടെ രംഗപ്രവേശം എന്ന് തോന്നിപ്പോകും. ഉപസമിതിയുടെ അജണ്ടയിലെ എല്ലാ നിര്‍ദ്ദേശങ്ങളും കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ കത്തിവയ്ക്കുന്നവയാണ്. ഒരു നിര്‍ദ്ദേശം കൃഷി യോഗ്യമല്ലാത്ത ഭൂമി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കര്ഷകന് നല്‍കുക എന്നതാണ്. ഭൂമി എങ്ങനെ കൃഷിയോഗ്യമല്ലാതായി? ഭൂമി എന്തുകൊണ്ട് തരിശിട്ടു? കൃഷി ഭൂമി നിയമം ലംഘിച്ച് എങ്ങനെ രൂപമാറ്റം വരുത്തി? എന്നീ ചോദ്യങ്ങളാണ് ഈ ഭേദഗതിക്ക് മുമ്പ് ആദ്യം ഉയരുക. രണ്ടാമത് ഒരു നിയമം ആരെങ്കിലും ലംഘിച്ചാല്‍ അത് കളവായാലും കൊലപാതകമായാലും തട്ടിപ്പായാലും പ്രതികളെ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിച്ചാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേസ് വര്‍ഷങ്ങള്‍ പിന്നിട്ടു എന്നതൊന്നും നിയമത്തിന് മുന്നില്‍ വിലപ്പോകില്ല. നിയമം നടപ്പാക്കേണ്ട സര്‍ക്കാരാണ് നിയമം ലംഘിച്ചവര്‍ക്ക് വേണ്ടി ഭേദഗതിയിലൂടെ വക്കാലത്തെടുക്കുന്നത്. കൃഷി ഭൂമി അതായത് നെല്‍വയല്‍ ആണെങ്കില്‍ മാത്രമാണ് വില്ലേജ് ഓഫീസിലെ തണ്ടപ്പേര് രജിസ്റ്ററില്‍ നിലം അല്ലെങ്കില്‍ പാടശേഖരം എന്ന് രേഖപ്പെടുത്തിയിരിക്കുക.
കൃഷി ഭൂമി നികത്തി വന്‍ വിലക്ക് വില്‍പ്പന നടത്തുകയെന്ന ഉദ്ദേശമാണ് ഈ ഭേദഗതിയിലൂടെ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നികത്തിയ പാടശേഖരങ്ങളില്‍ വീടുവയ്ക്കുവാനുള്ള അധികാരത്തിനാണ് കര്ഷകന് കൃഷിഭൂമി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണമെന്ന് ഭേദഗതി നിര്‍ദ്ദേശം വന്നത്.
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ ഗ്രാമപ്രദേശത്തും പട്ടണപ്രദേശത്തും കൃഷി ഭൂമിയില്‍ കര്ഷകന് സ്വന്തം വീടുവയ്ക്കുവാന്‍ പ്രത്യേകം പ്രത്യേകം അളവില്‍ ഭൂമി നികത്തിയെടുക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പ്രദേശത്തെ നെല്‍വയല്‍ പൂര്‍ണമായി നികത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായി നിരവധി വീടുകള്‍ പണിത് വില്‍പ്പന നടത്തുവാന്‍ ഈ നിയമം തടസ്സമാണ്. പാടശേഖരങ്ങള്‍ തരിശ്ശിടു ഒഴിവാക്കുവാന്‍ 2008 ലെ നിയമത്തില്‍ 15, 16, 17 നിയമങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനൊന്നും പരിശ്രമിക്കാതെ വന്‍ ഭൂമി കച്ചവടവും വില്ല നിര്‍മാണവും ഫ്ലാറ്റ് നിര്‍മാണവും നടത്തി കോടികളുടെ ബിസിനസ്സ് ആവശ്യത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 ന്റെ ഭേദഗതികളായി കൊണ്ടുവരുന്നത്. ഒരു പ്രദേശത്തെ പാടശേഖരങ്ങള്‍ നിലനില്‍ക്കണോ വേണ്ടയോ എന്നതാണ് ചിലരുടെ മുന്നിലെ പ്രശ്നം.
പ്ലാച്ചിമടയില്‍ കൊക്കൊക്കോള കമ്പനിക്കെതിരെ ഐതിഹാസിക സമരം നടത്തിയ മെയിലമ്മ അന്ന് ഉയര്‍ത്തിയ ഒരുചോദ്യമുണ്ടായിരുന്നു. മഴ പെയ്ത് ഭൂമിയ്ക്കടിയിലെത്തുന്ന ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് വില്ക്കുവാന് കൊക്കൊക്കോളയ്ക്ക് ആരാണ് അധികാരം നല്‍കിയത് എന്നാണ് ആ ചോദ്യം. കൊക്കോക്കോള കമ്പനിയുടെ വാദമുഖം ഞങ്ങളുടെ ഭൂമിയില്‍നിന്നും ഞങ്ങള്‍ ജല ഊറ്റുന്നു, അത് തടയുവാന്‍ നാട്ടുകാര്‍ക്കെന്ത് അവകാശം എന്നതായിരുന്നു. ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുമ്പോള്‍ ഒരു പ്രദേശത്തെ ഭൂമി ഉടമസ്ഥരുടെ മുഴുവന്‍ ഭൂമിക്കടിയിലെ ജലമാണ് ഊറ്റിയെടുക്കുന്നതെന്ന് അറിയാത്തവര്‍ ചുരുക്കമാണ്.
അതുകൊണ്ടുതന്നെ കൊക്കൊക്കോളയുടെ ജലം ഊറ്റല്‍ ഒരു സാമൂഹ്യപ്രശ്നമായും മറ്റുള്ളവരുടെ അവകാശത്തിലും സാമൂഹ്യനീതിയിലുമുളള കടന്നുകയറ്റമായും വ്യാഖ്യാനിക്കപ്പെട്ടു. നെല്‍വയലുകള്‍ ഒരു പ്രദേശത്തെ മിക്കവാറും ഏറ്റവും താഴ്ന്ന പ്രദേശമായിരിക്കും. മഴ പെയ്താല്‍ നീര്‍ച്ചാലുകളിലൂടെയും തോടുകളിലൂടെയും ഇടത്തോടുകളിലൂടെയും ഭൂമിയ്ക്കടിയിലൂടെയും ജലം നെല്വയലുകളിലെത്തും. വെള്ളപ്പൊക്കം തടയുന്നതിനാല്‍ നെല്‍വയലുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. നെല്വയലുകളിലെത്തുന്ന ജലം കൃഷി ഉണ്ടായാലും ഇല്ലെങ്കിലും ഭൂമിയില്‍ കെട്ടിക്കിടന്ന് മണ്ണിലൂടെ അരിച്ചിറങ്ങി ആ പ്രദേശത്തെ കിണറുകളിലും ഭൂഗര്‍ഭജല സ്രോതസ്സുകളിലും എത്തുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക വരള്‍ച്ച തടയുന്നതില്‍ നെല്‍വയലുകള്‍ക്ക് വലിയ പങ്കുണ്ട്. നെല്‍വയലുകള്‍ നികത്തപ്പെടുമ്പോള്‍ പ്രാദേശിക അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരും. അത് പ്രാദേശിക കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ വരുത്തും. ഔഷധ സസ്യങ്ങള്‍, പ്രാദേശിക വനങ്ങള്‍, കാവുകള്‍, തൊടികളിലെ മരങ്ങള്‍, മത്സ്യസമ്പത്ത്, മറ്റ് ജൈവ വൈവിധ്യങ്ങള്‍, ജലലഭ്യത എന്നിവയെല്ലാം ഒരു സ്ഥലത്തെ കൃഷി ഭൂമികളെയും നെല്‍വയലുകളെയും ആശ്രയിച്ചാണിരിക്കുന്നത്. കൃഷി ചെയ്യാതെ കിടന്നാല്‍ പോലും നെല്‍വയലുകള്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുവാനും വെള്ളപ്പൊക്കം തടയുവാനും വരള്‍ച്ച ഒഴിവാക്കുവാനും അനിവാര്യമാണ്. നെല്‍വയലുകള്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ വരദാനങ്ങളാണ്. ഭക്ഷണം, തൊഴില്‍, സംസ്കാരം എന്നിവ നെല്‍വയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു പ്രദേശത്തെ മഴയുടെ അളവും അന്തരീക്ഷ ഈര്‍പ്പവും നെല്‍വയലുകളുടെ വ്യാപ്തിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സാമൂഹ്യനീതി ഉറപ്പാക്കുന്ന ഒരു ഘടകമാണ് നെല്‍വയലുകള്‍. അതിനാല്‍ തന്നെ നെല്‍വയലുകളുടെ സംരക്ഷണം സര്‍ക്കാരിന്റെ കടമയായി മാറുന്നു. അതുകൊണ്ടാണ് 2008 ലെ 28-ാം ആക്ട് ആയി കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ നിയമത്തിന്റെ ആമുഖമായി പറയുന്നത് കേരള സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും വേണ്ടി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവര്‍ത്തനപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിനും ഉള്ള ഒരു ആക്ട് എന്നാണ്. ഈ നിയമം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കൃഷിഭൂമിയുടെ ഉടമസ്ഥന് യഥേഷ്ടം നെല്‍വയലുകള്‍ നികത്തിയെടുക്കുവാനുള്ള അവകാശമില്ലാത്തതാകുന്നു. ഭൂഗര്‍ഭ ജലത്തില്‍ ഭൂമിയുടെ അവകാശിക്ക് മാത്രമല്ല ഒരു സമൂഹത്തിനാണ് അവകാശം. അതുപോലെ പ്രാദേശിക നെല്‍വയലുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും പ്രാദേശിക സമൂഹത്തിനാണ് അവകാശം. അതുകൊണ്ടുതന്നെ ഈ നിയമത്തില്‍ മാറ്റം വരുത്തുന്നത് ജനദ്രോഹപരവും നിയമലംഘനവുമായിരിക്കും.
വികസനം വരുമ്പോള്‍ എല്ലാവരും അല്‍പ്പമൊക്കെ സഹിക്കേണ്ടതായി വരും എന്ന് പറയുന്ന മന്ത്രിമാര്‍ക്ക് നിലം ഉടമകളോടും സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ അല്‍പ്പം സഹിക്കുവാന്‍ ഉപദേശിക്കാവുന്നതല്ലേ? സര്‍ക്കാരിന്റെ അറിവില്ലാതെ നിയമലംഘനം നടത്തി പാടം നികത്തിയെടുത്ത് മരം നട്ടിട്ടുണ്ടെങ്കില്‍, വീടുവച്ചിട്ടുണ്ടെങ്കില് ഈ കാരണം പറഞ്ഞ് ഫൈനടച്ച് തണ്ടപ്പേരില്‍ മാറ്റം വരുത്തുവാന്‍ അനുവാദം നല്കിയാല് സംസ്ഥാനത്ത് ഒരിഞ്ചു കൃഷി ഭൂമി പോലും ബാക്കിയുണ്ടാകില്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമം കേന്ദ്രത്തില്‍ കൊണ്ടുവന്ന കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് ആണ് ഭക്ഷ്യസുരക്ഷക്ക് കത്തിവയ്ക്കുന്ന ഭേദഗതികള്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ കാര്യത്തിലുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്ന സംഭവമായിരിക്കും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതികള്‍. കഴിഞ്ഞ 38 വര്‍ഷംകൊണ്ട് സംസ്ഥാനത്തെ പാടശേഖരങ്ങളുടെ 76 ശതമാനവും നമുക്ക് നഷ്ടമായിട്ടുണ്ട്. 45 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഉല്പ്പാദിപ്പിച്ചിരിക്കുന്ന സ്ഥാനത്ത് ഇന്നത് ആറ് ലക്ഷം ടണ്ണായി ചുരുങ്ങിയിട്ടുണ്ട്. കൃഷി ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതാക്കുവാനും തരിശിടുവാനും പാട്ടത്തിന് നല്കി കൃഷി നടത്താതെയും മരങ്ങള്‍ വളര്‍ത്തിയും രൂപാന്തരം വരുത്തിയും വീടുകള്‍ വച്ചും പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാമെന്നിരിക്കെ സ്വകാര്യ വ്യക്തികളുടെ ഭേദഗതി ആവശ്യം നടത്തിക്കൊടുക്കുവാനുള്ള ദല്ലാളുമാരുടെ റോളിലേക്ക് യുഡിഎഫ് ഉപസമിതി തരംതാഴുന്നത് കേരള ഭരണത്തിന് ഭൂഷണമല്ല.
നൂറും നൂറ്റമ്പതും വര്‍ഷങ്ങളായി പുരയിടങ്ങളായ ഭൂമികള്‍ ഇപ്പോഴും കൃഷിഭൂമിയായിട്ടാണ് റെക്കോര്‍ഡുകളില്‍. ഇത്തരം പ്രശ്നങ്ങളെ തനതായി കണ്ട് പ്രാദേശിക പാടശേഖര സമിതിയുടെ ശുപാര്‍ശ വഴി ജില്ലാ സമിതികളിലൂടെ സംസ്ഥാന സമിതിക്ക് റഫര്‍ ചെയ്യണം. ഇത്തരം ഒറ്റപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന പാടശേഖര തണ്ണീര്‍ത്തട സംരക്ഷണസമിതി ഈ കേസുകളില്‍ തക്കതായ നടപടി സ്വീകരിക്കണം. അതല്ലാതെ വിരലിലെണ്ണാവുന്ന ഏതാനും ഇത്തരം സംഭവങ്ങളുടെ പേരില്‍ സംസ്ഥാന നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ മാറ്റം വരുത്തേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന പരിഹാരം നിയമത്തിലെ വ്യത്യസ്തങ്ങളായ സമിതികളില്‍നിന്നും നേടാമെന്നിരിക്കെ ഇതിന്റെ ഭാഗമായി ഭേദഗതികൊണ്ടുവരേണ്ട കാര്യമില്ലല്ലോ. ഏതുതരം കൃഷിയാണ് ചെയ്യേണ്ടതെന്ന് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട പാടശേഖരങ്ങളില്‍ വേണ്ട തീരുമാനങ്ങളെടുക്കേണ്ടത് അതുമായി ബന്ധപ്പെട്ട സമിതികളാണ്. ഈ അവകാശം കര്ഷകന് നല്കിയാല് നെല്‍കൃഷി നടത്താത്ത പാടശേഖരങ്ങളായിരിക്കും ഭൂരിഭാഗവും. അത് സാമൂഹ്യനീതി നിഷേധമായി മാറുകയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
നികത്തപ്പെടുന്ന സ്ഥലത്തിന്റെ വില ഭക്ഷ്യസുരക്ഷാ ഫണ്ടിലേക്ക് അടപ്പിച്ച് സ്ഥലം നികത്താന്‍ അനുമതി നല്കുന്ന ഭേദഗതി കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്ന ഭേദഗതിയായിരിക്കും. ഏത് നിയമവും നടപ്പാക്കുന്നതില്‍ വന്‍ അഴിമതി നടത്തുന്ന നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ഇത്തരം ഭേദഗതികള്‍ ചാകരയായിരിക്കും. നിയമത്തില്‍ വേണ്ടതായ മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം കളക്ടര്‍മാര്‍ക്ക് നല്‍കുന്നത് അതിലേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നൂറായിരം കാര്യങ്ങളുടെ ചുമതല ജില്ലാ ഭരണ തലവന്‍ എന്ന സ്ഥാനത്തിരിക്കുന്ന കളക്ടര്‍മാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ നെല്‍വയല്‍ സംരക്ഷണ നിയമങ്ങളില്‍ മാറ്റം വരുത്താമെന്ന അധികാരം റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുവാനുള്ള സാധ്യത ഏയൊണ്. നിയമത്തില്‍ വ്യക്തതയില്ലാത്ത ഭേദഗതി വരുത്തുന്നത് നിയമം തന്നെ അപ്രസക്തമാക്കുന്നതുപോലെയാണ്. ഈ നിയമത്തില്‍ യുഡിഎഫ് കൊണ്ടുവരുന്ന ഭേദഗതികള്‍ സംസ്ഥാനത്തെ പാടശേഖരങ്ങള്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ലോബിയെ സഹായിക്കാനാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു.
ആറന്മുള വിമാനത്താവളം, ബോള്‍ഗാട്ടി കണ്വെന്ഷന് സെന്റര്‍ മുട്ടത്തെ മെട്രോ യാര്‍ഡ് എന്നീ പദ്ധതികള്‍ക്കായി പാടം നികത്തിയതിനെതിരെയുള്ള കേസുകള്‍ ദുര്‍ബലമാക്കുന്ന ഭേദഗതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പാടം നികത്തിയുള്ള ഇലക്ട്രോണിക് പാര്‍ക്ക്, വളന്തക്കാട് പദ്ധതി, എമര്‍ജിംഗ് കേരളയിലൂടെ രൂപംകൊണ്ട പാടം നികത്തിയും തണ്ണീര്‍ത്തടം നികത്തിയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ എന്നിവ നടത്തിയെടുക്കുവാനുള്ള അവസരം ഒരുക്കുവാനുള്ള ഗൂഢനീക്കമായിട്ടാണ് സര്‍ക്കാരിന്റെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതികള്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഭക്ഷ്യസുരക്ഷ കൊട്ടിഘോഷിച്ച്, കാര്‍ഷിക രംഗത്ത് ഉത്തേജക പാക്കേജുകള്‍ കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് കൃഷിഭൂമികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നിയമഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്. സ്വകാര്യ വ്യക്തികള്‍ക്കും മുതല്‍മുടക്കുകാരനും “പച്ച”പരവതാനി വിരിച്ച് സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ കുത്തുപാളയെടുപ്പിക്കുവാനുള്ള സര്‍ക്കാര്‍ സമീപനം കാര്‍ഷിക കേരളത്തോടുള്ള വെല്ലുവിളിയാണ്.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: