ന്യൂദല്‍ഹി: കേന്ദ്രത്തിലെ പുതിയ സര്‍ക്കാരിന്റെ സഹകരണവും സ്പീക്കറുടെ സഹായവും ഇല്ലെങ്കില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലോക്സഭയില്‍ പ്രതിപക്ഷ സ്ഥാനവും കിട്ടില്ല. ഇതോടെ പ്രതിപക്ഷത്തിനു സഭയില്‍ നീക്കിവെച്ചിട്ടുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിനു കിട്ടാതാകും. രാജ്യത്തെ പ്രമുഖ ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാരെ നിശ്ചയിക്കുന്ന ചുമതലയുള്‍പ്പെടെ എല്ലാ ജനാധിപത്യ ഔദ്യോഗിക പദവികളില്‍നിന്നും കോണ്‍ഗ്രസ് അകറ്റി നിര്‍ത്തപ്പെടും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദയനീയാവസ്ഥയിലേക്കു കോണ്‍ഗ്രസ് വീഴുകയാണ്.
ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് വരും നാളുകളില്‍ രാജ്യത്ത് ചൂടേറിയ നിയമ-ചട്ട ചര്‍ച്ചകള്‍ക്കു വഴിതുറക്കുകയാണ്. പാര്ലമെന്റ്ചട്ടവും നിയമവും പ്രകാരം നിലവിലുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ചു കൂടുതല്‍ കൃത്യതയും വിശദീകരണവും ഉണ്ടാകേണ്ടിവരും.
സഭയില്‍ ഭരണ കക്ഷിയിലും മുന്നണിയിലും പെട്ട പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുള്ള കക്ഷിയെയാണ് പ്രതിപക്ഷ പാര്‍ട്ടിയായി പരിഗണിക്കുക. എന്നാല്‍, പ്രതിപക്ഷത്ത് ഒരു മുന്നണിയുണ്ടായാല്‍ അവര്‍ക്കാണു കൂടുതല്‍ സീറ്റുള്ളതെങ്കില് പ്രതിപക്ഷമുന്നണി പദവി ആവശ്യപ്പെടാം. കാരണം മുന്നണി രീതി വന്ന ശേഷം സ്പീക്കര്‍ക്കു മുന്നില്‍ ഏറ്റവും വലിയ ഒറക്കക്ഷിയല്ല, മുന്നണിയാണ് ഭരണത്തിനുള്ള യോഗ്യതയുള്ളവര്‍. അങ്ങനെ വന്നാല്‍ 44 സീറ്റുണ്ടെങ്കിലും കോണ്‍ഗ്രസിനു ലോക്സഭയില്‍ വെറും കാഴ്ചക്കാരായി ഇരിക്കേണ്ടിവരും.
ലോക്സഭില്‍ ആകെയുള്ള അംഗങ്ങളുടെ പത്തുശതമാനം സീറ്റു നേടിയ പാര്‍ട്ടിയെയാണ് പ്രതിപക്ഷപാര്‍ട്ടിയായി അംഗീകരിക്കുന്നതെന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നത് മുന്‍നിര്‍ത്തി നോക്കിയാല്‍ കോണ്‍ഗ്രസിന് ആ സ്ഥാനം ലഭിക്കില്ല. പക്ഷേ 10 ശതമാനം നേടിയാലേ പ്രതിപക്ഷമാകൂ എന്നോ അത്രയും നേടിയാല്‍ പ്രതിപക്ഷമാകുമെന്നോ വാസ്തവത്തില്‍ നിയമമില്ല. അതിനു പാര്‍ലമെന്റില്‍ 1977-ല്‍ പാസാക്കിയ നിയമം തന്നെയാണ് ബാധകം. സ്പീക്കറുടെ റൂളിംഗ്, ചട്ടങ്ങള്‍, കീഴ്വഴക്കങ്ങള് എന്നിവ ചില കാര്യങ്ങളില്‍ മാനദണ്ഡമാകാമെങ്കിലും ഇത്തരം ഘട്ടത്തില്‍ നിയമങ്ങള്‍ക്കാണ് മറ്റ് ഏതിനും മേലേ പ്രസക്തി. അപ്പോള്‍ പരിഗണിക്കപ്പെടേണ്ടത് 1977-ലെ നിയമം തന്നെയാണ്.
ഈ നിയമവും വാസ്തവത്തില്‍ കൃത്യമായി എഴുതപ്പെട്ടിട്ടുണ്ടെന്നു പറയാനാവില്ല. ഏറെ വ്യാഖ്യാനങ്ങള്‍ക്കു വഴി തുറക്കുന്നതാണിതും. നിയമത്തിന്റെ നിര്‍വചനത്തിലുള്ള രണ്ടു വ്യവസ്ഥകളില്‍ ആദ്യത്തേത് ‘സഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവായിരിക്കും പ്രതിപക്ഷ നേതാവ്’ എന്നാണ്. രണ്ടാമത്തെ വ്യവസ്ഥ ‘ആ പാര്‍ട്ടിയെ പ്രതിപക്ഷ പാര്‍ട്ടിയായി സ്പീക്കര്‍ അംഗീകരിച്ചിരിക്കണം’ എന്നതാണ്. നിയമത്തിലെ ഈ രണ്ടാമത്തെ വ്യവസ്ഥയാണ് പിന്നെയും പഴയ 10 ശതമാനം ചര്‍ച്ചയിലേക്കു നയിക്കുന്നത്.
സഭയില്‍ ഒന്നിലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാകുമ്പോള്‍ അവയെ വിവിധ തരത്തില്‍ വര്‍ഗ്ഗീകരിക്കാനാണ് വാസ്തവത്തില്‍ 10 ശതമാനം വ്യവസ്ഥ കൊണ്ടുവന്നത്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക് അവരുടെ അംഗബലം നിര്‍ണയിച്ച് നല്കുന്ന ആനുകൂല്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ മാനദണ്ഡം ബാധകമാക്കുന്നത്. അല്ലാതെ പ്രതിപക്ഷ നേതൃസ്ഥാനത്തിനല്ലെന്ന് ലോക്സഭയിലെ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി. ആചാരി ‘ജന്മഭൂമി’യോടു പറഞ്ഞു. “നിശ്ചിത എണ്ണം സീറ്റു നേടിയ പാര്‍ട്ടികളെ പ്രതിപക്ഷ പാര്‍ട്ടികളായും മറ്റുള്ളവയെ ഗ്രൂപ്പുകളായും സ്പീക്കര്‍ അംഗീകരിക്കുന്നു. എന്നാല്‍ നിയമപരമായി, ഔദ്യോഗികമായി പ്രതിപക്ഷ പാര്‍ട്ടി പദവിയും നേതൃസ്ഥാനവും 1977-ലെ നിയമപ്രകാരമാണ് നിലവില്‍ നിശ്ചയിക്കുക.” അങ്ങനെ ആദ്യമായി ആ ഔദ്യോഗിക പദവി നേടിയത് ജനതാ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാവായ മലയാളി സി.എം. സ്റ്റീഫനായിരുന്നു.
എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടിയായി സ്പീക്കര്‍ അംഗീകരിക്കുക എന്ന പ്രശ്നമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയെന്നൊരു സംവിധാനം വന്നാല്‍ സ്പീക്കര്‍ ഒറ്റക്കക്ഷിയെ അംഗീകരിക്കണമോ സഖ്യത്തെ പ്രതിപക്ഷമായി കണക്കാക്കണമോ എന്നതാണു ഇനി ചര്‍ച്ചചെയ്യപ്പെടേണ്ടത്. സര്‍ക്കാര്‍ രൂപീകരണത്തോടെ അതിന്മേലായിരിക്കും ചര്‍ച്ച. പുതിയ സ്പീക്കര്‍ ആരായാലും അവര്‍ക്ക് ചരിത്രപരമായ ഒരു റൂളിംഗ് ഇക്കാര്യത്തില്‍ നല്‍കേണ്ടിവരും. അതിനു മുമ്പുതന്നെ രാജ്യത്തെ നിയമജ്ഞര്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. എന്നാല്‍, “ഏതു സാഹചര്യത്തിലും ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാണ് നിലവിലുള്ള നിയമങ്ങളുടെ വ്യാഖ്യാനം പറയുന്നത്. കാരണം ഒരു പ്രതിപക്ഷ നേതാവുണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. അതുകൊണ്ടാണ് അക്കാര്യത്തില്‍ നമ്മുടെ നിയമ നിര്‍മാതാക്കള്‍ പ്രത്യേകിച്ചു കൃത്യമായ വ്യവസ്ഥയൊന്നും വെക്കാത്തത്,”ആചാരി പറഞ്ഞു. എന്നാല്‍ പുതിയ സ്പീക്കറിന്റെയും പുതിയ സര്‍ക്കാരിന്റെയും നിലപാടുതന്നെയായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകം.
മുന്നണി വന്നാല്‍ പുതിയ സാഹചര്യം
ജയലളിതയുടെ എഐഎഡിഎംകെ, നവീന്‍ പട്നായ്കിന്റെ ബിജെഡി, തെലങ്കാനയുടെ ടിആര്‍എസ് എന്നീ കോണ്‍ഗ്രസ് വിരുദ്ധരും, കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോേകണ്ടവരുമായ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ 68 സീറ്റാകും. മമതയും ചേര്‍ന്നാല്‍ 101. കോണ്‍ഗ്രസിനൊപ്പം യുപിഎയ്ക്കു പുറമേ സിപിഎം (11) വരെ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്നാലും 105 സീറ്റേ ആകൂ. അങ്ങനെ വന്നാല്‍ പ്രതിപക്ഷ മുന്നണിയെ അംഗീകരിക്കുന്ന പുതിയ സാഹചര്യം ലോക്സഭയില്‍ ഉണ്ടാകാമെന്നതാണ് സാധ്യത. അപ്പോള്‍ കോണ്‍ഗ്രസ് പുറത്തിരിക്കേണ്ടിവരും.
കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, സിബിഐ ഡയറക്ടര്‍, ലോക്പാല്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍, പിഎസി ചെയര്മാന് തുടങ്ങിയ ഒട്ടേറെ പദവികള്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ നിര്‍ണായക പങ്ക് മുഖ്യ പ്രതിപക്ഷ കക്ഷിക്കാണ്. ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും പ്രതിപക്ഷത്തിനാണ്. അങ്ങനെ നിയമം ഇല്ലെങ്കിലും കുറേ നാളുകളായി ആ കീഴ്വഴക്കമാണുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഈ കീഴ്വഴക്കം ലംഘിച്ചിട്ടുമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ മുന്നണി ഉണ്ടാക്കുകയും ഈ പദവികള്‍ പങ്കുവെക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിനും കൂടെ നിന്നവര്‍ക്കും കാഴ്ചക്കാരായി മാത്രം നില്ക്കേണ്ടിവരും.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: