കണ്ണൂര്‍: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ പാരാസെയ്ലിങ്ങ് സാഹസിക പ്രകടനത്തിനു ‘വിധേയമാക്കിയ’ സംഭവം വിവാദമാകുന്നു. മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കോഴിക്കോട് മലബാര്‍ എയ്റോസ്പോര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലാണ് 11 മാസം പ്രായമുള്ള നിയ നിസാമിനെ നട്ടുച്ചക്ക് പാരാസെയ്ലിങ്ങ് സാഹസിക പ്രകടനത്തിനു വിധേയമാക്കിയത്. ബാലപീഡനം, ബാലാവകാശ ലംഘനം എന്നീ കുറ്റങ്ങള്‍ സൊസൈറ്റി അധികൃതര്‍ക്കു മേല്‍ ചുമത്തണമെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. സാഹസിക വിനോദ നിയമപ്രകാരം 10 വയസ്സിന് മുകളിലുള്ള കുട്ടികളെ മാത്രമേ ഇത്തരം സാഹസിക പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം.
ജില്ലാ പോലീസ് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജയുടെ സാന്നിധ്യത്തില്‍ നടന്ന സാഹിസക പ്രകടനം വിവാദമായതോടെ ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് ഇന്നലെ സ്വയമേവ കേസെടുക്കുകയായിരുന്നു. കൂടാതെ ജില്ലാ കലക്ടര്‍ ബാലകിരണ്‍ ഇത് സംബന്ധിച്ച് കേസെടുക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാതെയാണ് കോഴിക്കോട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ സൊസൈറ്റി സാഹസിക പ്രകടനം സംഘടിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്ത പോലീസ് സൂപ്രണ്ടിന്റെ നടപടിയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതേ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സമ്മത പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ സാഹസിക പ്രകടനത്തിന് സജ്ജമാക്കിയതെന്നും ഇതുകൊണ്ടുതന്നെ നിയമപരമായി യാതൊരു നടപടിയും അധികൃതര്‍ക്ക് എടുക്കാനാവില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.
സൊസൈറ്റിയുടെ മുഖ്യ സംഘാടകന്‍ തലശ്ശേരി സ്വദേശിയായ സഫര്‍ അഹമ്മദാണ്. ഇദ്ദേഹത്തിന്റെ മകള്‍ സഫ്രിന നിസാമിന്റെ മകള്‍ 11 മാസം പ്രായമായ നിയ നിസാമാണ് പാരാസെയിലിംഗ് പ്രകടനം കാഴ്ചവെച്ചത്. കേരളത്തിനകത്തും പുറത്തുമായി 19 വര്‍ഷക്കാലമായി യുവജനങ്ങള്‍ക്ക് സാഹസിക പരിശീലനം നല്കി വരികയാണ് സഫര്‍ അഹമ്മദും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: