ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെയും ആശയത്തിന്റെയും ആര്‍ജ്ജവത്തിന്റെയും മുന്നില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു തന്ത്രത്തിന്റെയും പ്രചാരണത്തിന്റെയും ചുക്കാന്‍ പിടിച്ച ജയ്റാം രമേശ് എല്ലാ അര്‍ത്ഥത്തിലും തോല്‍വി സമ്മതിച്ചു മുട്ടുകുത്തിയതായി പറയാതെ പറഞ്ഞു. എന്നാല്‍ ഇതു പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങളും എതിര്‍പ്പുകളും നേരിടാന്‍ വേണ്ടിയുള്ള വെറും പ്രസ്താവനയല്ലെന്നും ജയ്റാം പറഞ്ഞു.
എല്ലാ അര്‍ത്ഥത്തിലും മോദി കോണ്‍ഗ്രസിനെയും എതിരാളികളെയും പുറത്താക്കിക്കളഞ്ഞുവെന്ന് ജയ്റാം സമ്മതിച്ചു. 2004-ല്‍ പ്രമോദ് മഹാജന്റെ നേതൃത്വത്തില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പു പ്രചാരണത്തെ കോണ്‍ഗ്രസിന് അതിജീവിക്കാനായി. 2009-ല്‍ അരുണ്‍ ജെയ്റ്റ്ലിയുടെ പ്രചാരണ പദ്ധതികളെയും കീഴ്പ്പെടുത്തി. പക്ഷേ, മോദിയുടെ തെരഞ്ഞെടുപ്പു പ്രചണ്ഡതക്കു മുന്നില്‍ പാര്‍ട്ടിയും നേതാക്കളും പകച്ചുപോയെന്ന് ജയ്റാം സമ്മതിച്ചു. മോദി സ്വയം 450 റാലികളെയാണ് അഭിസംബോധന ചെയ്തത്, ജയ്റാം പറഞ്ഞു.
“മോദിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ തങ്ങള്‍ പുറത്താക്കപ്പെടുകയായിരുന്നു. പ്രചാരണത്തില്‍ മുന്നേറാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പ്രതിച്ഛായ തന്നെ മോദി മാറ്റിയെഴുതി. കോണ്‍ഗ്രസ് ഒരു തരത്തിലും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. രാജ്യത്ത് മോദി തരംഗമുണ്ടായി എന്നതില്‍ നിഷേധിക്കേണ്ട കാര്യമില്ലെന്നും രമേശ് പറഞ്ഞു.
ഗുജറാത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 450-ഓളം റാലികളാണ് മോദി ഇന്ത്യയിലുടനീളം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നേറാന്‍ സാധിച്ചില്ല. മോദിയുടെ പ്രചാരണത്തില്‍ തങ്ങള്‍ മുങ്ങിപ്പോയി. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും പ്രചാരണത്തിലുടനീളം പറഞ്ഞത് പഴകിത്തേഞ്ഞ വാക്കുകളായിരുന്നു. ഭീകരവാദം, അനധികൃത കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ടതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. കോണ്‍ഗ്രസിന് കാലിടറിയത് ഇവിടെയാണ്”- രമേശ് പറഞ്ഞു.
മോദി ജനങ്ങളുടെ വിഷയങ്ങള്‍ പറഞ്ഞു. ജനങ്ങളോടു നേരിട്ടു സംവദിച്ചു. ആരും പറയാന്‍ മടിക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ സ്വന്തം നിലപാടു പറഞ്ഞു. അനധികൃത കുടിയേറ്റ പ്രശ്നം പോലുള്ളവയെ മോദി ചര്‍ച്ചാ വിഷയമാക്കി. ഇതെല്ലാം മോദിക്കു വമ്പന്‍ വിജയമുണ്ടാക്കിക്കൊടുത്തു, ജയ്റാം പറഞ്ഞു.
എന്നാല്‍, 2004-ല്‍ ഇന്ത്യാ ഷൈനിംഗ് പ്രചാരണവുമായിറങ്ങിയ ബിജെപിയെ ചെറുത്തതിന് ജയ്റാം പ്രശംസിച്ചത് പ്രിയങ്കാ ഗാന്ധിയെയും രാഹുലിനെയും ആയിരുന്നു. അന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പു വാര് റൂമിനെ നേരിടാന്‍ ജയ്റാം രമേശിനൊപ്പമുണ്ടായിരുന്നത് പ്രിയങ്കയും രാഹുലുമായിരുന്നു. കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ജയ്റാം അതിന്റെ ക്രഡിറ്റ് പങ്കുവെക്കുകയും ചെയ്തു. 2009-ലെ തെരഞ്ഞെടുപ്പു നേട്ടത്തിലും ജയ്റാം പ്രിയങ്ക- രാഹുല്‍ ടീമിനെ പ്രശംസിച്ചു. പക്ഷേ 2014-ല്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞതും നടപ്പാക്കിയതും ഇരേ സംഘമായിരുന്നെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്തം ജയ്റാം ഒറ്റക്ക് ഏറ്റെടുക്കുകയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും പരാജയങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ലോകം ഇവിടെ അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് നല്ല പാഠങ്ങള്‍ പഠിക്കും. ആശയപരമായും കൂടുതല്‍ പ്രവര്‍ത്തിക്കാനും, ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുവാനും ശ്രമിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹം ഇനി എന്താണ് ചെയ്യുന്നതെന്ന് നോക്കിക്കാണാം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പാളിപ്പോയെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രമേശിന്റെ തുറന്നുപറച്ചില്‍. തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പദ്ധതികള്‍ ദുര്‍ബലമായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും തുറന്നു സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: