ഇന്ന് വീര സവര്‍ക്കര്‍ ജയന്തി
ഇന്ത്യയുടെ സുദീര്‍ഘമായ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു വി.ഡി. സവര്‍ക്കര്‍ എന്ന വിനായക ദാമോദര്‍ സവര്‍ക്കര്‍. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മാറിയ പല സമരമുറകളും ആദ്യം ആവിഷ്കരിച്ച് നടപ്പാക്കിയത് സവര്‍ക്കര്‍ ആയിരുന്നു. ഇന്ത്യയുടെ ലക്ഷ്യം സമ്പൂര്‍ണ സ്വാതന്ത്ര്യമാണെന്ന് 1900ല്‍ പ്രഖ്യാപിച്ച അദ്ദേഹം അതിനായി സായുധവിപ്ലവത്തിന്റെ പാത അവലംബിക്കുന്നതില്‍ തെറ്റ് കണ്ടില്ല. വിദേശവസ്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് 1905 ല്‍ അവ അഗ്നിക്കിരയാക്കിയ ആദ്യനേതാവും മറ്റൊരാളായിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രാജ്യാന്തരതലത്തില്‍ വിപ്ലവപ്രസ്ഥാനം സംഘടിപ്പിച്ച സവര്‍ക്കര്‍ ആയുസ്സിന്റെ അവസാനനിമിഷംവരെ ഒരു പോരാളിയായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ബാഗൂര്‍ ഗ്രാമത്തില്‍ ദാമോദര്‍ പാന്ത് സവര്‍ക്കറുടെയും രാധാഭായിയുടെയും മകനായി 1883 മെയ് 28 ന് വിനായക ദാമോദര്‍ സവര്‍ക്കര്‍ ജനിച്ചു. സവര്‍ക്കറിന് ഒമ്പത് വയസുള്ളപ്പോള്‍ അമ്മ കോളറ ബാധിച്ച് മരിച്ചു. അടുത്ത ഏഴ് വര്‍ഷക്കാലം അച്ഛനാണ് സവര്‍ക്കറെ അമ്മയെപ്പോലെ പരിപാലിച്ചത്. ഒടുവില്‍ 1899 ല്‍ അച്ഛനും പ്ലേഗ് ബാധിച്ച് മരിച്ചു.
1909 ല്‍ നിയമബിരുദമെടുത്തെങ്കിലും ഇംഗ്ലീഷ് ബാര്‍കൗണ്‍സിലില്‍ സവര്‍ക്കര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. ഇങ്ങനെ പ്രവേശനം നിഷേധിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു സവര്‍ക്കര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചതിന് സവര്‍ക്കര്‍ അറസ്റ്റുചെയ്യപ്പെട്ടു. ബ്രിട്ടീഷ് എംപിയായ കഴ്സണ് വില്ലിയെ വെടിവെച്ചുകൊന്ന മദന്‍ലാല്‍ ധിംഗ്രയെ ന്യായീകരിക്കാന്‍ ധീരത കാണിച്ച ഒരേയൊരു നേതാവായിരുന്നു സവര്‍ക്കര്‍. ബ്രിട്ടനിലെ ഇന്ത്യാ ഹൗസ് കേന്ദ്രീകരിച്ച് സവര്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉറക്കംകെടുത്തിയെന്ന് പറയുന്നതാവും ശരി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരുന്ന സവര്‍ക്കര്‍ അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്നു. ബ്രിട്ടീഷുകാരോട് അനുനയം സ്വീകരിക്കണമെന്ന നിലപാട് സവര്‍ക്കര്‍ക്ക് ഒരുതരത്തിലും സ്വീകാര്യമായില്ല.
ബ്രിട്ടനില്‍നിന്ന് പാരീസിലേക്കു പോയ സവര്‍ക്കര്‍ പിടിയിലാവുകയും അവിടെനിന്ന് കപ്പലില്‍ കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. കപ്പലില്‍നിന്ന് വിദഗ്ധമായി കടലില്‍ചാടി നീന്തി കരപറ്റിയെങ്കിലും നേരത്തെ നിശ്ചയിച്ചതനുസരിച്ച് അവിടെനിന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോകേണ്ടവര് യഥാസമയം എത്തിയില്ല. വീണ്ടും ബ്രിട്ടീഷുകാരുടെ പിടിയിലകപ്പെട്ട സവര്‍ക്കറെ രണ്ട് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാന്‍ ദ്വീപിലേക്ക് അയക്കുകയായിരുന്നു. അവിടുത്തെ സെല്ലുലാര്‍ ജെയിലില്‍ നരകതുല്യമായ ജീവിതം നയിക്കുമ്പോഴും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാഹം സവര്‍ക്കറില്‍ തെല്ലുമടങ്ങിയിരുന്നില്ല.
ജയിലിലായിരുന്നപ്പോള്‍ വായനയും എഴുത്തുമൊക്കെ നിഷേധിക്കപ്പെട്ട സവര്‍ക്കര്‍ തടവറയുടെ ഭിത്തികളില്‍ നഖംകൊണ്ട് കോറി കവിതകളെഴുതുകയും നൂറുകണക്കിന് പേജുകള്‍ വരുന്ന അത് മനഃപാഠമാക്കി ജയില്‍മോചിതരാവുന്ന തടവുകാരെ പഠിപ്പിച്ച് പുസ്തകമാക്കുകയുണ്ടായി. ലോകചരിത്രം മുഴുവന്‍ പരിശോധിച്ചാലും ഇത്തരമൊരാളെ കണ്ടെത്താനാവില്ല.
ബ്രിട്ടീഷുകാര്‍ ‘ശിപായിലഹള’ എന്ന് വിളിച്ച് അധിക്ഷേപിച്ച 1857 ലെ കലാപം സ്വാതന്ത്ര്യസമരമാണെന്ന് നിര്‍വചിച്ച ആദ്യ ചരിത്രകാരന് കൂടിയായിരുന്നു സവര്‍ക്കര്‍. ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പേരിട്ട ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ ബ്രിട്ടീഷ് അധികൃതര്‍ നിരോധിക്കുകയുണ്ടായി. ഒന്നിലധികം രാജ്യങ്ങളില്‍നിന്ന് ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി കണ്ടുകെട്ടുകയും ചെയ്തു.
സ്വാതന്ത്ര്യസമരനായകന് എന്നതിനൊപ്പം തികഞ്ഞ സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു സവര്‍ക്കര്‍. ജാതീയമായ അസമത്വങ്ങള്‍ക്കും അസ്പൃശ്യതയ്ക്കുമെതിരെ ധീരമായി പോരാടിയ സവര്‍ക്കര്‍ പന്തിഭോജനത്തിനുവേണ്ടി നിലകൊള്ളുകയും അത് സംഘടിപ്പിക്കുകയും ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന സവര്‍ക്കറുടെ ചിന്താധാര ബി.ആര്. അംബേദ്കര്‍ക്കുപോലും സ്വീകാര്യമായിരുന്നു എന്ന കാര്യം പലര്‍ക്കുമറിയില്ല. സ്വാതന്ത്ര്യത്തിന് ഏത് പാത സ്വീകരിക്കണമെന്ന കാര്യത്തിലും സാമൂഹ പരിഷ്കരണത്തിന്റെ മാര്‍ഗത്തിലും ഗാന്ധിജിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് സവര്‍ക്കര്‍ക്കുണ്ടായിരുന്നത്.
ഗാന്ധിയന്‍ തത്വശാസ്ത്രത്തെ പല നിലകളില്‍ നിശിതമായി എതിര്‍ത്ത സവര്‍ക്കറെ ഗാന്ധിവധക്കേസില്‍ പ്രതിയാക്കി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സര്‍ക്കാര്‍ പ്രതികാരം വീട്ടി. സവര്‍ക്കറും മറ്റും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ കിടന്ന് വെന്തുനീറിയിരുന്നപ്പോള് അതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത വിദ്യാര്‍ത്ഥിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പില്ക്കാലത്ത് കോണ്‍ഗ്രസ് നേതാവായിത്തീര്‍ന്ന നെഹ്റുവിന്റെ നിലപാടുകളെ സവര്‍ക്കര്‍ നഖശിഖാന്തം വിമര്‍ശിച്ചു. സവര്‍ക്കറുടെ സാന്നിധ്യം പോലും നെഹ്റുവിനെ അരക്ഷിതനാക്കി. ഒടുവില്‍ ഗധന്ധി വധക്കേസില്‍നിന്ന് കോടതി സവര്‍ക്കറെ വിട്ടയച്ചു. 1966 ഫെബ്രുവരി ഒന്നുമുതല്‍ ആഹാരം ഉപേക്ഷിച്ച് സ്വച്ഛന്ദമൃത്യുവിന് തീരുമാനമെടുത്ത സവര്‍ക്കര്‍ ഫെബ്രുവരി 26 ന് ഈ ലോകത്തോട് വിടപറയുകയായിരുന്നു.
കെപിഎം
പ്രതികരിക്കാൻ ഇവിടെ എഴുതുക: