ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്ത ജൈവവൈവിധ്യദിനം 2014 മെയ് 22ന് സംസ്ഥാനത്ത് ഒരു ചലനവുമുണ്ടാക്കാതെ കടന്നുപോയി. സര്‍ക്കാര്‍ തലത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തിനായി ബോധവല്‍ക്കരണം, പുതിയ നയങ്ങള്‍, നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ലോകമെങ്ങും ആചരിക്കുന്ന ലോക ജൈവവൈവിധ്യദിനത്തില്‍ കേരളത്തില്‍ ഒരു പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചില്ല. ഇതോടെ ഭാവിതലമുറയ്ക്കുള്ള കരുതല്‍ നടത്തുവാന്‍ കൂട്ടാക്കാതെ പ്രായോഗിക രാഷ്ട്രീയമെന്ന വികലമായ വികസന കാഴ്ചപ്പാടുമായി ഇൗ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ഏതാണ്ട് ഉറപ്പായി. ഈ സര്‍ക്കാരിന് വികസനമെന്നാല്‍ പശ്ചിമഘട്ടം പാട്ടത്തിന് നല്‍കുക, വനഭൂമി പട്ടയം നല്കി ഇല്ലാതാക്കുക, കടല്‍ മണല്‍ ഖാനനം, പാറമടകള്‍ക്ക് അനുമതി നല്‍കുക, നെല്‍വയലുകള്‍ നികത്തിയെടുക്കുക, ദ്വീപുകള്‍ റിസോര്‍ട്ട് മാഫിയയ്ക്കും സ്വകാര്യ വ്യക്തികള്‍ക്കും കൈമാറുക, കരിമണല്‍ ഖാനനം, കണ്ടല്‍ക്കാട് നശിപ്പിച്ച് അപ്പാര്‍ട്ട്മെന്റ് പണിയുവാന്‍ അനുമതി നല്‍കുക, കുന്നും മലയും ഇടിച്ചുനിരത്തുക, തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാക്കുക, ആറന്മുളയില് സ്വകാര്യ വിമാനത്താവളം നിര്‍മ്മിക്കുക തുടങ്ങി ജൈവവൈവിധ്യനാശം ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഉത്തരവുകള്‍ ഇറക്കി സ്വകാര്യവല്‍ക്കരണം നടപ്പാക്കുക എന്ന ഭരണതന്ത്രമാണെന്ന് തോന്നിപ്പോകും! ഇതോടെ ദൈവത്തിന്റെ സ്വന്തം നാട് മരുവല്‍ക്കരണത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പാണ്.
ഭരണ യന്ത്രമുപയോഗിച്ച് എങ്ങനെയെങ്കിലും പണമുണ്ടാക്കുക, സ്വയം വികസിക്കുകയെന്ന കുടിലതന്ത്രമാണ് രാഷ്ട്രീയ നേതാക്കള്‍ പയറ്റുന്നത്. ഇനി ഈ ഭൂമുഖത്ത് ആര് ജനിച്ചാലെന്ത് ജീവിച്ചാലെന്ത്? ദുരിതമനുഭവിച്ചാലെന്ത്? ഇന്ന് പണമുണ്ടാക്കി സുഖിച്ച് ജീവിക്കുക. ഇതാണത്രെ പ്രായോഗിക രാഷ്ട്രീയം. ലോകം ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ചര്‍ച്ചചെയ്യുമ്പോള്‍ കേരള സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ നടത്തിയ തട്ടിപ്പുകള്‍ക്ക് പുറകെ പോകേണ്ട ഗതികേടിലാണ്. സ്ഥായിയായ വികസനം വിഭാവനം ചെയ്യുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ നടപ്പാക്കുന്നതിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നത് അഴിമതിയുടെ അതിപ്രസരംകൊണ്ടാണെന്ന് പകല്‍വെളിച്ചംപോലെ സത്യമായ ഒരു കാലഘട്ടം വേറെ ഉണ്ടായിട്ടില്ല. ജനക്ഷേമവും പ്രകൃതിസംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും മാറ്റിവയ്ക്കപ്പെട്ട ഭരണം. വികലമായ വികസനനയം പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗത്തിലും ക്രമാതീതമായ ചൂഷണത്തിലുമാണ് ചെന്നവസാനിക്കുന്നത്. ജൈവവൈവിധ്യസംരക്ഷണം എന്തിനാണെന്നുപോലും ചോദിക്കുന്ന മന്ത്രിമാരാണ് നമുക്കുള്ളത്. പരിസ്ഥിതി സംരക്ഷണമെന്ന് പറഞ്ഞിരുന്നാല്‍ വികസനം വഴിമുട്ടുമെന്ന് ജനങ്ങളെ ഉപദേശിക്കുന്ന ഇക്കൂട്ടര്‍ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വികസനമെന്ന് പറഞ്ഞ് പുറത്തെടുക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ജൈവവൈവിധ്യ നാശത്തിലാണ് എത്തിക്കുന്നത്.
എല്ലാ തീരുമാനങ്ങള്‍ക്ക് പുറകിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ ഇക്കോ, എന്നോ ജൈവ എന്നോ ചേര്‍ക്കുക. എന്നിട്ട് കടകവിരുദ്ധമായി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. കേരള സംസ്ഥാന ജൈവവ്ധ്യബോര്ഡുതന്നെ ഇത്തരത്തിലുള്ള ഒരു സംവിധാനമായി മാറിയിരിക്കുന്നു. നിയമംവഴി നടപ്പിലാക്കിയ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ വരെ വേണ്ടെന്നുപറയുവാന് അതിന്റെ അധ്യക്ഷന്‍ മുതിര്‍ന്നിരിക്കുന്നു. വനനാശം നടത്തി ഭൂമി കയ്യേറുന്നതിനും പശ്ചിമഘട്ടം വ്യവസായങ്ങള്‍ നടത്തിയും അണകെട്ടിയും രൂപാന്തരം വരുത്തിയും നശിപ്പിക്കുന്നതിനുവരെ കൂട്ടുനില്‍ക്കുന്ന അവസ്ഥയിലാണിന്ന്. ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാതപഠന പരിപാലന അതോറിറ്റി ജൈവവൈവിധ്യം നശിപ്പിച്ചില്ലാതാക്കുന്ന പാറമടകള്‍ക്ക് അനുമതി നല്കുന്നതില് മത്സരിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനറിപ്പോര്ട്ടുകളെന്ന പേരില്‍ തട്ടിക്കൂട്ടുന്ന പ്രമാണങ്ങള്‍ പ്രഹസനങ്ങളായി മാറിയിരിക്കുന്നു. കോടതികള്‍ പോലും കബളിപ്പിക്കപ്പെടുന്നു. ശരിയായ പശ്ചാത്തല വിവരങ്ങള്‍ മറച്ചുവെച്ച് പദ്ധതികള്‍ക്ക് അനുമതി നല്കുന്ന ഇത്തരം സമിതികളും അതോറിറ്റികളും ബോര്‍ഡുകളും ശാസ്ത്രലോകത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന ആളുകളെ കുത്തിനിറച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലായിരിക്കുന്നു. എന്തിനാണ് ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതെന്നാണ് പലരുടെയും ചോദ്യം. ഔഷധങ്ങള്‍, തടി, നാരുകള്‍, ചായങ്ങള്‍, ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, തുണി, കടലാസ്, പാര്‍പ്പിട സാമഗ്രികള്‍, പെയിന്റുകള്‍, എണ്ണകള്‍, വനവിഭവങ്ങള്‍, സമുദ്രവിഭവങ്ങള്‍ എന്നിവയെല്ലാം നമുക്ക് ലഭ്യമാകുന്നത് ഒരളവുവരെ ജൈവവൈവിധ്യത്തില്‍ നിന്നുമാണ്.
ഒരു പ്രദേശത്തെ കുടിവെള്ളം ഉറപ്പാക്കുന്നത് ആ പ്രദേശത്തെ ജൈവവൈവിധ്യവും വനങ്ങളുമാണ്. ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നത് ജൈവവൈവിധ്യമാണ്. വനവും ജൈവവൈവിധ്യവും നിലനില്ക്കുന്നതുകൊണ്ടാണ് കീടങ്ങള്‍ നശിപ്പിക്കാതെ നമുക്ക് കൃഷി നടത്തുവാനാകുന്നത്. വിവിധയിനം കീടങ്ങള്‍ വിവിധയിനം ഭക്ഷ്യവസ്തുക്കള്‍, ഇലകള്‍ എന്നിവ ആഹാരമാക്കുന്നതിനാല്‍ നമ്മുടെ കാര്‍ഷികവിളകളെ ഒരു പരിധിവരെ ആക്രമിക്കാതെ ഭൂമിയില്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കഴിയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടിയെന്നാണ് പറയുന്നത്. വെള്ളപ്പൊക്കവും വരള്‍ച്ചയും തടയുന്നതില്‍ വനങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. മത്സ്യം, മുട്ട, പാല്, മാംസം, ധാന്യം എന്നിവയെല്ലാം ജൈവവൈവിധ്യമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്, ആയുര്‍വേദത്തിലെയും ഹോമിയോപ്പതിയിലേയും ഏതാണ്ടെല്ലാ മരുന്നുകളും നിര്‍മ്മിക്കുന്നത് വിവിധയിനം ചെടികളില്‍നിന്നുമാണ്. ജന്തുക്കളില്‍നിന്നും ഒട്ടനവധി മരുന്നുകള്‍ ഉണ്ടാക്കുന്നുണ്ട്. അലോപ്പതിയിലെ 40 ശതമാനം ജീവന്‍രക്ഷാ ഔഷധങ്ങളും ജൈവവൈവിധ്യം നല്കുന്ന ധാനങ്ങളാണ്.
മനുഷ്യന് തൊഴില്‍ നല്കുന്ന കാര്‍ഷികമേഖല നിലനില്‍ക്കുന്നത് ജൈവവൈവിധ്യം മൂലമാണ്. ജീവസന്ധാരണത്തിനായി ഭൂമിയിലെ കോടിക്കണക്കിന് ജനങ്ങളാണ് ജൈവവൈവിധ്യത്തെ ആശ്രയിക്കുന്നത്. മീന്‍പിടിച്ചും കൃഷിചെയ്തും പശു വളര്‍ത്തിയും കോഴി വളര്‍ത്തിയും ആടുവളര്‍ത്തിയും ജീവിക്കുന്നവര്‍ ശതകോടിക്കണക്കിനാണ്. കടല്‍, ദ്വീപുകള്‍, പുല്‍മേട്, പര്‍വ്വതം, നദി, കുളം, കുന്ന് എന്നിവിടങ്ങളിലെ ഇക്കോസിസ്റ്റങ്ങളുടെ നിലനില്‍പ്പും സന്തുലിതാവസ്ഥയും അവിടങ്ങളിലെ ജൈവവൈവിധ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭൂമിയില്‍ ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതും കൃഷി സാധ്യമാകുന്നതും മണ്ണൊലിപ്പ് തടയുന്നതും ജൈവവൈവിധ്യം നിലനില്ക്കുന്നതുകൊണ്ടാണ്. ജീവജാലങ്ങള്‍ ചത്തൊടുങ്ങുമ്പോള്‍ അവയുടെ വിഘടനം സാധ്യമാകുന്നത് ലക്ഷോപലക്ഷം സൂക്ഷ്മജീവികളുടെ വൈവിധ്യംമൂലമാണ്. ഭൂമിയില്‍ ജലത്തിന്റെയും മൂലകങ്ങളുടെയും വിവിധ പിണ്ഡങ്ങളുടെയും ചംക്രമണം സാധ്യമാകുന്നതും ജൈവവൈവിധ്യംമൂലമാണ്. ജലജീവികള്‍ക്ക് ഭക്ഷണം ലഭ്യമാകുന്നത് ജൈവവൈവിധ്യം നിലനില്ക്കുന്നതുകൊണ്ടാണ്. ജലത്തിന്റെ സ്വയം ശുദ്ധീകരണശക്തി സൂക്ഷ്മജീവികളുള്ളതുകൊണ്ടാണ് സാധ്യമാകുന്നത്. ഖരമാലിന്യങ്ങളുടെ വിഘടനത്തിനും വായുമാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിനും ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനും സൂക്ഷ്മജീവികളും മരങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല്‍ക്ഷോഭം, സുനാമി, കൊടുങ്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങളില്‍നിന്നും മനുഷ്യനെ സംരക്ഷിക്കുന്നതില്‍ കണ്ടല്‍ക്കാടുകള്‍ക്ക് അതീവ പ്രാധാന്യമാണുള്ളത്. ജീവജാലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒരു ജീവി അപ്രത്യക്ഷമാകുന്നത് മറ്റ് ജീവികളെ ബാധിക്കും.
പതിനാറാം നൂറ്റാണ്ടില്‍ ഡോഡോ പക്ഷികള്‍ക്ക് വംശനാശം സംഭവിച്ചതോടെ അപ്രത്യക്ഷമായത് അനേകം വന്മരങ്ങളാണ്. ഇവയുടെ വിത്തുകള്‍ ഡോഡോപക്ഷിയുടെ അന്നനാളത്തിലൂടെ കടന്നുപോയാല്‍ മാത്രമേ മുളക്കുകയുള്ളൂ എന്നത് ഡോഡോക്ക് വംശനാശം സംഭവിച്ചതിനുശേഷമാണ് മനുഷ്യന് മനസിലാക്കിയത്. ഇന്ന് മുളയ്ക്കുന്നതിന് മുമ്പ് വിത്തുകളുടെ പുറംതോടിന്റെ കട്ടി കുറയ്ക്കുന്നതിന് ജീവികളുടെ കുടലിലൂടെ കടന്നുപോയി അനേകം രാസാഗ്നികളുടെ പ്രവര്‍ത്തനം ഏറ്റുവാങ്ങി മാത്രം മുളയ്ക്കുന്ന അനേകം മരങ്ങളും ചെടികളും ഭൂമുമുഖത്തുണ്ട്. വവ്വാലുകള്‍, ഉറുമ്പുകള്‍, ഷഡ്പദങ്ങള്‍, കിളികള്‍, ചിത്രശലഭങ്ങള്‍, തേനീച്ചകള്‍, പുഴുക്കള്‍ എന്നിവ വഴി പരാഗണം നടക്കുന്ന ഒട്ടനവധി പൂക്കള്‍ നമുക്കുണ്ട്. ഈ ജീവികളുടെ എണ്ണം കുറയുകയോ വംശനാശം സംഭവിക്കുകയോ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് സസ്യജാലങ്ങളിലെ പൂക്കളില്‍ പരാഗണം നടക്കാതിരിക്കുകയും വിത്തുല്പാദനം നടക്കാതിരിക്കുകയും ചെയ്യും. മൈക്രോവെയ്വ് ടവറുകളുടെ അതിപ്രസരംമൂലം തേനീച്ചകള്‍ നശിച്ചുപോയതിനാല്‍ ലോക ധാന്യ ഉല്‍പാദനത്തില്‍തന്നെ വലിയ ഇടിവാണുണ്ടായത്.
അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങള്‍ കോടിക്കണക്കിന് രൂപ മുതല്‍മുടക്കി മറ്റ് രാജ്യങ്ങളില്‍നിന്നും തേനീച്ചകളെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തിനില്‍ക്കുന്നു. ധാന്യ ഉല്പാദനത്തിലെ കുറവ് ലോകത്തെ ഭക്ഷ്യസുരക്ഷാ വ്യതിയാനത്തിലാണെത്തിക്കുക. ഇത് ജനങ്ങളെ പട്ടിണിയിലെത്തിക്കും. ജൈവവൈവിധ്യനാശം ഭൂമുഖത്തെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. പെന്സിലിന് തുടങ്ങിയ ആന്റിബയോട്ടിക്കുകളും മറ്റ് വാക്സിനുകളും ഉല്പാദിപ്പിക്കുന്നത് ജീവികളില്‍നിന്നാണ്. അതുകൊണ്ട് ആരോഗ്യരംഗത്തിന്റെ അടിത്തറ ജൈവവൈവിധ്യനാശം മൂലം ഇളകുമെന്ന് ഉറപ്പാണ്. ഒരു കാര്‍ 25000 കിലോമീറ്റര്‍ ഓടിയാല്‍ ഉണ്ടാകുന്ന മലിനീകരണം തടയുവാന്‍ ഒരു വൃക്ഷത്തിന് കഴിയുമത്രെ! ഒരാള്‍ക്ക് ഒരു ദിവസം വേണ്ട ഓക്സിജന്‍ ഉല്പാദിപ്പിക്കുവാന് 30 മുതല്‍ 40 വരെ ചതുരശ്രമീറ്റര്‍ സ്ഥലത്തെ സസ്യങ്ങള്‍ക്ക് കഴിയും. ഒരു മരം ആയിരം വ്യത്യസ്ഥ ജീവജാലങ്ങളെ തീറ്റിപ്പോറ്റുകയും സുരക്ഷിതതാവളം ഒരുക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ലോകത്തുള്ള എട്ട് പക്ഷികളില്‍ ഒന്ന് എന്ന കണക്കില്‍ വംശനാശ ഭീഷണി നേരിടുന്നുണ്ടത്രേ! നാലില്‍ ഒരു സസ്തനികളും മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ ഉരഗങ്ങളും ഏഴില്‍ ആറ് കടലാമകളും വംശനാശഭീഷണി നേരിടുന്നവയാണത്രേ!
ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതാണ് അവയുടെ വംശനാശഭീഷണിക്ക് മുഖ്യകാരണം. കുന്നിടിയ്ക്കലും പാടം നികത്തുന്നതും വനനശീകരണവും തണ്ണീര്‍ത്തടനാശവും നഗരവല്‍ക്കരണവും നദികളുടെ നാശവും മരുവല്ക്കരണവും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും ക്രമാതീതവുമായ ഉപയോഗവും ജനസാന്ദ്രത ഉയരുന്നതും മലിനീകരണതോത് ഉയരുന്നതും വായു, ജലം, കര എന്നീ ആവാസവ്യവസ്ഥകളിലെ ജീവജാലങ്ങളുടെ വംശനാശഭീഷണിക്ക് കാരണങ്ങളാണ്. പണം നേടുവാനുള്ള ആര്‍ത്തിപൂണ്ട മനുഷ്യന്റെ ത്വരയാണ് ജൈവവൈവിധ്യനാശത്തിന്റെ മൂലകാരണം. അധികാരത്തിന്റെ ചെങ്കോല്‍ പ്രകൃതിവിഭവചൂഷണത്തിനായി ഭരണനേതൃത്വങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രകൃതിയുടെ നാശം അനിവാര്യമായിമാറുന്നു. അത് തിരിച്ചെടുക്കാനാവാത്തവിധമുള്ള ജൈവവൈവിധ്യവനാശത്തിലാണെത്തിച്ചേരുന്നത്. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ നിയന്ത്രണം കാര്യക്ഷമമല്ലാത്തതിനാല്‍ കടല്‍ജീവികളും വന്യമൃഗങ്ങളും ഒരുപോലെ ചത്തൊടുങ്ങുകയാണ്. ജൈവവൈവിധ്യനാശത്തിന്റെ ബലിയാടുകളാകുന്നത് പ്രധാനമായും പാവപ്പെട്ട ജനങ്ങളായിരിക്കും. ഭക്ഷ്യസുരക്ഷയില്ലാത്ത അവസ്ഥയും കൂടുതല്‍ ബാധിക്കുക സമൂഹത്തിലെ താഴെതട്ടിലുള്ളവരെയായിരിക്കും. ജൈവവൈവധി്യനാശം മൂലം കുടിവെള്ള ലഭ്യത കുറയുമ്പോഴും ദുരിതത്തിലാകുക പാവപ്പെട്ടവരായിരിക്കും. സമ്പന്നനും മുതല്മുടക്കുകാരനം അവസരങ്ങള്‍ ഒരുക്കുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത് പാവപ്പെട്ടവന്റെ ജീവസന്ധാരണത്തിന്റെ മാര്‍ഗങ്ങളാണെന്ന് മനസിലാക്കി ജൈവവൈവിധ്യം സംരക്ഷണം ഉറപ്പാക്കാനുള്ള നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കണം.
e-mail: [email protected]
ഡോ. സി.എം. ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: