കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന ആരോപണവുമായി എസ്എഫ്ഐയും കെഎസ്യുവും രംഗത്ത്. വോട്ടെടുപ്പ് തീരാന്‍ കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റിനെയും കോട്ടയം ജില്ലയിലെ ചില കെഎസ്യു കൗണ്‍സിലര്‍മാരെയും വീട് കയറി ആക്രമിച്ചെന്ന പരാതികളെത്തുടര്‍ന്നായിരുന്നു എംജി വൈസ് ചാന്‍സലറുടെ(വിസി) ചുമതല വഹിക്കുന്ന പ്രോ വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂര്‍ തെരഞ്ഞെടുപ്പ് മറ്റീവ്ക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ്രോ വിസി തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന ആക്ഷേപവും ശക്തിപ്പെട്ടിട്ടുണ്ട്. 15 അംഗ സെനറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 268 വോട്ടുകളാണ് ആകെയുള്ളത്. 25 ശതമാനത്തോളം പോളിംഗ് നടന്നശേഷമായിരുന്നു സര്‍വകലാശാലയുടെ നടപടി.
സെനറ്റ് സ്ഥാനാര്‍ത്ഥിയും കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റുമായ നിയാസ് കൂരാപ്പള്ളിയുടെ തൊടുപുഴയിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒരുസംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ നശിപ്പിച്ചെന്നുമാണ് കെഎസ്യുവിന്റെ പ്രധാന ആരോപണം.
കാറിനുള്ളിലുണ്ടായിരുന്ന ഇടുക്കിയിലെ വിവിധ കോളേജുകളിലെ 19 കൗണ്‍സിലര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നു കെഎസ്യു ജില്ലാ പ്രസിഡന്റ് ജോബിന് ജേക്കബ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നതായും ജോബിന് പറഞ്ഞു.
ഇടുക്കിയില്‍നിന്നുള്ള 11 കൗണ്‍സിലര്‍മാരുടെ ഡൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിച്ചതില്‍ നാലു കെഎസ്യു കൗണ്‍സിലര്‍മാരുടെ പേരിലും കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൗണ്‍സിലര്‍മാര്‍ ഡൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടില്ല. 42 ഡൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം ഇലക്ഷന് വിഭാഗത്തില്‍നിന്നു നല്‍കിയിരുന്നു. ഇതില്‍ മിക്കതും വ്യാജമാണ്. കോട്ടയം ജില്ലയിലെ ചില കെഎസ്യു കൗണ്‍സിലര്‍മാരുടെ വീടുകളും ആക്രമിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടു വെള്ളൂര്‍, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാജയഭീതി കാരണമാണ് എസ്എഫ്ഐയുടെ അക്രമമെന്നും അതാത് വര്‍ഷങ്ങളില്‍ കലാലയ യൂണിയന് തെരഞ്ഞെടുപ്പും സെനറ്റ് തെരഞ്ഞെടുപ്പും നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും ജോബിന് ആവശ്യപ്പെട്ടു. ജോര്‍ജ് പയസ്, വിഷ്ണു സോമന്, ജോസ് ലൂക്കോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പരാജയഭീതിയില്‍ കെഎസ്യു മന്ത്രിമാരെ സ്വാധീനിച്ച് പ്രോ വിസിയില്‍ സമ്മര്‍ദം ചെലുത്തി തെരഞ്ഞെടുപ്പ് മാറ്റവെച്ചതാണെന്നു എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം കെ. സബീഷ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. വോട്ടെടുപ്പ് നടത്തിയശേഷം ആക്ഷേപമുണ്ടെങ്കില്‍ ഫലപ്രഖ്യാപനം തടയാമായിരുന്നു. ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ വീട് ആക്രമിച്ചത് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് വിചിത്രവും ജനാധിപത്യവിരുദ്ധവുമാണ്.
രജിസട്രാറും ജോയിന്റ് റിട്ടേണിംഗ് ഓഫീസറും മാത്രമായിരുന്നു തെരഞ്ഞെടുപ്പിന്റെ സമയത്ത ഹാളിലുണ്ടായിരുന്നത്. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചെന്നു ഉത്തരവിറക്കാന്‍ അധികാരമില്ല. സര്‍വകലാശാലയുടെ നടപടിക്കെതിരെ രണ്ടിനു സര്‍വകലാശാലക്കു കീഴിലുള്ള ക്യാമ്പസുകളില്‍ കരിദിനം ആചരിക്കുമെന്നും തുടര്‍ന്ന് ശക്തമായ സമരം നടത്തുമെന്നും സബീഷ് പറഞ്ഞു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം. ഷാജ്, ധന്യാ വിജയന്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി.എസ്. ശരത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: