ബംഗളൂരു: ഐപിഎല്‍ ഏഴാം സീസണ് കൊടിയിറങ്ങിയപ്പോള്‍ കിരീടം സ്വന്തമാക്കിയത് അര്‍ഹതപ്പെട്ട ടീം. വാശിയേറിയ ഫൈനലില്‍ പഞ്ചാബ് കിംഗ്സ് ഇലവനാണ് ഗംഭീറിന്റെ കൊല്‍ക്കത്തക്ക് മുന്നില്‍ മുട്ടുമടക്കിയത്. അതും തുടര്‍ച്ചയായ രണ്ടുതവണ. ക്വാളിഫയര്‍ വണ്ണില്‍ കൊല്‍ക്കത്തയോട് കീഴടങ്ങിയശേഷം രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി ഫൈനലില്‍ എത്തിയ കിംഗ്സ് ഇലവന് കലാശപ്പോരാട്ടത്തിലും കാലിടറി.
ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ മൂന്ന് പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് കിംഗ്സ് ഇലവന് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നത്. മനീഷ് പാണ്ഡെയുടെ 94 റണ്‍സും യൂസഫ് പഠാന്റെ 36ഉം ക്യാപ്റ്റന്‍ ഗംഭീറിന്റെ 23 റണ്‍സുമാണ് കൊല്‍ക്കത്തക്ക് വിജയവും കിരീടവും സമ്മാനിച്ചത്. മിച്ചല്‍ ജോണ്സണ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്ത് സിക്സറിനും പര്‍വിന്ദര്‍ അവാന എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിക്കും പറത്തിയ പിയൂഷ് ചൗളയാണ് കൊല്‍ക്കത്തയെ വിജയത്തിലേക്കെത്തിച്ചത്. മത്സരത്തന്റെ സമസ്ത മേഖലകളിലും കിംഗ്സ് ഇലവനേക്കാള്‍ മികച്ചുനിന്നത് കൊല്‍ക്കത്തയായിരുന്നു. കൊല്‍ക്കത്തയുടെ രണ്ടാം കിരീടമാണിത്. 2012ലും കിരീടം കൊല്‍ക്കത്തക്കായിരുന്നു. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് മാത്രമാണ് ഇതിന് മുമ്പ് രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 2010ലും 11ലും.
പ്രഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം തോല്‍വി രുചിച്ചാണ് കിംഗ്സ് ഇലവന് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായിരുന്നു. മുംബൈ രണ്ട് തവണയും കൊല്‍ക്കത്ത ഒരു തവണയുമാണ് പഞ്ചാബിനെ ആദ്യഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയാകട്ടെ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട കൊല്‍ക്കത്ത പിന്നീടുള്ള ഏഴ് മത്സരങ്ങളിലും അപരാജിതരായി കുതിക്കുകയായിരുന്നു. അതുപോലെ ഹാട്രിക് പൂജ്യം തികച്ച ശേഷമായിരുന്നു കൊല്‍ക്കത്ത നായകന് ഗംഭീര്‍ ക്രീസില്‍ ചുവടുറപ്പിച്ചത്. ടീം ഇന്ത്യയില്‍ നിന്നു തുടര്‍ച്ചയായി തഴയപ്പെട്ടിരുന്ന ഗംഭീറിന് ആനന്ദിക്കാന്‍ വകയായി. ടീമിലേക്കു വിളിയെത്തിയതിനു പിന്നാലെ സ്വന്തം ടീം കിരീടത്തിലും എത്തിയിരിക്കുന്നു. എന്നാല്‍ ഫൈനലില്‍ ഒന്നാം സ്ഥാനക്കാരെ തകര്‍ത്ത് രണ്ടാം സ്ഥാനക്കാര്‍ ഒന്നാം സ്ഥാനത്തേക്കുയരുന്നതാണ് കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് 20 ഓവറില്‍ നാല് വിക്കറ്റിന് 199 റണ്‍സ് അടിച്ചുകൂട്ടി. വെറും 55 പന്തില്‍ നിനന് 10 ഫോറും 8 സിക്സറുമടക്കം 115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വൃദ്ധിമാന്‍ സാഹയും 52 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത മനന്‍ വോറയുമാണ് കിംഗ്സ് ഇലവന് പഞ്ചാബിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന് സെവാഗ് 7 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി (1), ഗ്ലെന്‍ മാക്സ്വെല് (0) എന്നിവരും നിരാശപ്പെടുത്തി. ഐപിഎല്‍ ഫൈനലിന്റെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് പഞ്ചാബിന്റെ വൃദ്ധിമാന്‍ സാഹക്ക് സ്വന്തമായത്.
സാഹയുടെ സെഞ്ച്വറി കരുത്തില്‍ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയതോടെ കിരീടം പഞ്ചാബിനെന്ന് ഏവരും ഉറപ്പിച്ചു. ടൂര്‍ണമെന്റിന്റെ ടോപ്സ്കോററും കൊല്‍ക്കത്തയുടെ സൂപ്പര്‍താരവുമായ റോബിന് ഉത്തപ്പ അഞ്ച് റണ്‍സെടുത്ത് പുറത്തായത് ഈ വിശ്വാസം കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് മനീഷ് പാണ്ഡെയും(94), യൂസഫ് പഠാനും (36) ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയപ്പോള്‍ മത്സരം ഏതുവശത്തേക്കും തിരിയാമെന്ന സ്ഥിതിയിലായി.
എന്നാല്‍ ഇവര്‍ രണ്ടുപേരുമടക്കം കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായപ്പോള്‍ വീണ്ടും പ്രതീക്ഷ പഞ്ചാബിന്. ഒരുഘട്ടത്തില്‍ രണ്ടിന് 130 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത 7ന് 187 എന്ന നിലയിലേക്ക് വീണെങ്കിലും പിയൂഷ് ചൗള അവസരത്തിനൊത്ത് ഉയര്‍ന്നു. കൊല്‍ക്കത്തയുടെ മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി സീരീസ് കിംഗ്സ് ഇലവന്റെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്വെല്ലും. വിജയശേഷം കൊല്‍ക്കത്ത ടീം ഉടമയും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന് ഗാലറിയില്‍ ആനന്ദനൃത്തം ചവിട്ടിയപ്പോള്‍ പഞ്ചാബ് ടീം ഉടമയും ബോളിവുഡ് സുന്ദരിയുമായ പ്രീതി സിന്റയുടെ സുന്ദരമുഖത്ത് നിരാശ തളംകെട്ടി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: