ബംഗളൂരു: ഐപിഎല്‍ ഏഴാം സീസണ് അവസാനിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റോബിന് ഉത്തപ്പ ഒരു പുതിയ ചരിത്രം എഴുതിച്ചേര്‍ത്തു. കൊല്‍ക്കത്ത ജേതാക്കളായപ്പോള്‍ ഓറഞ്ച് ക്യാപ്പിന്റെ ചരിത്രമാണ് ഉത്തപ്പ തിരുത്തിക്കുറിച്ചത്. ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരത്തിന്റെ ടീമിന് കഴിഞ്ഞ ആറ് സീസണിലും കിരീടം നേടാന്‍ കഴിഞ്ഞില്ല. ലീഗിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുന്ന കളിക്കാരന് അവകാശപ്പെട്ടതാണ് ഓറഞ്ച് ക്യാപ്പ്. ഇത്തവണ കൊല്‍ക്കത്തയുടെ റോബിന് ഉത്തപ്പക്കായിരുന്നു ഓറഞ്ച് ക്യാപ്പ്. പഞ്ചാബിനെതിരായ കലാശപ്പോരാട്ടത്തിന് മുമ്പ് റോബിന് ഉത്തപ്പയേയും കൊല്‍ക്കത്തയേയും ആ ഓറഞ്ച് ക്യാപ്പ് ആശങ്കപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ്. കാരണം കഴിഞ്ഞ ആറ് സീസണുകളിലും ഓറഞ്ച് ക്യാപ്പ് നേടിയ താരത്തിന്റെ ടീമിന് കപ്പുയര്‍ത്താനുള്ള യോഗം ഉണ്ടായിട്ടില്ല.
ആദ്യ സീസണില്‍ പഞ്ചാബിന്റെ ഷോണ്‍ മാര്‍ഷായിരുന്നു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. എന്നാല്‍ കിരീടം നേടിയതാകട്ടെ രാജസ്ഥാനും. രണ്ടാം സീസണില്‍ റണ്‍ വേട്ടക്കാരില്‍ മുന്നിലെത്തിയത് ചെന്നൈയുടെ മാത്യു ഹെയ്ഡന്. കപ്പ് ഉയര്‍ത്തിയത് ഡെക്കാന്‍ ചാര്‍ജേഴ്സ്. മൂന്നാം സീസണില്‍ ഓറഞ്ച് ക്യാപ്പ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്. എന്നാല്‍ ഫൈനലില്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടു. നാലാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയത് വിന്‍ഡീസ് താരം ക്രിസ് ഗെയിലിനായിരുന്നു ഓറഞ്ച് ക്യാപ്പ്. പക്ഷേ കിരീടം സ്വന്തമാക്കിയത് ചെന്നൈ.
അഞ്ചാം സീസണിലും ഗെയ്ലായിരുന്നു ബാറ്റിംഗ് താരം. പക്ഷേ കപ്പ് കൊല്‍ക്കത്ത കൊണ്ടുപോയി. ആറാം സീസണില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശി ചെന്നൈയുടെ മൈക്ക് ഹസിയായിരുന്നു. പക്ഷേ കലാശപ്പോരാട്ടത്തില്‍ മുംബൈയോട് തോറ്റു. ഇക്കുറി കൊല്‍ക്കത്തക്ക് മുന്നില്‍ ചരിത്രം വഴിമാറി. ഓറഞ്ച് ക്യാപ്പും കിരീടവും രണ്ടും കൊല്‍ക്കത്തക്ക് സ്വന്തം. ഈ അപൂര്വ്വനേടത്തിന് നിമിത്തമായത് ഉത്തപ്പയുടെ വെടിക്കെട്ടും. ഫൈനലില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും 16 മല്‍സരങ്ങളില്‍നിന്ന് 660 റണ്‍സ് നേടിയാണ് ഉത്തപ്പ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ മധ്യനിരയില്‍ ഇറങ്ങിയ റോബിന് ഉത്തപ്പക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഓപ്പണറുടെ റോളിലെത്തിയതോടെ താരത്തിന്റെ ശനിദശ മാറുകയായിരുന്നു.
റണ്‍വേട്ടയില്‍ രണ്ടാമത് 16 മത്സരങ്ങളില്‍ നിന്ന് 566 റണ്‍സ് നേടിയ ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ സ്മിത്താണ്. 16 മത്സരങ്ങളില്‍ നിന്ന് 552 റണ്‍സ് നേടിയ കിംഗ്സ് ഇലവന്റെ ഗ്ലെന്‍ മാക്സ്വെല് മൂന്നാമതും 14 മത്സരങ്ങളില്‍ നിന്ന് 528 റണ്‍സ് നേടിയ സണ്റൈഴ്സിന്റെ ഡേവിഡ് വാര്‍ണര്‍ നാലാമതും 16 മത്സരങ്ങളില്‍ നിന്ന് 523 റണ്‍സ് നേടിയ ചെന്നൈയുടെ സുരേഷ് റെയ്ന അഞ്ചാം സ്ഥാനവും സ്വന്തമാക്കി. വിക്കറ്റ് വേട്ടയിലും ഇന്ത്യന്‍ താരം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ്മ. 16 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍. രണ്ടാം സ്ഥാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിന്‍ഡീസ് താരം സുനില്‍ നരേയ്നും (21 വിക്കറ്റ്) മൂന്നാം സ്ഥാനം സണ്‍റൈസേഴ്സിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറി (14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ്)നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: