ന്യൂദല്‍ഹി: അനാഥാലയത്തിന്റെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കേരളത്തിലേക്കു കടത്തിയ സംഭവം സംസ്ഥാനങ്ങളുടെ സംയുക്ത സമിതിയോ കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കും. ഇതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ആവശ്യപ്പെട്ടു. അന്വേഷണമാവശ്യപ്പെട്ട് കേരള ബിജെപി നേതൃത്വം പ്രധാനമന്ത്രിക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും നിവേദനം നല്കി. സംഭവം ഗുരുതരവിഷയമാണെന്ന് വിശദീകരിച്ച കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നു പറഞ്ഞു.
എന്നാല്‍, അന്വേഷണം നേരിടേണ്ട യത്തീംഖാനയുടെ രക്ഷാധികാരികളും ഭാരവാഹികളും പാര്‍ട്ടിയുടെ ഉന്നത നേതാക്കളായതിനെ തുടര്‍ന്ന് ഭരണകക്ഷിയായ മുസ്ലിം ലീഗ് പോലീസിനെതിരേ ശക്തമായി പ്രതികരിച്ചു. അതിനിടെ, മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി: വിജയന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ഇതിനായുള്ള സ്ക്വാഡിന് അടുത്ത ദിവസം രൂപം നല്‍കും. നിലവില്‍ റെയില്‍വെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സംഭവം മനുഷ്യക്കടത്താണെന്നു തെറ്റായി വ്യാഖ്യാപിച്ചുവെന്നാരോപിച്ച് ഡിഐജി ശ്രീജിത്തിനെതിരേ മുസ്ലിം ലീഗ് വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ യത്തീം ഖാന അധികൃതര്‍ക്കെതിരേ 370-ാം വകുപ്പു പ്രകാരം കേസെടുക്കരുതെന്നു മുന്നറിയിപ്പു നല്കി. മനുഷ്യാവകാശ അന്വേഷണ ഉദ്യോഗസ്ഥ മേധാവിയായ ശ്രീജിത്തിനെ ബലിയാടാക്കാന്‍ മനുഷ്യാവകാശ കമ്മീഷന് തിരക്കിട്ടു നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീജിത്തിന്റെ വെളിപ്പെടുത്തലിനെ പരോക്ഷമായി നിഷേധിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാന്‍ മീുസ്ലിം ലീഗ് ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തിയ ബിജെപി അദ്ധ്യക്ഷന്‍ വി. മുരളീധരന്, മതത്തിന്റെ മറപിടിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന മുസ്ലിംലീഗിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടു. മനുഷ്യക്കടത്ത് അതിവേഗം ദേശീയ ചര്‍ച്ചാ വിഷയമാവുകയായിരുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മനേകാ ഗാന്ധിക്കും ദല്‍ഹിയില്‍ പരാതി നല്കി. നേരത്തെ കേന്ദ്രആഭ്യന്തര മന്ത്രിക്ക് ബിജെപി നിവേദനം നല്‍കിയിരുന്നു.
അതിനിടെ, ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കടത്തിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്ജ്ജുന് മുണ്ടെയും കേന്ദ്രആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. കേരളാ സര്‍ക്കാര്‍ അന്വേഷിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരില്ലെന്നും മുണ്ടെ നല്കിയ പരാതിയില്‍ പറയുന്നു. കുട്ടികളെ കേരളത്തില്‍ നിന്നും തിരികെ ഝാര്ഖണ്ഡിലേക്കെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങി. കുട്ടികളെ അവയവ വില്‍പ്പനയ്ക്കും ലൈംഗിക ആവശ്യങ്ങള്‍ക്കുമായാണ് കടത്തിയതെന്ന ഗുരുതരമായ ആരോപണമാണ് ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തില്‍ അന്വേഷണത്തിനെത്തിയ സംഘം ഉന്നയിക്കുന്നത്. കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഝാര്‍ഖണ്ഡില്‍ നിന്നും ഉടന്‍തന്നെ കേരളത്തിലെത്തും.
ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സംഭവം അത്യന്തം ആശങ്കാ ജനകവും ഗൗരവതരവുമാണെന്നാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി മനേകാ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുക്കം ഓര്‍ഫനേജില്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്നാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ കുട്ടികളെ കൊണ്ടുവരുന്നതിന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അനുമതി ആവശ്യമെന്നിരിക്കെ അത്തരം കാര്യങ്ങള്‍ ഓര്‍ഫനേജ് അധികൃതര്‍ ചെയ്തിട്ടില്ല. വിഷയത്തെ മതപരമായി മാറ്റി പ്രശ്നത്തില്‍ നിന്നും തടിയൂരാനുള്ള ശ്രമത്തിലാണ് ഓര്‍ഫനേജ് അധികൃതര്‍.
കുട്ടികളില്‍ നിന്ന് മൊഴി ശേഖരിച്ച ഝാര്‍ഖണ്ഡ് അന്വേഷണ സംഘം കുട്ടികളെ തിരികെ സംസ്ഥാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ഝാര്‍ഖണ്ഡിലും അനാഥാലയ നടത്തിപ്പുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: