ഈശ്വരചൈതന്യംകൊണ്ടുണ്ടായ ജഗത്തിങ്കല്‍
താല്പര്യമെന്തു മായാകല്പിതമെന്നു ചൊല്വാന്?
താല്പര്യമതിനുണ്ടായ് വന്നീടുമതിനുടെ-
യുത്ഭവം വിചാരിച്ചുകാണുമ്പോളറിഞ്ഞീടാം.
സത്ത്വാംശഗുണമായ മായയില്നിന്നീശ്വരന്
തത്രൈവ രജോഗുണയുക്തയാമവിദ്യയും
പലതായ് പിരിഞ്ഞതിലീശ്വര ചൈതന്യവും
കലര്‍ന്നു ജീവാക്കളായുണ്ടായിച്ചമഞ്ഞിതു.
ആത്മാവു പരമാത്മാ തന്നുടെ ജഠരത്തി-
ലെണ്ണമില്ലാതോളം ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു.
അങ്ങനെയുള്ള പരമാത്മാവു തങ്കല് നിന്നു
പൊങ്ങിന ജഗത്തെല്ലാമൊരിക്കലുണ്ടായ് വരും
അഖിലത്തിനുമാത്മാ താനായിട്ടിരിക്കലും
സകലമാതാവായ മായതന്‍ ഗുണങ്ങളെ
പുറമേ പ്രകാശിച്ചിട്ടകമേയവ്യക്തനായ്
മരുവീടുന്നു ജീവാത്മാക്കളില്‍ ജീവാത്മാ-
യകവും പുറവുമെല്ലാടവും നിറഞ്ഞൊരു
പരമാത്മാവുതന്നെ ജീവാത്മാവാകുന്നതും
ഈശ്വരനാകുന്നതുമന്തര്യാമിയും പിന്നെ
ശാശ്വസനായോരവ്യാകൃതനുമാത്മാവല്ലോ.
മായയാമജ്ഞാനേന മറച്ചിങ്ങിരിക്കയാല്
മായാമോഹിതന്മാര്ക്കു തോന്നീടും പലതരം.
ആശയം: ഈ പ്രപഞ്ചം ഈശ്വരചൈതന്യം കൊണ്ടുണ്ടായതാണ്. അതിനെ മായാകല്പിതമെന്നു പറയാനുള്ള കാരണമെന്ത്? പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിചാരിച്ചറിയുമ്പോള് കാരണം വ്യക്തമാക്കും. മായയില്‍ മൂന്നുഗുണങ്ങള്‍ കലര്‍ന്നിരിക്കുന്നു. അതില്‍ സാത്ത്വിക മായയില്നിന്ന് ഈശ്വരനും രജോഗുണയുക്തമായ മായയില്‍ നിന്ന് അവിദ്യയുമുണ്ടായി. ഇവ കൂടിക്കലര്‍ന്ന് പലതായി പിരിഞ്ഞ് ജീവാത്മാക്കളുണ്ടായി. ആത്മാവ് ഏകനാണെങ്കിലും അതിനെ ആത്മാവ്, ജീവാത്മാവ്, പരമാത്മാവ് എന്നിങ്ങനെ മൂന്നായി പറയുന്നു. പരമാത്മാവിന്റെ ഉദരത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു. അങ്ങനെയുള്ള പരമാത്മാവില്‍നിന്ന് പൊങ്ങിവരുന്ന ജഗത്ത് എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ഇപ്രകാരം സകലത്തിനും ആധാരമായിരിക്കുന്നുവെങ്കിലും സകല സൃഷ്ടിക്കും മാതാവായിരിക്കുന്ന മായയുടെ ഗുണങ്ങളെ പുറമെ പ്രകാശിപ്പിച്ചിട്ട് അവയ്ക്കുള്ളില്‍ അവ്യക്തനായി ജീവാത്മാക്കള്‍ വര്‍ത്തിക്കുന്നു. അങ്ങനെ മരുവുന്ന ജീവാത്മാക്കളുടെ ഉള്ളില്‍ സര്വ്വയിടത്തും നിറഞ്ഞിരിക്കുന്ന പരമാത്മാവ് ഈശ്വരരൂപത്തില്‍ ഇരുന്ന് എല്ലാം നിയന്ത്രിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജീവാത്മാവും പരമാത്മാവും തമ്മില്‍ വിത്യാസമില്ല. ശാശ്വതനും അതേസമയത്ത് പ്രപഞ്ചമായി വികാസം പ്രാപിക്കാതെ അവ്യാകൃതമായിരിക്കുന്നവനുമായ പരമാത്മാവാണ് ജീവാത്മാവായി മാറുന്നത്. മഹാമായയാകുന്ന അജ്ഞാനം കൊണ്ടു മറച്ചിരിക്കുന്നതിനാല്‍ മായാമോഹിതന്മാര്ക്ക് ആത്മാവ് പലതായി തോന്നും. ഈ അജ്ഞാനമാണ് ദുഃഖത്തിനു കാരണമായും പരമാത്മാവിനെ സാക്ഷാല്‍ക്കരിക്കുന്നതിന് തടസ്സമായുമിരിക്കുന്നത്.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: