കൊച്ചി: നീണ്ട 14 വര്‍ഷം ശ്രീലങ്കയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിനുശേഷം 2013മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തനിക്ക് നീതി നിഷേധിക്കുകയാണെന്ന് മലപ്പുറം പൊന്നാനി പട്ടാണി ഹൗസില്‍ അബ്ദുള്ളക്കുട്ടിയുടെ മകന് അഷ്റഫ്.
2010 ല്‍ ഭാരത-ശ്രീലങ്ക സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം ശിക്ഷാ തടവുകാരെ കൈമാറിയതിനെ തുടര്‍ന്നാണ്് തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിച്ചതെന്ന് അഷ്റഫ് പറഞ്ഞു. സംഭവം വിവരിക്കുന്നതിങ്ങനെ:
1999ല്‍ സിംഗപ്പൂരില്‍ പെയിന്റിംഗ് ജോലി തരപ്പെടുത്താമെന്ന ഏജന്റിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച അഷ്റഫ് ശ്രീലങ്കയില്‍ എത്തി. കസ്റ്റംസ് പരിശോധനയില്‍ ബാഗില്‍ ലഹരിമരുന്നു കണ്ടതിനെ തുടര്‍ന്ന് അഷ്റഫ് അറസ്റ്റിലായി. ബാഗ് തന്റേതല്ലെന്നും ജോലി വാങ്ങിത്തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന ഏജന്റിന്റേതാണെന്നും അഷ്റഫ് പറഞ്ഞത് അധികൃതര്‍ കണക്കിലെടുത്തില്ല.
തൊട്ടടുത്ത ദിവസം എയര്‍പോര്‍ട്ടിലെത്തിയ ഏജന്റും പിടിയിലായെങ്കിലും രണ്ടര വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. വിദേശരാജ്യത്ത് പിടിക്കപ്പെട്ട നിര്‍ധനനായ അഷ്റഫിന് കോടതി വ്യവഹാരം നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്നതിനാല്‍ കേസ് നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എട്ടരവര്‍ഷത്തെ വിചാരണ തടവ് അനുഭവിച്ചു വരവെ കുറ്റം സമ്മതിച്ച അഷ്റഫിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. തടവ് അനുഭവിച്ച കാലയളവ് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന സഹ തടവുകാരുടെ ഉപദേശപ്രകാരം ആണ് അപ്രകാരം കുറ്റസമ്മതം നടത്തിയതെന്നാണ് അഷ്റഫ് പറയുന്നത്.
അങ്ങനെയാണ് 14 വര്‍ഷം ശ്രീലങ്കയില്‍ തടവില്‍ കഴിയേണ്ടി വന്നത്. 2013ല്‍ ഇന്ത്യയിലെത്തിയെങ്കിലും ഇതുവരെ തനിക്ക് മുന്നില്‍ മോചനത്തിനുള്ള വഴികള്‍ തുറന്നിട്ടില്ലെന്നും അഷ്റഫ് കേഴുന്നു.
ഇപ്പോള്‍ പരോളിലിറങ്ങിയ അഷ്റഫ് ഉടനെ തന്നെ ജയിലിലേക്ക് മടങ്ങിപ്പോകും. ഭാര്യയും നാലു കുട്ടികളുമുള്ള അഷ്റഫിന്റെ ഇളയമകള്‍ ഹസീന മാനസിക വൈകല്യമുള്ള ആളാണെന്നും അഷ്റഫ് പറയുന്നു. കയറിക്കിടക്കാന്‍ സ്വന്തമായി ഒരു കൂരപോലും ഇതുവരെ നിര്‍മ്മിക്കാനായിട്ടില്ല. 2007 മുതല്‍ അഷ്റഫിന്റെ മോചനത്തിനായി ഭാര്യ സുലൈഖ ശ്രമിക്കുന്നു. ശ്രീലങ്കന്‍ അധികൃതരുടെ സഹായത്താല്‍ കുടുംബവുമായി ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാന്‍ കഴിഞ്ഞത് മാത്രമാണ് ഏകാശ്വാസം എന്ന് അഷ്റഫ് വിഷമത്തോടെ ഓര്‍ക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും അധികാരികളും കനിയണമെന്ന് അഷ്റഫ് യാചിച്ചു.
ഇതേ അനുഭവവുമായി ആന്റണി ജൂഡ് എന്ന 41കാരന്റെ അമ്മയും പത്രസമ്മേളനത്തിനെത്തിയിരുന്നു. 2002 മുതല്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം ശ്രീലങ്കയില്‍ തടവില്‍ കഴിയുകയായിരുന്ന ആന്റണിയെ 2010 ല്‍ നടന്ന സാര്‍ക്ക് പ്രിസണര്‍ എക്സ്ചേഞ്ച് ഉടമ്പടി പ്രകാരം 31 ഇന്ത്യക്കാരോടൊപ്പം ഇന്ത്യയിലെത്തിച്ചതാണ്. അതില്‍ തിരുവന്തപുരം സെന്‍ട്രല്‍ ജയിലേക്കയച്ച ആറുപേര്‍ക്കൊപ്പം ജൂഡും തടവില്‍ കഴിയുകയാണ്. ദീര്‍ഘനാള്‍ തടവനുഭവിക്കുന്ന ഇവരെ വിട്ടയക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ആന്റണി ജൂഡിന്റെ അമ്മ ലില്ലിയും, പരോളിലെത്തിയ അഷ്റഫും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: