സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും, ശില്‍പ്പശാലകള്‍ക്കും മറ്റുമുള്ള പ്രധാന്യം വലുതാണ്.
അതിക്രമങ്ങളെ എങ്ങനെ നേരിടാം, പരിഹാരമാര്‍ഗ്ഗങ്ങള്‍ തുടങ്ങി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഏറെ. എന്നാല്‍ അവയൊന്നും പ്രാവര്‍ത്തികമാകാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ധൈര്യമില്ലായ്മ പല സന്ദര്‍ഭങ്ങളിലും പ്രതികരിക്കാനുള്ള ശക്തി നഷ്ടപ്പെടുത്തിക്കളഞ്ഞേക്കും. ബോധവല്‍ക്കരണ ക്ലാസുകളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങള്‍, സ്വയംപ്രതിരോധിക്കാനുള്ള പരിശീലനം എന്നിവയൊക്കെ പല സാഹചര്യങ്ങളിലും സ്ത്രീകള്‍ക്ക് കരുത്തേകും. ഈ കാലഘട്ടത്തില്‍ ഇത്തരം ക്ലാസുകള്‍ക്കുള്ള പങ്ക് വലുതാണെന്നും അതിലൂടെ സ്ത്രീകളേയും കുട്ടികളേയും കരുത്തരാക്കി മാറ്റാമെന്നും തെളിയിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ പരിശീലന ക്ലാസുകളും, ശില്‍പ്പശാലകളും സംഘടിപ്പിച്ചു വരികയാണ് സംഘടനാനേതൃത്വം.
സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ മാനസികോല്ലാസത്തിനും സഹായകമാകുന്ന ഒരു ശില്‍പ്പശാലയാണ് മെയ് 27-മുതല്‍ ദല്‍ഹിയിലെ കരാവാള്‍ നഗറില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ചത്. ദുര്‍ഗാവാഹിനി എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഒരാഴ്ച നീണ്ടു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 165 പെണ്‍കുട്ടികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് വിവിധ വിഷയങ്ങളെക്കുറിച്ച് ശില്‍പ്പശാലയില്‍ കുട്ടികളുമായി സംസാരിച്ചു.
രാജ്യത്തിന്റെ വിജയസൂചികയില് സ്ത്രീകളുടെ പങ്ക് അല്ലെങ്കില്‍ അവര്‍ക്കുള്ള സ്ഥാനം പ്രധാനപ്പെട്ടതാണെന്ന് ഡോ. സുരേന്ദ്രജെയിന്‍ പറഞ്ഞു. “വിദ്യാസമ്പന്നരായ, സംസ്ക്കാര സമ്പന്നരായ, സുരക്ഷിതരും ശക്തരുമായ സ്ത്രീകള്‍ ഉണ്ടെങ്കിലേ ഒരു സമൂഹത്തിന് അല്ലെങ്കില്‍ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂ. രാജ്യത്തിന്റെ സംസ്കാരം സ്ത്രീകളുടെ കരുത്ത് എന്നിവയിലെല്ലാം നമ്മള് എല്ലാവരും അഭിമാനം കൊള്ളുന്നുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ദുര്‍ഗാവാഹിനി പോലുള്ള ശില്പ്പശാലകളുടെ പങ്കാളിത്തം ഉണ്ടാകേണ്ടത്”-അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ നിരന്തരം അതിക്രമങ്ങള്‍ നടക്കുന്ന ഈ ചുറ്റുപാടില്‍ ശില്‍പ്പശാലകള്‍ക്ക് പ്രസക്തിയുണ്ടെന്ന് ശില്‍പ്പശാലയുടെ കണ്‍വീനര്‍ സഞ്ജനചൗധരി പറഞ്ഞു. ഏതൊരു പെണ്കുട്ടിക്കുമുണ്ടായേക്കാവുന്ന അവരുടെ മനസിലുള്ള ഭയാശങ്കകളെ നീക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. രാജ്യതലസ്ഥാനത്തടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ ചുറ്റുപാടില്‍ ഇത്തരം ശില്‍പ്പശാലകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അവര്‍ പറഞ്ഞു.
യോഗ, പ്രാണായാമം, കരാട്ടെ, ഷൂട്ടിങ് എന്നിങ്ങനെ സ്വയം പ്രതിരോധിക്കുവാനുള്ള പരീശിനങ്ങളും ശില്‍പ്പശാലയിലൂടെ കുട്ടികള്‍ക്ക് നല്കി. ഈസ്റ്റ് ദല്‍ഹിയിലെ ഗ്യാന്‍ സരോവര്‍ ബാല്‍ നികേതന്‍ പബ്ലിക് സ്കൂളിലായിരുന്നു പരിശീലനം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കു പുറമെ നിരവധി വിഷയങ്ങളും ക്യാമ്പില്‍ ചര്‍ച്ച ചെയ്തു. ഫസ്റ്റ് എയ്ഡ് പരിശീലനവും ലൗ ജിഹാദ്, ഭീകരവാദം, സാമൂഹ്യ തിന്മകള്, കൗമാരക്കാരുടെ പ്രശ്നങ്ങള്‍ അതിനുള്ള പരിഹാരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പല വിഷയങ്ങളും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ഹവനം, വേദജ്ഞാനം, സത്സംഗം തുടങ്ങിയ വിഷയങ്ങളിലും പഠന ക്ലാസുകള്‍ നടന്നു.
മാതൃശക്തി സംഘടനയുടെ സംസ്ഥാന അധ്യക്ഷ സിമ്മി അഹൂജ, മുഖ്യാതിഥി അഞ്ചല്‍ ദാഹിയ, ഈസ്റ്റ് ദല്‍ഹി മേയര്‍ മീനാക്ഷി ശിവന്, ദുര്‍ഗാവാഹിനി സ്റ്റേറ്റ് കോ-കണ്‍വീനര്‍ കുസും, സാമൂഹിക പ്രവര്‍ത്തകയായ മധുസേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി റാം കൃഷ്ണ ശ്രീവാസ്തവ, ട്രഷറര്‍ രാം നിവാസ് ഗുപ്ത, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനില്‍ ഗുപ്ത, സത്സംഗ് പ്രമുഖ് ശിവ ദത്ത്, വിനോദ് ബന്‍സാല്‍, ഈസ്റ്റ് ദല്‍ഹി പ്രസിഡന്റ് ബചന്സിംഗ്, സെക്രട്ടറി രവി, ജയ് ഭഗ്വാന് ഗോയല്‍ എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: