തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴിയുള്ള സാമൂഹ്യസുരക്ഷാ പെന്ഷന് പദ്ധതിയുടെ വിതരണം തപാല്‍വകുപ്പ് അട്ടിമറിക്കുന്നു. തപാല്‍ വകുപ്പ് ജീവനക്കാരുടെ അലംഭാവവും അഴിമതിയും മൂലം നിര്‍ദ്ധനരും രോഗബാധിതരുമായ വൃദ്ധരും വികലാംഗരും വിധവകളുമടങ്ങുന്ന സമൂഹത്തിനാണ് നീതി നിഷേധിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണം നടത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ്. വിധവാ പെന്ഷന്, വാര്‍ധക്യകാല പെന്ഷന്, വികലാംഗപെന്ഷന്, അവിവാഹിതപെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്ഷന് എന്നിവയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്നത്. ഇതില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ മാത്രം 35, 736 പേരും വാര്ധക്യകാലപെന്ഷന് കിട്ടുന്ന 9040 പേരും വികലാംഗപെന്ഷന് കിട്ടുന്ന 5306 പേരും അവിവാഹിതപെന്‍ഷന്‍ ലഭിക്കുന്ന 836 പേരും കര്‍ഷകത്തൊഴിലാളി പെന്ഷന് ലഭിക്കുന്ന 2353 പേരും നഗരസഭയ്ക്ക് കീഴിലുണ്ട്. വാര്‍ഡുകളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൗണ്‍സില്‍ യോഗം അംഗീകരിച്ചാണ് പെന്ഷന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കളക്ട്രേറ്റില്‍ നല്‍കുന്നത്. കളക്ട്രേറ്റില്‍ നിന്നും അനുമതി ലഭിക്കുന്നവര്‍ക്കാണ് പെന്ഷന് അര്‍ഹത. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന പെന്ഷന് അതത് മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടായതാണ് തപാല്‍ വകുപ്പ് ജീവനക്കാര്‍ മുതലെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് കാലിയാകുമ്പോള്‍ പെന്ഷന് വിതരണത്തിനുള്ള തുക നല്‍കില്ല. ഇതോടെ രണ്ടും മൂന്നും നാലും മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചുവിതരണം ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകും. വിധവാ പെന്ഷന് 700 രൂപയും വാര്‍ധക്യകാല പെന്ഷന് 500 രൂപയും വികലാംഗപെന്ഷന് 700 രൂപയും അവിവാഹിതപെന്‍ഷന്‍ 700 രൂപയും കര്‍ഷകത്തൊഴിലാളി പെന്ഷന് 1500 രൂപയുമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.പെന്ഷന് കുടിശ്ശിക വരുമ്പോള്‍ ഈ തുകകള്‍ ഒരുമിച്ച് വിതരണം ചെയ്യുന്ന അവസ്ഥ വരും. 5000 രൂപവരെ മാത്രമേ ഒറ്റ് മണിയോര്‍ഡറില്‍ അയയ്ക്കാനാകൂ.ഇതുമൂലം മൂന്നും നാലും മണിയോര്‍ഡറുകളായി അയയ്ക്കേണ്ട സ്ഥിതിവിശേഷമുണ്ടാകും. ഏപ്രില്‍ 28 ന് നഗരസഭയില്‍ നിന്നും ഒരു ഉപഭോക്താവിന് ഇത്തരത്തില്‍ കുടിശിഖ പെന്ഷന് തുക അയച്ചത് 16,000 രൂപയായിരുന്നു. പെന്ഷന് കിട്ടാതിരിക്കുന്ന നിര്‍ധനരും രോഗികളുമായവരുടെ കൈകളില്‍ പെന്ഷന് എത്തിച്ചിരുന്ന ചില പോസ്റ്റുമാന്മാര് കിട്ടുന്ന അവസരം ശരിക്കും മുതലാക്കുകയാണ്. നാല് മണിയോര്‍ഡര്‍ ഉള്ള ഉപഭോക്താവിന് ഒരു മണി ഓര്‍ഡര്‍ നല്‍കിയശേഷം മറ്റ് മണിയോര്‍ഡറുകള്‍ മാറാനായി കൈവിരലടയാളം രേഖപ്പെടുത്തി ഇവര്‍ തിരിമറി നടത്തുകയാണ് പതിവ്. പെന്ഷന് ലഭിക്കുന്നില്ലെന്ന് നഗരസഭാ പെന്ഷന് വിഭാഗത്തില്‍ പരാതി ലഭിച്ചപ്പോഴാണ് കള്ളക്കളി വെളിച്ചത്താവുന്നത്. ഇത്തരത്തില്‍ അഴിമതി നടത്തുന്നതിനോടൊപ്പം പെന്ഷന് തുകയ്ക്ക് നിശ്ചിതകമ്മിഷന് വാങ്ങുന്ന പോസ്റ്റുമാന്മാരുമുണ്ട്.
ഇതിനുപരിയായി മണിയോര്‍ഡറുകള്‍ ഉപഭോക്താക്കളിലെത്തിക്കാതെ തിരിച്ച് നഗരസഭയ്ക്ക് അയയ്ക്കുന്നതിലൂടെ തപാല്‍വകുപ്പ് ജീവനക്കാര്‍ പാവങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. മാര്‍ച്ച് മാസത്തിലും മേയ് മാസത്തിലും നഗരസഭയില്‍ ഇത്തരത്തില്‍ തിരിച്ചെത്തിയത് 7,76,043 രൂപയാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം 106 കര്‍ഷകത്തൊഴിലാളികളുടെ പെന്ഷന് ഇനത്തില്‍ 1,59,000 രൂപയുടെ മണിയോര്‍ഡറാണ് മടങ്ങിയെത്തിയത്. മേയില്‍ 124 പേരുടെ വാര്ധക്യകാലപെന്ഷന് ഇനത്തില്‍ മടങ്ങിയത് 1,89,108 രൂപയും. ഉപഭോക്താക്കള്‍ സ്ഥലത്തില്ലെങ്കില്‍ നോട്ടീസ് മുഖേന അറിയിക്കാനുള്ള മര്യാദപോലും കാട്ടാതെ മണിയോര്‍ഡര്‍ തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തിരിച്ചെത്തുന്ന മണിയോര്‍ഡര്‍ തുക നഗരസഭ ട്രഷറിയിലടയ്ക്കുകയാണ് പതിവ്. ഈ തുക പിന്നീട് ഉപഭോക്താവിന് ലഭിക്കുകയുമില്ല. തപാല്‍ വകുപ്പിന്റെ ഉദാസീനതയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച വര്‍ധിപ്പിച്ച സാമൂഹ്യസുരക്ഷാ പെന്ഷന് തുക വര്‍ഷം ഒന്നുകഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. 2013 ഏപ്രിലില്‍ വിധവാ പെന്ഷന്, വികലാംഗ പെന്ഷന്, അവിവാഹിത പെന്ഷന് എന്നിവ 900 ആയും വാര്‍ധക്യകാല പെന്ഷന് 700 രൂപയായും ഉയര്‍ത്തി ധനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ഇതും നാളിതുവരെ വിതരണം ചെയ്തിട്ടില്ല.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: