തിരുവനന്തപുരം: കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയും മൂലം കെഎസ്ഇബി 3758.17 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഹ്രസ്വ കാല വിപണിയില്‍ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതു വഴി 244.07 കോടി രൂപയുടെ അധിക ചിലവ് ഉണ്ടാക്കി. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഉണ്ടായത് 163.96 കോടിയുടെ അധികച്ചെലവാണ്. 2013 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ പ്രവര്‍ത്തന ക്ഷമതാ ഓഡിറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇടക്കാല, ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനുള്ള ആസൂത്രണം പരാജയപ്പെട്ടതിനാലാണ് കെഎസ്ഇബിക്ക് ഹ്രസ്വകാല വിപണിയില്‍ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത്. ഇങ്ങനെ വൈദ്യുതി വാങ്ങിയതിലാണ് 244.07 കോടിരൂപയുടെ അധിച്ചെലവ്. വൈദ്യുതി റഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച പ്രസരണ വിതരണ നഷ്ടത്തിന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോവര്‍ഷത്തെയും വൈദ്യുതി ചാര്‍ജ്ജിലുള്ള പ്രതീക്ഷിത വരുമാനവും ചെലവും ഉയര്‍ന്ന വിലയ്ക്ക് ഹൃസ്വകാലവിപണിയില് നിന്ന് അധിക വൈദ്യുതി 172 കോടി രൂപയ്ക്ക് വാങ്ങാനിടയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഓരോ സംസ്ഥാനത്തിനും അര്‍ഹതയുള്ള വൈദ്യുതി അളവ് തീരുമാനിക്കുന്നത് ഊര്ജ്ജമന്ത്രാലയമാണ്.
ഇവിടെനിന്നും വൈദ്യുതി കുറച്ചു ലഭിച്ചതിനുള്ള നഷ്ടപരിഹാരം വാങ്ങാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചില്ല. ഇതിലൂടെയുണ്ടായ അധികച്ചെലവ് 163.93കോടിയാണ്.
മികച്ച വൈദ്യുതോല്‍പ്പാദനം ഉള്ള സമയങ്ങളില്‍ പുറമെ നല്‍കാനും കമ്മിയുള്ള അവസരങ്ങളില്‍ ഈ വൈദ്യുതി തിരികെ ലഭിക്കുന്നതിനുമുള്ള സ്വാപ്പ് ക്രമീകരണങ്ങളില്‍ കെഎസ്ഇബി ഏര്‍പ്പെടാറുണ്ട്. പകരം കൊടുക്കാന്‍ അധിക വൈദ്യുതി ഇല്ലാതിരുന്ന അവസരങ്ങളില്‍പ്പോലും കെഎസ്ഇബി കരാറിലേര്‍പ്പെടുകയും വൈദ്യുതി വാങ്ങി 43.29 കോടി നല്കേണ്ടിവരികയുമുണ്ടായി. ഇതിലൂടെയുണ്ടായ അധികച്ചെലവ് 30.95 കോടി രൂപയാണ്.
2008-09 മുതല്‍ 2012-13 വരെ 1380.39 മെഗാവാട്ട് ഉല്‍പ്പാദക്ഷമത ജലവൈദ്യുത പദ്ധതികളിലൂടെ വര്‍ദ്ധിപ്പിക്കേണ്ട സ്ഥാനത്ത് യഥാര്‍ത്ഥ വര്‍ദ്ധനവുണ്ടായത് വെറും 214.20 മെഗാവാട്ട് മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5 വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയില്‍ വൈദ്യുതി എത്തിക്കാനുള്ള രാജീവ് ഗാന്ധി വൈദ്യുതീകരണ പദ്ധതി നടത്തിപ്പില്‍ പാളിച്ചയുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ച് 2010നകം 1274 ഗ്രാമങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് 14 പ്രോജക്ടുകള്‍ തയ്യാറാക്കിയിരുന്നെങ്കിലും 37 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ച് ഇടുക്കി ജില്ലയിലെ ഒരു പ്രോജക്ട് മാത്രമേ മാര്‍ച്ച് 2013 വരെ തീര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പദ്ധതി ജോലികള്‍ നേരിട്ട് ചെയ്തതിനാലും പദ്ധതി റിപ്പോര്‍ട്ടില്‍ സബ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്താത്തതിനാലും കൂടുതല്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള അധിക ചെലവ് തിരസ്കരിച്ചതിനാലും മൂലധന സബ്സിഡിയിനത്തില്‍ 46.30 കോടിയുടെ നഷ്ടമുണ്ടായി. സംസ്ഥാനസര്‍ക്കാര്‍ പദ്ധതിക്കായി നല്‍കേണ്ടിയിരുന്ന ചെലവിന്റെ 10 ശതമാനം തുക നല്കാതിരുന്നതിനാല് റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്‍പ്പറേഷനില്‍ നിന്നും കെഎസ്ഇബി വായ്പയെടുക്കുകയും 7.56കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുകയും ചെയ്തു.
2013 മാര്‍ച്ച് 31ന് കെഎസ്ഇബിക്ക് 1094 ഉപഭോക്താക്കളില്‍ നിന്ന് 1383 കോടി രൂപയുടെ കുടിശികയുണ്ടായിരുന്നു. ഇതില്‍ 85.98 കോടി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കി. എന്നാല്‍ തീര്‍പ്പാക്കിയതില്‍ 34.51 കോടി മാത്രമേ സ്വരൂപിക്കാനായുള്ളൂ. കുടിശ്ശിക ഈടാക്കുന്നതിലുള്ള നടപടി ക്രമങ്ങള്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: