സാവോപോളോ: നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് ഇന്ന് കിക്കോഫ്. ഫുട്ബോളിനെ ജീവവായുകണക്കെ സ്നേഹിക്കുന്ന ബ്രസീലാണ് ലോകകപ്പിന്റെ 20-ാം എഡിഷന് വേദിയാകുന്നത്. ഇന്നു രാത്രി 1.30ന് (ഇന്ത്യന്‍ സമയം) ആതിഥേയരും കൊയ്രേഷ്യയും കൊമ്പുകോര്‍ക്കുന്നതോടെ ലോകകിരീടം തേടിയുള്ള പ്രയാണത്തിന് അരങ്ങുണരും. സാവോ പോളോയിലെ പുതുതായി നിര്‍മ്മിച്ച കൊറിന്ത്യന്‍സ് അരീനയിലാണ് ഉദ്ഘാടനമത്സരം. ഫൈനല്‍സിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ബ്രസീല്‍ ഉദ്ഘാടന ദിനത്തില്‍ കളത്തിലെത്തുന്നത്.
ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളെല്ലാം സംഘാടകര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അറുന്നൂറോളം കലാകാരന്മാര് പങ്കെടുക്കുന്ന ചടങ്ങില്‍ അക്രോബാറ്റിക് ജിംനാസ്റ്റുകളും സാംബ നര്ത്തകരുമുണ്ടാകും. ഒപ്പം ബ്രസീലിന്റെ പാരമ്പര്യ കലാരൂപങ്ങളും കണ്ണില്‍നിറയും. ജെന്നിഫര്‍ ലോപ്പസിന്റെ അഭാവത്തില്‍ പിറ്റ്ബുള്ളും ബ്രസീലിയന്‍ ഗായിക ക്ലോഡിയ ലെയ്റ്റയുമാണ് ഔദ്യോഗികഗാനമായ ‘വീ ആര് വണ്‍’ ആലപിക്കുന്നത്.
സ്പെയിന് ആണ് നിലവിലെ ജേതാക്കള്‍. തെക്കേ അമേരിക്കയില്‍ മുന്‍പു നടന്ന നാല് ലോകകപ്പുകളിലും ആ വന്‍കരയിലെ ടീമുകള്‍ തന്നെയാണ് ജേതാക്കളായത്. ചരിത്രം മാറ്റിമറിക്കാനായിരിക്കും ഇത്തവണ യൂറോപ്യന്‍ പ്രതിനിധികളുടെ ശ്രമം.
1950ല്‍ ആതിഥ്യമരുളിയശേഷം 64 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ബ്രസീല്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്. രണ്ടു തവണ ആതിഥേയരാകുന്ന അഞ്ചാമത്തെ രാജ്യംകൂടിയാണ് ബ്രസീല്‍. മെക്സിക്കോ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവര്‍ അക്കാര്യത്തില്‍ കാനറികളുടെ മുന്‍ഗാമികള്‍. 1978-ല്‍ അര്‍ജന്റൈന്‍ ലോകകപ്പിനുശേഷം തെക്കേ അമേരിക്കയില്‍ ഈ മഹാമേള വിരുന്നെത്തുന്നതും ഇതാദ്യം. യൂറോപ്പിനു വെളിയില്‍ തുടര്‍ച്ചയായി 2 ലോകകപ്പുകള്‍ നടക്കുന്നതും നടാടെ തന്നെ. ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയും ബ്രസീലില്‍ അരങ്ങേറ്റം കുറിക്കും.
ബ്രസീലടക്കം 32 രാജ്യങ്ങളാണ് കപ്പിനുവേണ്ടി മല്ലിടുന്നത്. യൂറോപ്പില്‍ നിന്ന് 53ഉം തെക്കേ അമേരിക്കയില്‍ നിന്ന് 9ഉം ആഫ്രിക്കയില്‍ നിന്ന് 52ഉം ഏഷ്യയില്‍ നിന്ന് 43ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ രാഷ്ട്രങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് 35ഉം ഓഷ്യാനിയയില്‍ നിന്ന് 11ഉം ടീമുകള്‍ മാറ്റുരച്ചതില്‍ നിന്നാണ് മറ്റു 31 ടീമുകളെ കണ്ടെത്തിയത്.
ടീമുകളെ 8 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യ റൗണ്ട് പോരാട്ടം. ഇതില്‍ നിന്ന് ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീം പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിക്കും. പിന്നീട് നോക്കൗട്ട് റൗണ്ട്.
ഗ്രൂപ്പ് എയില്‍ ബ്രസീല്‍, ക്രൊയേഷ്യ, മെക്സിക്കോ, കാമറൂണ്‍, ഗ്രൂപ്പ് ബിയില്‍ സ്പെയിന്, ഹോളണ്ട്, ചിലി, ഓസ്ട്രേലിയ, ഗ്രൂപ്പ് സിയില്‍ കൊളംബിയ, ഗ്രീസ്, ഐവറികോസ്റ്റ്, ജപ്പാന്, ഗ്രൂപ്പ് ഡിയില്‍ ഉറുഗ്വെ, ഇംഗ്ലണ്ട്, ഇറ്റലി, കോസ്റ്റാറിക്ക, ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലന്റ്, ഇക്വഡോര്‍, ഫ്രാന്‍സ്, ഹോണ്ടുറാസ്, ഗ്രൂപ്പ് എഫില്‍ അര്‍ജന്റീന, ബോസ്നിയ ആന്റ് ഹെര്‍സഗോവിന, ഇറാന്, നൈജീരിയ, ഗ്രൂപ്പ് ജിയില്‍ ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഘാന, അമേരിക്ക, ഗ്രൂപ്പ് എച്ചില് ബെല്‍ജിയം, കൊളംബിയ, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റുമുട്ടുക. ജൂലൈ 13ന് റിയോ ഡി ജെയിനെറോയിലെ ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയോടെ ലോകകപ്പിന് കൊടിയിറങ്ങും.
ബ്രസീല്‍ X ക്രൊയേഷ്യ
തുടര്‍ച്ചയായ ഒന്‍പത് വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് കാനറികള്‍ ആദ്യ അങ്കത്തിനിറങ്ങുന്നത്. അവസാനം കളിച്ച 15 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ ബ്രസീല്‍ പരാജയപ്പെട്ടിട്ടുള്ളു, കഴിഞ്ഞ ആഗസ്റ്റില്‍ സ്വിറ്റ്സര്‍ലന്റിനെതിരെ. ക്രൊയേഷ്യയുമായി രണ്ട് മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ ഒരെണ്ണത്തില്‍ വിജയിക്കുകയും ഒരെണ്ണത്തില്‍ സമനില പാലിക്കുകയും ചെയ്തു. ഇതും ബ്രസീലിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 2006ലെ ലോകകപ്പിലാണ് ഇരുടീമുകളും അവസാനം മുഖാമുഖം വന്നത്. ഈ മത്സരത്തില്‍ 1-0ന് ബ്രസീല്‍ വിജയിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ സൂപ്പര്‍താരം നെയ്മര്‍ക്കേറ്റ പരിക്ക് ബ്രസീലിയന്‍ കോച്ച് സ്കൊളാരിയെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും നെയ്മര്‍ ഇന്നു കളിക്കുമെന്നാണ് സൂചന. അങ്ങനെയായാല്‍ ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമാവും. കരുത്തുറ്റ ടീമുമായാണ് ബ്രസീല്‍ സ്വന്തം മണ്ണില്‍ പോരിനിറങ്ങുന്നത്. ഗോള്‍വലക്ക് മുന്നില്‍ ജൂലിയോ സെസാറും പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഡാനി ആല്‍വസും മാഴ്സെലോയും ഡേവിഡ് ലൂയിസും ചേരുമ്പോള്‍ ക്രൊയേഷ്യന്‍ മുന്നേറ്റനിരയ്ക്ക് ഏറെ വിയര്‍ക്കേണ്ടിവരും. ഹള്‍ക്കും ഓസ്കറും പൗളീഞ്ഞോയും ലൂയിസ് ഗുസ്താവോയും ഉള്‍പ്പെട്ട മധ്യനിര കളി നിയന്ത്രിച്ചാല്‍ ഫ്രെഡിനും നെയ്മര്‍ക്കും എതിര്‍വലയിലേക്ക് പന്തടിച്ചുകയറ്റാന്‍ ഏറെ വിഷമിക്കേണ്ടിവരില്ല.
113 മത്സരങ്ങളുടെ അനുഭവസമ്പത്തുമായി വരുന്ന ക്യാപ്റ്റന്‍ ദാരിജോ സര്‍ന നയിക്കുന്ന ക്രൊയേഷ്യന്‍ പ്രതിരോധം കരുത്തുറ്റതാണ്. ടീമിലെ വമ്പന്‍ താരങ്ങള്‍ റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചും ബയേണ്‍ മ്യൂണിക്കിന്റെ മരിയോ മാന്‍സുകിച്ചും. ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ ചുക്കാന്‍ പിടിക്കുന്നതിനൊപ്പം ഗോളടിക്കുന്നതിലും മികവുകാട്ടുന്ന താരമാണ് മോഡ്രിച്ച്. മോഡ്രിച്ചിന് കൂട്ടായി സെവിയയുടെ ഇവാന് റാക്കിറ്റിക്കും ഇവാന് പെരിസിക്കും ഉള്‍പ്പെടെയുള്ളവര്‍ മധ്യനിരയില്‍ ഇറങ്ങും. 28 കാരനായ മാന്‍സുകിച്ചും ഷക്തറിന്റെ എഡ്വേര്‍ഡോ ഡ സില്വക്കുമായിരിക്കും ബ്രസീല്‍ വലയില്‍ പന്തെത്തിക്കാനുള്ള ചുമതല.
ബ്രസീല്‍
ഫിഫ റാങ്കിങ്: 3
എല്ലാ ലോകകപ്പുകളും കളിച്ച ഏക ടീം.
ഏഴുതവണ ഫൈനലില്‍ കളിച്ചു (1950, 58, 62, 70, 94, 98, 2002).
അഞ്ചുതവണ ജേതാക്കള്‍ (1958, 1962, 1970, 1994, 2002).
ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് രണ്ടാം തവണ.
1950ല്‍ ഫൈനലില്‍ ഉറുഗ്വെയോടും 1998-ല്‍ ഫ്രാന്സിനോടും പരാജയപ്പെട്ടു തോറ്റു.
ക്രൊയേഷ്യ
ഫിഫ റാങ്കിങ് 18
1998-ല്‍ അരങ്ങേറ്റം. ഫ്രാന്‍സില്‍ നടന്ന ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യ ലോകകപ്പിനെത്തുന്നത് നാലാം തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: