നറ്റാല്‍: ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണ്‍ മെക്സിക്കോയുമായി ഏറ്റുമുട്ടും. നറ്റാലിലെ ഡുനാസ് ദസ് അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരത്തിന്റെ കിക്കോഫ്. തുല്യശക്തികളുടെ പോരാട്ടമാണിത്. ലോകകപ്പിന് മുന്നേ പ്രതിഫലത്തെചൊല്ലി കാമറൂണ്‍ ഫുട്ബോള്‍ അസോസിയേഷനുമായി ഉണ്ടായ പടലപ്പിണക്കള്‍ പരിഹരിച്ചശേഷമാണ് ടീം ബ്രസീലിലെത്തിയത്. കാമറൂണ്‍ ഏഴാം തവണയും മെക്സിക്കോ 15-ാം തവണയുമാണ് ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. 1970, 86 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതാണ് മെക്സിക്കോയുടെ ഏറ്റവും മികച്ച നേട്ടം. കാമറൂണ്‍ 1990 ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും കളിച്ചു.
വെറ്ററന്‍ താരവും ചെല്‍സിയുടെ സ്ട്രൈക്കറുമായ സാമുവല്‍ ഏറ്റു എന്ന സൂപ്പര്‍താരത്തിന്റെ ബൂട്ടുകളെ ആശ്രയിച്ചായിരിക്കും കാമറൂണ്‍ ഗ്രൂപ്പ് എ യിലെ ആദ്യ പോരാട്ടത്തിനിറങ്ങുക. 117 മത്സരങ്ങള്‍ കളിച്ച 33കാരനായ ഏറ്റു 56 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ കരുത്തരായ ജര്‍മ്മനിയെ 2-2ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസമാണ് ആഫ്രിക്കന്‍ സിംഹങ്ങളുടെ മുതല്‍ക്കൂട്ട്. 4-3-3 ശൈലിയില്‍ ഇറങ്ങുന്ന കാമറൂണിന് വേണ്ടി ഏറ്റുവിന് പുറമെ മാക്സിം ചൗപ്പോ മോട്ടിങ്, ബെഞ്ചമിന്‍ മൗക്കാന്ദ്യോ എന്നിവര്‍ക്ക് ഗോളടിക്കാനുള്ള ചുമതല. നിക്കോളാസ് എന്കൗലു, ഹെന്റി ബെഡിമോ, സെഡ്രിക് ദ്യോഗ്യു, ഇയോങ്ങ് എനോ എന്നിവര്‍ പ്രതിരോധത്തില്‍ കോട്ട തീര്‍ക്കുമ്പോള്‍ ചാള്‍സ് ഇറ്റന്ദ്യെ പോസ്റ്റിന് മുന്നില്‍ ബാലികേറാമലയായി നിലയുറപ്പിക്കും. സെവിയയുടെ സ്റ്റീഫന്‍ എംബിയ, അലക്സ് സോങ്ങ്, ജോയല്‍ മാറ്റിപ് തുടങ്ങിയവര്‍ മധ്യനിരയില്‍ കേളീതന്ത്രങ്ങള്‍ മെനയുന്നതോടെ കാമറൂണ്‍ നിര സജ്ജരാകും. പരിക്കിന്റെ പ്രശ്നങ്ങളൊന്നും അവരെ ബാധിച്ചിട്ടുമില്ല എന്നത് സിംഹങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും.
അവസാനം കളിച്ച രണ്ട് സന്നാഹ മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ നിരാശയിലാണ് മെക്സിക്കോ ഇന്ന് ആദ്യ പോരിനിറങ്ങുന്നത്. എങ്കിലും മറുവശത്ത് മെക്സിക്കോയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒത്തൊരുമയുള്ള പ്രതിരോധ-മധ്യനിരയിലാണ് മെക്സിക്കോയുടെ കരുത്ത്. എതിര് മുന്നേറ്റങ്ങളെ മധ്യനിരയില്‍ വച്ചുതന്നെ തടയാനുള്ള കഴിവ് മെക്സിക്കോക്ക് ഗുണം ചെയ്യും. 4-4-2 എന്ന രീതിയിലായിരിക്കും മെക്സിക്കോ കളിക്കുക. എന്നാല്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നതാണ് ഹെര്‍ണാണ്ടസിന്റെ കാര്യം സംശയത്തിലാക്കുന്നത്. അങ്ങനെയായാല്‍ ജിയോവാനി ഡോസ് സാന്റോസിനും ഒറിബേ പെറാല്ട്ടക്കുമായിരിക്കും ഗോളടിക്കാനുള്ള ചുമതല. ഗോള്‍പോസ്റ്റിന് മുന്നില്‍ ഗ്വില്ലര്‍മോ ഒക്കോവായായിരിക്കും ഇറങ്ങുക. പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ്, ഫ്രാന്‍സിസ്കോ റോഡ്രിഗസ്, ഹെക്ടര്‍ മോറേനോ, മിഗ്വേല്‍ ലയൂണും മധ്യനിരയില്‍ ഹെക്ടര്‍ ഹെരേര, ഹോസെ യുവാന്‍ വാസ്ക്വേസ, മാര്‍ക്കോ ഫാബിയാന്‍, ജാവിയര്‍ അക്വിനോ തുടങ്ങിയവരും ഇറങ്ങുന്നതോടെ മെക്സിക്കോയെ തടഞ്ഞുനിര്‍ത്താന്‍ കാമറൂണിന് ഏറെ വിഷമിക്കേണ്ടിവരും.
കാമറൂണ്‍ ഫിഫ റാങ്കിങ് 56
കൂടുതല്‍ തവണ ലോകകപ്പ് യോഗ്യത നേടിയ ആഫ്രിക്കന്‍ രാജ്യം കാമറൂണാണ്. ലോകകപ്പില്‍ ഏഴാം തവണ. 1990ല്‍ ക്വാര്‍ട്ടറിലെത്തി.
ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടംനേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യമായും കാമറൂണ്‍ മാറി.
മെക്സിക്കോ ഫിഫ റാങ്കിങ് 20
14 തവണ ലോകകപ്പ് കളിച്ചിട്ടും ഒരിക്കല്‍ പോലും സെമിഫൈനലില്‍ പോലും എത്തിയില്ല. 14 തവണയും രണ്ടാം റൗണ്ടിലേക്ക് കടന്നു. കൂടുതല്‍ തവണ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഒരിക്കലും ചാമ്പ്യന്മാരാകാത്ത ടീമും മെക്സിക്കോയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: