തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിട്ടി പൊന്മുടിയില് സ്ഥാപിച്ച വിഎച്ച്പി റേഡിയോ കണക്ടിവിറ്റി വിച്ഛേദിച്ചത് മുല്ലപ്പെരിയാര്‍ വിഷയം രൂക്ഷമായിരുന്നപ്പോഴെന്നു പോലീസ്്. 2011 ഡിസംബര്‍ 24നാണ് ലിങ്ക്വെല്‍ കമ്പനി ഉദ്യോഗസ്ഥര്‍ പൊന്മുടി പോലീസ് കണ്ട്രോള് റൂമില്‍ സ്ഥാപിച്ചിരുന്ന കണ്ട്രോള് പാനല്‍ നശിപ്പിച്ചതെന്നു പൊന്മുടി പോലീസ്. മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്നും പുതിയ ഡാം നിര്‍മ്മിക്കാത്ത പക്ഷം മൂന്നു ജില്ലകളിലെ ജനങ്ങള്‍ക്കു ഭീഷണിയാണെന്നും സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് ദുരന്ത നിവാരണ അതോറിട്ടി എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് ഉത്സാഹം കാട്ടിയത്.
മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് തേക്കടിയില്‍ എത്തിയപ്പോഴാണ് ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ പൊന്മുടിയിലെ എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം പ്രവര്ത്തിപ്പിക്കാനെത്തിയത്. എല്ലാ ജില്ലകളിലെയും സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കണ്ട്രോള് പാനല്‍ പൊന്മുടിയിലാണ് സ്ഥാപിച്ചിരുന്നത്.
സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മുന്നറിയിപ്പു നല്‍കുന്നതിനുള്ള മറ്റു വഴികള്‍ അധികൃതര്‍ തേടി. ഇതിനെ തുടര്‍ന്ന് പൊന്മുടി പോലീസില്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ പരാതി നല്കി. ലിങ്കവെല് ഇലക്ട്രോണിക്സ് കമ്പനിയിലെ രണ്ടുദ്യോഗസ്ഥര്ക്കെതിരെയായിരുന്നു അധികൃതരുടെ പരാതി. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി സന്തോഷ്, കോട്ടയം പുത്തമ്പറമ്പില് ജസ്വിന് ജോസഫ് എന്നിവരെ പ്രതി ചേര്‍ത്താണ് പരാതി ലഭിച്ചിട്ടുള്ളതെന്നു പൊന്മുടി പോലീസ് വ്യക്തമാക്കി. പരാതി അന്വേഷിച്ച് കേസ് ചാര്‍ജു ചെയ്തു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും പോലീസ്.
എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ ടെണ്ടര്‍ ലഭിച്ച ലിങ്ക്വെല്‍ ഇലക്ട്രോണിക്സ് കമ്പിന വരുത്തിയ നഷ്ടം രണ്ടേ മുക്കാല്‍ കോടിരൂപയാണെന്നു സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് കമ്പനിയില്‍ നിന്നും തുക തിരിച്ചു പിടിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരും കമ്പനിയും സംയുക്തമായി നടത്തിയ വെട്ടിപ്പാണ് എമര്‍ജന്‍ വാര്‍ണിംഗ് സിസ്റ്റം സ്ഥാപിക്കുന്നതു വഴി നടന്നിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാര്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ക്കു തുരങ്കം വെയ്ക്കുകയാണു ചെയ്തത്. കോടികളുടെ അഴിമതി നടത്തിയ കമ്പനിക്കെതിരെയും എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം കൃത്യമായി പരിശോധിക്കാത്ത സര്‍ക്കാര്‍ സംവിധാനത്തിനെതിരെയും എജിയുടെ റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തീരദേശ ജില്ലകളായ ആലപ്പുഴ എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 2012 ഏപ്രില്‍ 11ന് സൂനാമി അപകട സൂചന നല്കി. എന്നാല്‍, എറണാകുളം, കൊല്ലം ജില്ലകളില്‍ മാത്രമാണ് എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം വഴി പൊതുജനങ്ങള്‍ക്ക് സൂചന നല്കാന് സാധിച്ചത്. ബാക്കിയുള്ള ജില്ലകളില്‍ സൂചന നല്കാന് കഴിഞ്ഞില്ല.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: