ചെറുതും വലതുമായ ധാരാളം സ്ഥാപനങ്ങളുണ്ട് നാട്ടില്‍. സത്യവും വ്യാജവുമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നു. കൂട്ടത്തില്‍ കൊള്ളപ്പലിശ വാങ്ങലും വെട്ടിപ്പുകളും ക്വട്ടേഷന്‍ ശിക്ഷകളും മറ്റു പലതും നടത്തുന്നവരുണ്ട്. അവരെയെല്ലാം പുതുതായി ഒരു ‘രോഗം’ ബാധിച്ചിട്ടുണ്ടെന്നാണ് ഗവണ്മെന്റിലെ വിദഗ്ദ്ധരായ ‘ഡോക്ടര്‍മാര്‍’ കണ്ടെത്തിയിട്ടുള്ളത്!
പുതുതായി കണ്ടെത്തിയ രോഗത്തിന് ‘കുബേരരോഗം’ എന്നാണ് പേര്. പലരും രോഗം ഒളിച്ചുവെക്കും; ഓപ്പറേഷന് മാത്രമാണ് പ്രതിവിധി. അതിനാല്‍ ‘ഓപ്പറേഷന് കുബേര’ എന്ന തീവ്രയത്ന പരിപാടിയും ഗവണ്മെന്റ് ആരംഭിച്ചു. നല്ലതു തന്നെ. നാടും നാട്ടാരും നന്നാവട്ടെ!
പക്ഷെ, എന്റെ ചിന്തകള്‍ രോഗപ്പേരില് ചെറുതായി ഉടക്കി നിന്നു! എന്തിനാണ് നമ്മുടെ രാഷ്ട്രീയ ശാസ്ത്രവിശാരദന്മാര്‍ കുബേര രോഗം എന്നു പേരിട്ടത്? കുബേരന് ഒരു പുരാണ കഥപാത്രമല്ലേ? അദ്ദേഹത്തിന് ക്രൂരവും മാരകവുമായ പലിശരോഗം ഉണ്ടായിരുന്നുവോ? ഓപ്പറേഷന് നടത്തിയാണോ സുഖം പ്രാപിച്ചത്?
ഭരിക്കുന്നവരെ (രാഷ്ട്രീയക്കാരെ മൊത്തത്തിലും) ഇങ്ങനെ ചോദ്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. പുരാണങ്ങളിലും മറ്റും നല്ല അറിവുള്ളവരായിരിക്കും; പയറ്റിത്തെളിഞ്ഞവര്‍! കുഴപ്പം പിടിച്ച പല വാക്കുകളും വിചിത്രപ്രയോഗങ്ങളും അവര്‍ സാധൂകരിച്ചും സമര്‍ത്ഥിച്ചും കണ്ടിട്ടുണ്ട്.
എങ്കിലും കുബേര രോഗത്തെപ്പറ്റി ചെറിയ ഒരു അന്വേഷണമാകാമെന്നു ഞാന്‍ നിശ്ചയിച്ചു. അതിനുമുമ്പ് ആരാണ് കുബേരന് എന്ന് അറിയണ്ടേ?
കുബേരന് വലിയ കുഴപ്പക്കാരനൊന്നുമല്ല. വിശ്രവസ്സ് മഹര്‍ഷിക്ക് ദേവവര്‍ണിനി എന്ന ആദ്യഭാര്യയിലുണ്ടായ മകനാണ്. വളരെ സാത്വികന്. വിശ്രവസ്സിന്റെ മകനായാല്‍ വൈശ്രവണന് എന്നും പേരുണ്ട്. ശിവന് ഏറെ പ്രിയപ്പെട്ടവന്. അതിനാല്‍ കുബേരന്റെ രാജധാനിയും കൈലാസ പാര്‍ശ്വത്തിലാണ്.
കുബേരന് ദീര്‍ഘകാലം തപസ്സു ചെയ്തു ബ്രഹ്മാവില്‍ നിന്ന് പല വരങ്ങളും നേടിയിട്ടുണ്ട്. അതൊന്നും അപകടകരമല്ല. ലോകപാലകന്മാരില്‍-അഷ്ടദിക് പാലകരില്‍-ഒരാളാകണം എന്നതും ധനാധിപനാകണമെന്നതും അവയിലുള്‍പ്പെടുന്നു. പക്ഷേ, ആരെയും ചതിച്ചോ കൊന്നോ തട്ടിപ്പറിച്ചോ പണം ഉണ്ടാക്കിയതായി കാണുന്നില്ല. കൊള്ളപ്പലിശയ്ക്ക് പണം കൊടുത്തിട്ടുമില്ല. പിന്നെ എങ്ങനെയാണ് കേരളത്തിലുള്ളവര്‍ക്ക് കുബേരബാധ അഥവാ കുബേരരോഗം പിടികൂടിയിട്ടുണ്ടെന്ന് ഭരണക്കാര്‍ പറയുക?
കുബേരന് ഒരിക്കല്‍ അച്ഛനായ വിശ്രവസ്സിനോട് തനിക്ക് താമസിക്കാന്‍ ഒരിടം നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ചു. അപ്പോള്‍ വിശ്രവസ്സിന്റെ മറുപടി ഇതായിരുന്നു: “വിശ്വകര്‍മാവിനാല്‍ നിര്‍മിതമായ ലങ്കാപുരി ഒഴിഞ്ഞുകിടപ്പുണ്ടല്ലോ മകനേ! നീ അവിടെ ചെന്ന് സുഖമായി താമസിച്ചാലും.”
ലങ്കാപുരി നേരത്തെ രാക്ഷസന്മാരുടെ താവളമായിരുന്നു. അവരുടെ അധര്‍മപ്രവൃത്തികള്‍ അസഹ്യമായപ്പോള്‍ ദേവന്മാരും മുനിമാരും വിഷ്ണുവിനോട് പരാതിപ്പെട്ടു. വിഷ്ണു ഉടനെ രാക്ഷസര്‍ക്കെതിരെ ഘോരമായി യുദ്ധം തുടങ്ങി. ഗത്യന്തരമില്ലാതെ രാക്ഷസര്‍ പാതാളത്തില്‍ ഒളിച്ചു കഴിയാറുമായി. അങ്ങനെയാണ് ലങ്ക വിജനമായിത്തീര്‍ന്നത്.
കുബേരന് ലങ്കയില്‍ താമസമാക്കിയതോടെ, ബ്രഹ്മാവിന്റെ വിശപ്പില്‍നിന്ന് ജനിച്ചു, അനാഥരായി കഴിയുന്ന യക്ഷന്മാര്ക്ക് അത് അഭയസ്ഥാനമായി. ലങ്ക പതുക്കെ കുബേരന്റെ സ്വന്തം നാടായി. സമൃദ്ധിയും ശാന്തിയും അവിടെ കളിയാടി.
എന്നാല്‍ സാത്വികനായ കുബേരന് അഥവാ വൈശ്രവണത്ത് രാവണന് എന്ന പേരില്‍ ഒരു അനുജനുണ്ട്. മഹാരാക്ഷസനാണവന്. പിടിച്ചുപറി, കൊലപാതകം, ലൈംഗികാതിക്രമം, ആള്‍മാറാട്ടം ഇങ്ങനെ അവനും കൂട്ടുകാരും ചെയ്യാത്ത അധര്മങ്ങളില്ല.
അനുജനല്ലേ? ഒന്നു ഉപദേശിക്കാമെന്ന് കരുതിയ കുബേരന് ഒരു സന്ദേശവുമയി ദൂതനെ അയച്ചു: “അനുജാ! നീ ഇങ്ങനെ പോകുന്നത് ശരിയല്ല. ദേവന്മാരും വിഷ്ണുവും നിനക്കെതിരെ നീക്കം ആരംഭിച്ചിരിക്കുന്നതായി അറിവുണ്ട്. അതിനാല്‍ ധര്‍മത്തിന്റെ വഴി സ്വീകരിക്കൂ.”
സന്ദേശം വാങ്ങി വായിച്ച ഉടന്‍ ദൂതനെ വെട്ടിനുറുക്കുകയാണ് രാവണന് ചെയ്തത്! കുബേരനെതിരെ രാക്ഷസപ്പടയെ നയിച്ചു ലങ്കയില്‍നിന്ന് ജ്യേഷ്ഠനെ ഓടിക്കുകയും അവിടുത്തെ സമ്പത്തും പുഷ്പക വിമാനവുമെല്ലാം സ്വന്തമാക്കുകയും കൂടി ചെയ്തു!
നോക്കൂ, പഞ്ചപാവമല്ലേ പുരാണത്തിലെ കുബേരന്! അദ്ദേഹത്തിന് ദുഷിച്ച ഒരു രോഗവുമില്ല. ഓപ്പറേഷന് ആവശ്യമേയില്ല.
എന്നാല്‍, ഇവിടെ അഴിഞ്ഞാടുന്ന രാവണന്മാരെ കാണുന്നില്ലേ? പത്തുതലയും ഇരുപതിനായിരം കൈകളുമായി ഓടി നടക്കുന്നവര്‍, പുഷ്പക വിമാനങ്ങളില്‍ പറക്കുന്നവര്‍! അവര്‍ ചെയ്യുന്ന ലൈംഗിക ക്രൂരതകള്‍, വഞ്ചനകള്‍, പിടിച്ചുപറികള്‍, ആള്‍മാറാട്ടം, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത്, ലഹരിക്കടത്ത്, കൊലപാതകം….എന്തെല്ലാം അധര്‍മങ്ങളാണ്! പറഞ്ഞാല്‍ തീരുമോ സാധുജന ദുരിതങ്ങള്‍?
ഇവിടെ പെരുകിയിരിക്കുന്നത് രാവണ രോഗമാണ്. വേണ്ടത് “ഓപ്പറേഷന് രാവണ”യാണ്. അത് ഈ വരുന്ന രാമായണ മാസക്കാലത്തിന് മുമ്പുതന്നെയാവട്ടെ; രാമരാജ്യം വരട്ടെ.
പി.ഐ. ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: