നറ്റാല്‍: അവസരങ്ങള്‍ തുലച്ചുകളഞ്ഞ് അര്‍ഹിച്ച വിജയം കൈവിട്ട ഏഷ്യന്‍ പ്രതിനിധികളായ ജപ്പാന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്ക്. ഒപ്പം എതിരാളികളായ ഗ്രീസും. മത്സരത്തില്‍ ജപ്പാന് സമഗ്രാധിപത്യം പുലര്‍ത്തിയെങ്കിലും സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്നതോടെയാണ് ജപ്പാന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് സിയില്‍ ഇപ്പോള്‍ രണ്ടു കളികള്‍ കളിച്ച ഇരുവരുടെയും സമ്പാദ്യം ഓരോ പോയിന്റ് വീതമാണ്. ആറ് പോയിന്റുമായി കൊളംബിയയും മൂന്ന് പോയിന്റുള്ള ഐവറി കോസ്റ്റുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആദ്യ മത്സരത്തില്‍ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തില്‍ ജപ്പാന് കൊളംബിയയും ഗ്രീസിന് ഐവറികോസ്റ്റുമാണ് എതിരാളികള്‍.
ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ഗ്രീസിന്റെ നായകന് കാറ്റ്സൗരനിസ് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കിട്ടി പുറത്തുപോയതോടെ പത്തുപേരുമായാണ് അവര്‍ കളിച്ചത്. 38-ാം മിനിറ്റിലായിരുന്നു താരത്തിന് മാച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത്. ഹീസ്ബിയെ വീഴ്ത്തിയതിനാണ് രണ്ടാം മഞ്ഞയും തുടര്‍ന്ന് ചുവപ്പു കാര്‍ഡും കണ്ട് ക്യാപ്റ്റന്‍ കാറ്റ്സൗരനിസ് പുറത്തുപോയത്. എന്നിട്ടും ഈ മുന്‍തൂക്കം മുതലാക്കാന്‍ കഴിയാതിരുന്നതിന് സ്വന്തം സ്ട്രൈക്കര്‍മാരെയും മധ്യനിരതാരങ്ങളെയും പഴിക്കുകയേ ജപ്പാന് നിവൃത്തിയുള്ളൂ. മത്സരത്തിന്റെ 74 ശതമാനവും പന്ത് നിയന്ത്രിച്ച് കൈവശം വെച്ച ജപ്പാന് മത്സരത്തിലുടനീളം രണ്ട് ഡസനോളം ഷോട്ടുകളാണ് ഗ്രീസ് ഗോള്‍മുഖത്തേക്ക് പറത്തിയത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് പറന്നത് വെറും നാലെണ്ണം മാത്രം.
ഐവറി കോസ്റ്റിന്തിരായ ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയ കീസുകി ഹോണ്ട ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗോള്‍ നേടുന്നതില്‍ അമ്പേ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ മാത്രം ഗോളെന്നുറച്ച അര ഡസന്‍ അവസരങ്ങളാണ് ജപ്പാന് നിര പാഴാക്കിയത്. പത്തുപേരായി ചുരുങ്ങിയ ഗ്രീസ് പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് വലിയുകയും ജപ്പാന് മുന്നേറ്റങ്ങളെ തടിമിടുക്കുകൊണ്ട് തടയുകയും ചെയ്തതോടെ തോല്‍വിയേക്കാള്‍ സങ്കടകരമായ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
കളിയുടെ തുടക്കം മുതല്‍ ആക്രമണമഴിച്ചുവിട്ട ജപ്പാന് 19-ാം മിനിറ്റില്‍ അവസരം ലഭിച്ചെങ്കിലും ഒസാകൊ ദുര്‍ബലമായ ഒരു ഷോട്ടിലൂടെ നഷ്ടമാക്കി. രണ്ട് മിനിറ്റിനുള്ളില്‍ ഒസാക്കോയുടെ മറ്റൊരു ഷോട്ടും പുറത്തേക്ക് പറന്നു.
ഇടയ്ക്ക് ഗ്രീസ് അപകടകരമായ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഹോണ്ടയുടെയും ഹസെബിയുടെയും ഒസാക്കയുടെയും ഒകുബൊയുടെയും നേതൃത്വത്തില്‍ വേഗതാര്‍ന്ന ഗെയിം കാഴ്ചവച്ച് ജപ്പാന് അവസാനം വരെ സമ്മര്‍ദം തുടരുകയായിരുന്നു. വിംഗുകളിലൂടെയള്ള ഒകുബൊയുടെയും ഒകാസാക്കിയുടെയും നീക്കങ്ങള്‍ക്ക് ഹോണ്ടയുടെ പിന്‍ബലം കൂടിയയായതോടെ ഗ്രീസ് ശരിക്കും സമ്മര്‍ദത്തിലായി. അവരുടെ പിന്‍നിര വിശ്രമം എന്തെന്നറിഞ്ഞില്ല. എന്നാല്‍ ജപ്പാന്റെ നീക്കങ്ങളെല്ലാം ബോക്സിലോ പോസ്റ്റിന് മുന്നിലോ അവസാനിച്ചു. പോസ്റ്റിന് മുന്നിലെത്താന്‍ കഴിഞ്ഞപ്പോഴെല്ലാം അവരുടെ സ്ട്രൈക്കര്‍മാര്‍ക്ക് ദയനീയമായ പിഴച്ചു. എന്നാല്‍ പത്താം മിനിറ്റില്‍ ഗ്രീസിനാണ് ആദ്യ അവസരം ലഭിച്ചത്. പനാഗിയോട്ടിസ് കോനെയുടെ ഒരു ഷോട്ട് ജപ്പാന് ഗോളി തടുത്തിട്ടു. പിന്നീട് 40-ാം മിനിറ്റില്‍ ലഭിച്ച അവസരവും ലക്ഷ്യത്തിലെത്തിക്കാന്‍ ഗ്രീസിന് കഴിഞ്ഞില്ല.
രണ്ടാം പകുതയിലും ജപ്പാന്റെ ആധിപത്യമായിരുന്നെങ്കിലും ആദ്യ അവസരം ലഭിച്ചത് ഗ്രീസിനായിരുന്നു. തിയോഫിനാസ് ഗീക്കാസിന്റെ ഹെഡ്ഡര്‍ ജപ്പാന് ഗോളി കയ്യിലൊതുക്കി. മത്സരത്തിന്റെ 69-ാം മിനിറ്റില്‍ ഗോളെന്ന് ഉറച്ച ഒരവസരമാണ് ജപ്പാന്റെ ഒകുബൊ പാഴാക്കിയത്. മത്സരത്തിലെ ഏറ്റവും മികച്ച അവസരം. പക്ഷേ, ഒകുബോ പന്ത് തട്ടിയിട്ടത് പുറത്തേയ്ക്ക്. രണ്ടു മിനിറ്റിനുള്ളില്‍ ഉചിഡയ്ക്കും കിട്ടി മനോഹരമായ ഒരവസരം. സോക്രട്ടീസിന്റെ പിഴവില്‍ നിന്നു കിട്ടിയ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ഉചിഡയ്ക്ക് കഴിഞ്ഞില്ല. പരിചയസങ്കന്നനായ ഷിന്‍ജി കഗാവ ഇറങ്ങിയതോടെയാണ് ജാപ്പനീസ് ആക്രമണത്തിന് മൂര്‍ച്ച കൂടിയതും മുന്നേറ്റത്തിന് താളം ലഭിച്ചതും. 85-ാം മിനിറ്റില്‍ നഗാമോട്ടൊ കൊടുത്ത ഒരു ക്രോസ് പോസ്റ്റിലേക്ക് കുത്തിയിടാന്‍ യൊഷിദ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: