മനൗസ്: പോര്‍ച്ചുഗീസ് ഫുട്ബോളിന് ഒരു പുതിയ രക്ഷകന്. ഇന്നലെ അമേരിക്കക്കെതിരായ നിര്‍ണായക മത്സരത്തില്‍ സില്‍വസ്റ്റര്‍ വലേരയാണ് പുതിയ രക്ഷകനായത്, അതും മത്സരം തീരാന്‍ 25 സെക്കന്റ് മാത്രം ബാക്കിനില്‍ക്കേ.
രണ്ടാം പകുതിയുടെ 45 മിനിറ്റിനുശേഷം റഫറി അനുവദിച്ച ഇഞ്ച്വറി സമയമായ അഞ്ച് മിനിറ്റില്‍ 30 സെക്കന്റ് മാത്രം ബാക്കിനില്‍ക്കേ അമേരിക്ക 2-1ന് മുന്നിലായിരുന്നു. ഇതോടെ എല്ലാവരും അമേരിക്കന്‍ വിജയവും പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പിച്ചു. എന്നാല്‍ ഇവിടെ കളി മാറി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ വലേര അമേരിക്കന്‍ വല കുലുക്കിയപ്പോള്‍ രക്ഷകന്റെ പിറവിയായി. ഇതോടെ അമേരിക്കയെ 2-2ന് സമനിലയില്‍ തളച്ച് പോര്‍ച്ചുഗല്‍ മാനം കാത്തു.
ഗ്രൂപ്പ് ജിയിലെ രണ്ടാമത്തെ മത്സരത്തിലെ സമനിലയോടെ പോര്‍ച്ചുഗലിന്റെ പ്രതീക്ഷക്ക് ഒരു മത്സരത്തിലേക്ക് കൂടി ആയുസ്സ് നീട്ടിക്കിട്ടി. ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുള്ള യുഎസ്എയും ജര്‍മനിയുമാണ് മുന്നില്‍. പോര്‍ച്ചുഗലിനും ഘാനക്കും ഓരോ പോയിന്റ് വീതവും. എല്ലാവര്ക്കും അവസാനത്തെ മത്സരം നിര്‍ണായകമാണ്. ജര്‍മ്മനിയും അമേരിക്കയും തമ്മിലുള്ള മത്സരം സമനിലയിലായാല്‍ പോര്‍ച്ചുഗലിന്റെ പ്രതീക്ഷകള്‍ അസ്തമിക്കും. എന്നാല്‍ ഏതെങ്കിലും ഒരു ടീം ജയിച്ചാല്‍, ഘാന-പോര്‍ച്ചുഗല്‍ മത്സരഫലവും നിര്‍ണ്ണായകമാകും.
അമേരിക്കക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. കൂടുതല്‍ സമയം പന്തുകൈവശം വെച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും പറങ്കികളായിരുന്നു. 52 ശതമാനം പന്ത് കൈവശംവച്ച പറങ്കികള്‍ 21 ഷോട്ടുകളാണ് പറത്തിയത്. ഇതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.
പതിവിന് വിരുദ്ധമായി പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മധ്യനിരയിലാണ് സ്ഥാനം കേന്ദ്രീകരിച്ചത്.ഇത് വിങ്ങുകളിലൂടെയുള്ള പോര്‍ച്ചുഗീസ് മുന്നേറ്റത്തിന്റെ വേഗത കുറച്ചു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. അമേരിക്കന്‍ പ്രതിരോധക്കാരന് മാറ്റ് ബ്ലസറിന്റെ പിഴവ് മുതലെടുത്തായിരുന്നു നാനി പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. പെനല്‍റ്റി ബോക്സില്‍ മാറ്റ് ബ്ലസര് അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് നേരെ നാനിയുടെ കാലിലാണ് എത്തിയത്. വലതുകാല്‍ കൊണ്ട് പന്ത് നിയന്ത്രിച്ച നാനിയുടെ ഉശിരന്‍ വലംകാല് ഷോട്ടിന് മുമ്പേ അമേരിക്കന്‍ ഗോളി നിക്ക് റിമാന്‍ഡോ വീണുപോയിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗലായിരുന്നു മേധാവിത്വം പുലര്‍ത്തിയതെങ്കിലും അമ്പത്തിനാലാം മിനുറ്റില്‍ അമേരിക്ക സമനിലനേടിയെന്ന് തോന്നിപ്പിച്ചു. ഗോളിപോലുമില്ലാത്ത പോര്‍ച്ചുഗീസ് പോസ്റ്റിലേക്ക് അവരുടെ ബ്രാഡ്ലി നിറയൊഴിച്ചെങ്കിലും പോസ്റ്റിന് പരിസരത്തുണ്ടായിരുന്ന ഏക പോര്‍ച്ചുഗീസ് പ്രതിരോധക്കാരന് ഫാബിയന്‍ ജോണ്സണ് പന്ത് തട്ടിയകറ്റി. പിന്നീട് 64-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. ഒരു കോര്‍ണറിന് ഒടുവില്‍ ബോക്സിന് പുറത്ത് കിട്ടിയ പന്ത് ജെര്മയിന് ജോണ്‍സാണ് പറങ്കികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നീട് 81-ാം മിനിറ്റില്‍ നിരന്തരം പോര്‍ച്ചുഗീസ് മേഖലയില്‍ അപകടം വിതച്ച ക്ലിന്റ് ഡെമ്പ്സിയായിരുന്നു അമേരിക്കയുടെ രണ്ടാം ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: