സ്വാമിനാരായണ സന്യാസി പരമ്പരയുടെ ചരിത്രം വിളിച്ചോതുന്ന ക്ഷേത്രമാണ് ദല്‍ഹിയിലെ അക്ഷര്‍ധാം. യമുനാതീരത്തെ ഈ ക്ഷേത്രമാണ് വലിപ്പത്തില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ ക്ഷേത്രവും. പണ്ട് ഖാണ്ഡവ വനം അഗ്നിക്കിരയാക്കാന്‍ സഹായിച്ച പാണ്ഡവര്‍ക്ക് മയന് ഇന്ദ്രപ്രസ്ഥം പണികഴിപ്പിച്ച് നല്‍കിയിടത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വാസം.
1781ല്‍ ഉത്തര്‍പ്രദേശിലെ അയോധ്യക്ക് സമീപമാണ് സ്വാമിനാരായണന്റെ ജനനം. ഏഴാം വയസ്സില്‍ ജീവിതത്തിന്റെ പൊരുള്‍തേടി വീട് വിട്ടിറങ്ങി. പതിനൊന്ന് വര്‍ഷം കൊണ്ട് ഭാരതം മൂഴുവന്‍ പര്യടനം നടത്തി ഭാരതത്തിന്റെ ആത്മീയതയെ തീരിച്ചറിഞ്ഞ സ്വാമിനാരായണന് പതിനെട്ടാം വയസ്സില്‍ ഗുജറാത്തിലെ വഡോദരയില്‍ തന്റെ സന്യാസ പരമ്പരക്ക് തുടക്കം കുറിച്ചു. ഭാരത പര്യടനത്തിനിടയില്‍ കേരളത്തിലെ ശ്രീപത്മനാഭക്ഷേത്രത്തിലും സ്വാമിനാരായണന് എത്തിയതായി ചരിത്രസാക്ഷ്യം.
2000 നവംബര്‍ എട്ടിനാണ് യമുനാതീരത്ത് ക്ഷേത്രത്തിന്റെ പണി തുടങ്ങുന്നത്. 2005 ല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മൂവായിരത്തിലധികം സ്വയം സേവകരും ഏഴായിരത്തിലധികം വിദഗ്ദ്ധത്തൊഴിലാളികളും ഈ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പങ്കാളികളായി. രാജസ്ഥാനില്‍ നിന്നുള്ള പിങ്ക് മണല്‍ക്കല്ലും ഇറ്റാലിയന്‍ വെണ്ണക്കല്ലുമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കൊത്തുപണികളോടു കൂടിയ 234 തൂണുകള്‍, ഒമ്പത് കുംഭഗോപുരങ്ങള്‍, 20000 മൂര്ത്തീശില്പങ്ങള്, ഹിന്ദു സന്യാസികളുടെ പ്രതിമകള്‍ എന്നിവയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അടിത്തറയായി 148 ആനകളുടെ പ്രതിമകള്‍ അടങ്ങുന്ന ഗജേന്ദ്രപീഠം സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഭാരം 3000 ടണ്ണിലധികം വരും
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി രണ്ട് മണിക്കൂര്‍ നീണ്ട് നില്ക്കുന്ന പ്രദര്‍ശനമുണ്ട്. സ്വാമിനാരായണ പരമ്പരയുടെ ആധ്യാത്മിക കാഴ്ചപ്പാടുകള്‍ പറഞ്ഞ് തുടങ്ങുന്ന പ്രദര്‍ശനം. പിന്നീട് സ്വാമിനാരായണന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളിലൂടെ ഭക്തരെ കൂട്ടികൊണ്ട് പോകുന്നു. 40 മിനിറ്റ് നേരം നീണ്ടു നില്ക്കുന്ന സ്വാമിനാരായണന്റെ ജനനം മുതല്‍ സന്യാസ ദീക്ഷവരെയുള്ള ജീവിതം പ്രദര്‍ശിപ്പിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ക്രീനിലാണ്. ഇവയെല്ലാം സ്വാമിനാരായണ പരമ്പരയിലൂടെയുള്ള യാത്രകളാണ്. എന്നാല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വഞ്ചിയാത്ര ഭാരതത്തിന്റെ ആത്ഭുത കാലഘട്ടങ്ങളിലേക്ക് ഭക്തരെ കൂട്ടിക്കൊണ്ട് പോകുന്നു.
പൗരാണിക കാലം മുതല്‍ സ്വാമിനാരായണ പരമ്പരയുടെ തുടക്കം വരെയുള്ള ആ വഞ്ചിയാത്ര ഏതൊരു ഭാരതീയന്റെയും മനസ്സില്‍ അഹങ്കാരമുളവാക്കും. ആധുനിക വൈദേശികരുടേതെന്ന പേരില്‍ നമ്മള് പഠിച്ചിട്ടുള്ള എല്ലാ കണ്ടെത്തലുകളും പൗരാണിക ഭാരതീയന്റേതാണെന്ന തിരിച്ചറിവ് നമ്മില്‍ ആത്മാഭിമാനമുളവാക്കുന്നതാണ്. സ്വാമിനാരായണ പരമ്പരയില്‍ വിശ്വാസമില്ലാത്തവര്‍ക്കും ഈ 20 മിനിറ്റ് അഭിമാനത്തിന്റെ നിമിഷമാകും. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഭക്തിയുടെ പരകോടിയിലെത്തിയില്ലെങ്കിലും അറിവിന്റെ കൈലാസം കയറുമെന്നതില്‍ സംശയമില്ല. എല്ലാ ഭാരതീയനും ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണ് ദല്‍ഹിയിലെ അക്ഷര്‍ധാം സ്വാമി നാരായണ ക്ഷേത്രം.
വി. പ്രവീണ്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: