ന്യൂദല്‍ഹി: മുന്‍സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കരുതന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കിയത് മലയാളിയും 2ജി അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനുമായ ജെ.ഗോപീകൃഷ്ണന്. മെയ് 14ന് ഗോപീകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊളീജിയത്തിന്റെ ശുപാര്‍ശ പുനപരിശോധിക്കപ്പെട്ടത്.
വിവാദ ഇടനിലക്കാരിയായ നീരാറാഡിയയുടെ ടെലിഫോണ്‍ സംഭാഷണത്തില്‍ സ്വന്തംആളായി പ്രകീര്‍ത്തിക്കുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജായി നിയമിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന് രാഷ്ട്രപതിക്കയച്ച പരാതിയില്‍ പയനിയര്‍ ദനപത്രത്തിന്റെ പ്രത്യേക ലേഖകനായ ഗോപീകൃഷ്ണന് പറയുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണ ക്രമക്കേട് കേസിലെ മുഖ്യപ്രതിയായ മുന്‍ ടെലികോം മന്ത്രി എ.രാജയുടെ അഭിഭാഷക പങ്കെടുത്ത യോഗത്തില്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം സിബിഐ ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ ശ്രമിച്ച കാര്യവും ഗോപീകൃഷ്ണന് രാഷ്ട്രപതിയെ ധരിപ്പിച്ചു. 2010 ഒക്ടോബര്‍ മാസത്തില്‍ നടന്ന യോഗത്തിലെ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ യോഗം ബഹിഷ്ക്കരിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അഭിഭാഷക പദവിയിലിരിക്കെ ചെയ്ത നടപടിക്കെതിരെ ഗോപാല്‍സുബ്രഹ്മണ്യത്തെ തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ നിയമമന്ത്രാലയത്തിന് കത്തെഴുതി. ഇതേ തുടര്‍ന്ന് കേസ് നടത്തുന്നതില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കുകയും പകരം മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാലിനെ നിയമിക്കുകയും ചെയ്തു.
നീരാ റാഡിയ ടേപ്പില്‍ രത്തന്‍ ടാറ്റയുമായുള്ള സംഭാഷണത്തില്‍ ഗോപാല്‍സുബ്രഹ്മണ്യത്തെ നമ്മുടെ ആളെന്നും സ്വിമ്മിംഗ്പൂള്‍ എന്നും നീരാറാഡിയ വിശേഷിപ്പിക്കുന്നു. ഗോപാല്സുബ്രഹ്മണ്യത്തിന് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിംഗ്പൂള്‍ സൗജന്യമായി ഉപയോഗിക്കുന്നതിന് നീരാറാഡിയ സൗകര്യം ചെയ്തു നല്‍കിയിരുന്നു. ഇത്തരത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വിവിധ നടപടികള്‍ ഉന്നതനീതിപീഠത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കുമെന്നും കൊളീജിയം ശുപാര്‍ശയോട് വിയോജിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരം വിനിയോഗിക്കണമെന്നുമായിരുന്നു ജെ.ഗോപീകൃഷ്ണന്റെ പരാതി.
സുപ്രീംകോടതി ജഡ്ജായി നിയമിതനായിരുന്നെങ്കില് ചീഫ് ജസ്റ്റിസ് പദവിയിലായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം വിരമിക്കുക. എന്നാല്‍ ഗോപീകൃഷ്ണന് ചൂണ്ടിക്കാട്ടിയ വിഷയങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗോപാല്സുബ്രഹ്മണ്യത്തിനെതിരായ സിബിഐ, ഐ.ബി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി തള്ളിക്കളയുമെന്ന സ്ഥിതി സംജാതമായതോടെ ഗോപാല്‍സുബ്രഹ്മണ്യം സ്വയം പിന്മാറിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: