ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഖിലാഫത്ത് ഭരണം സ്ഥാപിതമായതായി ഐഎസ്ഐഎസ് സുന്നി ഭീകരര്‍ പ്രഖ്യാപിച്ചു. ഭീകരസംഘടനയുടെ നേതാവായ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയാണ് ഖലീഫയായി പ്രഖ്യാപിച്ചിരിക്കുന്നത്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഓട്ടോമാന്‍ തുര്‍ക്കികളുടെ ഭരണസംവിധാനമാണിത്. തിക്രിത്തില്‍ സുന്നി ഭീകരരുടെ മുന്നേറ്റത്തിനെതിരെ ഇറാഖ് സര്‍ക്കാര്‍ നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തിക്രിത് തിരിച്ചുപിടിച്ചെന്ന് ഇറാഖ് സൈന്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്തില്‍ ഭീകരര്‍ വീണ്ടും മുന്നേറ്റമുണ്ടാക്കിയതായാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ അമേരിക്കയെ അമ്പരപ്പിച്ചുകൊണ്ട് ഇറാഖില്‍ ആക്രമണം നടത്തുന്ന സുന്നി ഭീകരരെ തുരത്താന്‍ സഹായവുമായി റഷ്യ രംഗത്തെത്തി.
ഐഎസ്ഐഎസ് സുന്നി ഭീകരര്‍ ഇറാഖിലും സിറിയയിലും ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായി ഓണ്‍ലൈനിലൂടെ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സന്ദേശത്തിലെ ശബ്ദം ആരുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. സിറിയയിലെ വടക്കന്‍ പ്രവിശ്യയായ ആലപ്പോ മുതല്‍ കിഴക്കന്‍ ഇറാഖിലെ ദിയാലാ പ്രവിശ്യ വരെ ഇനി മുതല്‍ ഖിലാഫത്ത് ഭരണമായിരിക്കുമെന്നും ഐഎസ്ഐഎല്‍ സുന്നികള്‍ അവകാശപ്പെട്ടു. അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇനി മുതല്‍ ഖലീഫ ഇബ്രാഹീം എന്നായിരിക്കും അറിയപ്പെടുകയെന്നും, ഇദ്ദേഹമായിരിക്കും ലോകത്തിലെ എല്ലാ മുസ്ലിംങ്ങളുടെയും നേതാവെന്നും സന്ദേശത്തില്‍ പറയുന്നു.
അതിനിടെ സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തില്‍ ഭീകരരും ഇറാഖ് സൈനികരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഇറാഖ് സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ സുന്നി ഭീകരര്‍ വെടിവെച്ചിട്ടു. സൈന്യത്തിന്റെ ടാങ്കുകളും കവചിതവാഹനങ്ങളും കുഴിബോംബ് സ്ഫോടനത്തിലൂടെ തകര്‍ത്തു. തിക്രിത്തില്‍ ഇറാഖ് സൈന്യത്തിന് തിരിച്ചടി നേരിടുകയാണ്. ഭീകരര്‍ ശക്തമായി തിരിച്ചടിക്കുന്നതായാണ് സൂചന. ഏതാനും ഷിയ വംശജരെ കുരിശിലേറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇറാഖ് സൈന്യത്തിന് പിന്തുണയുമായി റഷ്യ രംഗത്ത് വന്നു. സുന്നി ഭീകരരെ നേരിടാന്‍ 12 പോര്‍വിമാനങ്ങള്‍ കൂടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുറഞ്ഞ വിലക്ക് അഞ്ച് സുഖോയ് പോര്‍വിമാനങ്ങള്‍ റഷ്യ ഇറാഖിന് നല്‍കിയിരുന്നു. റഷ്യയുടെ സഹായത്തോടെ ഇറാഖ് സൈന്യം വിമതരില്‍ നിന്ന് ഏതാനും ചെറുനഗരങ്ങള്‍ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സഹായത്തോടെ ഒരാഴ്ച്ചക്കുള്ളില്‍ വിമതരെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി അറിയിച്ചു.
റഷ്യയുടെ കടന്ന് വരവ് അമേരിക്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്ത് നേതൃമാറ്റം ആവശ്യപ്പെട്ട അമേരിക്കന്‍ നിലപാട് ഇറാഖ് തള്ളിയിരുന്നു. അമേരിക്കയോട് എഫ്16 പോര്‍വിമാനങ്ങള്‍ ഇറാഖ് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃമാറ്റമില്ലാതെ തരാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക. ഈ സാഹചര്യത്തില്‍ നേതൃമാറ്റം വേണ്ട എന്ന തീരുമാനത്തിലൂടെയാണ് റഷ്യ ഇറാഖിനെ സഹായിക്കാന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: