അടുത്തൊരു ദിവസം ഞാന്‍ ടിവി തുറന്നപ്പോള്‍ ഒരു നരാധമന് ഒരു ഒട്ടകത്തിനെ തലങ്ങും വിലങ്ങും അടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒട്ടകം വളയുകയും പുളയുകയുമെല്ലാം ചെയ്തിട്ടും അയാളുടെ മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ആ കാഴ്ച സഹിക്കാതെ ഞാന്‍ ടിവി ഓഫാക്കി.
അന്ന് മുതല്‍ എനിക്ക് തോന്നുന്നത് ദൈവസൃഷ്ടിയില്‍ എറ്റവും ക്രൂരന് മനുഷ്യനാണെന്നാണ്. മൃഗങ്ങള്‍ മറ്റൊരു മൃഗത്തിനെ കൊല്ലുന്നത് ആഹാരത്തിന് വേണ്ടിയാണ്. മനുഷ്യന് സാഡിസ്റ്റ് ആയതു കാരണവും.
ആനകളുടെ കാര്യം തന്നെ എടുത്താല്‍ ഇത് തെളിയും. മനുഷ്യന് ആനയെ സ്വന്തമാക്കുന്നത് ആദ്യമെല്ലാം പ്രൗഢിക്കായിരുന്നു. എന്നാല്‍ ഇന്ന് ആനകള്‍ പാര്‍ട്ടി ജാഥകളുടെ പോലും ഭാഗമാകുന്നു. ആനയെ മനുഷ്യന് പറയുന്നത് അനുസരിക്കാന്‍ മെരുക്കിയെടുക്കുന്നത് ക്രൂരമായ പീഡനത്തിലൂടെയാണ്.
ഇന്ന് ആന വംശഹത്യാ ഭീഷണിയിലാണ്. കാട്ടില്‍നിന്നും കൊമ്പനാനയെ പിടിച്ച് നാട്ടില്‍ കൊണ്ടുവരുമ്പോള്‍ അവരുടെ വംശവര്‍ധന സാധ്യലമല്ലല്ലോ. വൈല്‍ഡ് ലൈഫ് ആക്ടില്‍ പറയുന്നത് ആനയെ വാങ്ങാനൊ വില്‍ക്കാനൊ പാടില്ല എന്നാണ്. എന്നാല്‍ നാം നിയമം കാറ്റില്‍പ്പറത്തി ആനയെക്കൊണ്ട് പലതും ചെയ്യിക്കുന്നു. ആനയ്ക്ക് ശരീര ഊഷ്മാവ് കൂടുതലാണ്. അതിന് വെയില് സഹിക്കാന്‍ സാധ്യമല്ല. കാട്ടിലെ നനുത്തമണ്ണില്‍ മാത്രം നടക്കാന്‍ ദൈവം നല്കിയ കാലുകള്‍ക്ക് ടാറിട്ട റോഡില്‍ക്കൂടി നടക്കുമ്പോഴുണ്ടാകുന്ന വേദനയെക്കുറിച്ച് നാം അറിയുന്നുണ്ടോ?
ആന മനുഷ്യനെപ്പോലെ തന്നെയുള്ള ഒരു സാമൂഹിക ജീവിയാണ്. ആനകള്‍ എപ്പോഴും കൂട്ടമായിട്ടാണല്ലോ നടക്കുന്നത്. ഒരു ആനക്കുട്ടി അപകടത്തില്‍പ്പെട്ടാല്‍ ആനകള്‍ കൂട്ടമായെത്തും. ആന ചെരിഞ്ഞാല്‍ അതിന്റെ ശരീരം മണ്ണിട്ട് മൂടുമെന്നാണ് ആനയെപ്പറ്റി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയ പി.ബാലന് പറയുന്നത്.
ആനയ്ക്ക് വെയിലും വെളിച്ചവും ഇഷ്ടമല്ല. വെയിലില്‍ അത് സ്വന്തം ശരീരത്തില്‍ മണ്ണുവാരിയിട്ട് തണുപ്പിക്കുന്നു. പീഡനമോ ചൂടോ ഒക്കെ സഹിക്കാതെയാണ് അത് ഓടി കുളത്തിലും പുഴയിലും ചാടുന്നത്. പണ്ട് ഉത്സവങ്ങളില്‍ നിന്നും ഉത്സവങ്ങളിലേക്ക് ആനയെ നടത്തിക്കൊണ്ടു പോകുമായിരുന്നു. അതിനെതിരെ എതിര്‍പ്പ് വന്നപ്പോഴാണ് ലോറിയില്‍ കൊണ്ടുപോയി തുടങ്ങിയത്.
ഈ സാധുജീവിയെ മനുഷ്യന് സ്വന്തം ലാഭത്തിന് വേണ്ടി കുഴിയില്‍ ചാടിച്ച് പിടിച്ച് മെരുക്കുന്നു. ആനയെ ചട്ടം പഠിപ്പിക്കുക എന്ന ഏര്‍പ്പാടാണ് ഏറ്റവും ക്രൂരം. ”വലത്താനെ” ”ഇടത്താനെ” എന്നുപറഞ്ഞ് പാപ്പാന്മാര് അനുസരിപ്പിക്കുന്നത് മര്‍മ്മങ്ങളില്‍ കുന്തം, കത്തി മുതലായ ആയുധങ്ങള്‍ കൊണ്ട് കുത്തി വേദനിപ്പിച്ചിട്ടാണ്. ആനയുടെ കണ്ണില്‍ നോക്കിയാല്‍ തന്നെ അതിന്റെ സാത്വികത ബോധ്യമാകും.
ഇന്ന് ആനയെ ചുറ്റിപ്പറ്റിയും മാഫിയയുണ്ട്. ആനക്കൊമ്പ് ശേഖരിച്ച് വില്‍ക്കുന്ന മാഫിയ. ആനവാല് ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസത്താല്‍ ആനയുടെ വാലില്‍നിന്നും രോമം പിഴുതെടുത്ത് പാപ്പാന്മാര് വില്‍ക്കും. മോതിരം ഉണ്ടാക്കി ധരിക്കാന്‍.
പണ്ട് എന്റെ വീടിന്റെ അടുത്ത അമ്പലത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന മുണ്ടുവാലന്‍ ആനയെ കെട്ടാന്‍ സ്ഥലമില്ലാതെ വീട്ടിലെ പറമ്പില്‍ കെട്ടിക്കോട്ടെ എന്നു ചോദിച്ചു. അടുത്ത കശുമാവിന് തോട്ടത്തില്‍ കെട്ടിക്കോളാന്‍ അമ്മ പറഞ്ഞു. അന്ന് ഞാന്‍ രണ്ടാം ക്ലാസിലോ മറ്റോ ആണ്. ആനയെ കാണാന്‍ സ്കൂളിലെ കുട്ടികള്‍ വരുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളും. എന്റെ പറമ്പില്‍ മുണ്ടുവാലനുണ്ടല്ലോ എന്ന് വിചാരിച്ച്. പക്ഷേ ഗ്രാമീണരായ അവര്‍ ആനവാല് ഒന്നും ചോദിച്ചില്ല.
ആനയെ പരിശീലിപ്പിക്കുന്നതും ചിലപ്പോള്‍ എഴുന്നളളിപ്പിക്കുന്നതും എല്ലാം കൂച്ചുവിലങ്ങിട്ടായിരിക്കും. ചട്ടം പഠിപ്പിക്കല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കും. മര്മത്തില് കത്തിയോ കുന്തമോ കയറ്റുമ്പോഴുള്ള പ്രാണവേദനയിലാണ് ആന പാപ്പാനെ കൊല്ലുന്നത്. സ്നേഹമുള്ള പാപ്പാന്മാര് ആനയുടെ കീഴെ കിടന്നുറങ്ങുകപോലും ചെയ്യും. ആനയ്ക്ക് സ്നേഹം തിരിച്ചറിയാം. ഒരു വീട്ടില്‍ കെട്ടിയിട്ടിരുന്ന ആനയുടെ വായില്‍ അവിടത്തെ അമ്മൂമ്മ ഉരുള ഉരുട്ടി കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാട്ടില്‍ താമസിക്കുന്ന ജോണ്‍ എന്ന വ്യക്തി പറഞ്ഞത് സന്ധ്യയാകുമ്പോള്‍ ആന വീടിനടുത്ത് വരുമെന്നും അപ്പോള്‍ ”പോ ആനേ!” എന്ന് പറഞ്ഞാല്‍ മാറിനില്‍ക്കും എന്നുമാണ്. ആദിവാസികള്‍ ”പോ രാശാ” എന്നു പറയുമ്പോഴും അവര്‍ പോകും.
ആന ഉത്സവവേളകൡ ഇടയുന്നത് അതിന് ശിക്ഷണമല്ലാതെ, ഭക്ഷണം കിട്ടാതാകുമ്പോഴാണ്. ഉത്സവത്തില്‍നിന്നും ഉത്സവത്തിലേക്ക് പോകുന്ന ആനയുടെ വിശ്രമാവശ്യത്തെപ്പറ്റി മനുഷ്യന് ചിന്തിക്കാറില്ല. പണ്ട് ഹൈന്ദവ ദേവാലയങ്ങളില്‍ മാത്രമാണ് ആനയെ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് മതഭേദമെന്യേ ആനകള്‍ ആഘോഷ ഉത്സവങ്ങളുടെ ഭാഗമാണ്.
ആനയ്ക്ക് കര്‍ക്കിടക ചികിത്സ നല്കി പുഷ്ടിപ്പെടുത്താറുമുണ്ട്. നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതെന്തും ഈ വന്യജീവിക്ക് പീഡന തുല്യമാണ്.
വനം കുടിയേറ്റക്കാരും ആന ദ്രോഹികളാണ്. അവര്‍ ആനയെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുകയോ അല്ലെങ്കില്‍ വിഷം ചേര്‍ത്ത ഭക്ഷണം പുറത്തുവയ്ക്കുകയോ ചെയ്യും. ആനയെ കാണുമ്പോള്‍ മനുഷ്യന് ഭയപ്പെട്ടാല്‍ മനുഷ്യശരീരത്തില്‍ നിന്നും പുറപ്പെടുന്ന ഒരുതരം ഗന്ധം ആനയെ പ്രകോപിപ്പിക്കും. നായകളും അപിരിചിതരെ കടിക്കുന്നത് അവരുടെ പേടിയുടെ ഗന്ധം കൊണ്ടാണത്രെ.
ഉത്സവത്തിനിടെ പീഡിപ്പിച്ച് തിരുനക്കര ഒരു കൊമ്പന് ചെരിഞ്ഞപ്പോള്‍ സുഗതകുമാരി അതിനെപ്പറ്റി ഒരു കവിത എഴുതി. അന്ന് ഞാന്‍ രോഗിയായി കാന്‍സര്‍ സെന്ററില്‍ കിടക്കുകയായിരുന്നു. എന്നെ കാണാന്‍ വന്നപ്പോള്‍ ”ഞാന്‍ ഒരു കവിത വായിച്ചു കേള്‍പ്പിക്കാം. കരയരുത്” എന്ന മുന്നറിയിപ്പോടെ അത് വായിച്ചു കേള്‍പ്പിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ഇന്ന് ഇവിടുത്തെ ആനകള്‍ മാത്രമല്ല മനുഷ്യപീഡനത്തിനിരയാകുന്നത്. ബീഹാറില്‍നിന്നും നമ്മള് ആനകളെ കൊണ്ടുവന്ന് ഇതേ പീഡനത്തിനിരയാക്കുന്നു. ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ആയിരിക്കുമ്പോള്‍ എറണാകുളത്ത് ഗജമേള നടന്നിരുന്നു. വളരെയധികം ആനകളെ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവയെ കാണാന്‍ ജനം തടിച്ചുകൂടുമായിരുന്നു.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലും ഒരു റോള്‍ വഹിക്കുന്ന ആനകള്‍ വിദേശികള്‍ക്ക് ഹരമാണ്. തൃശ്ശൂര്‍ പൂരസമയത്ത് വിടര്‍ന്ന കണ്ണുകളുമായി വിദേശികള്‍ ആനയെ വീക്ഷിക്കുന്നത് നമുക്ക് കാണാം. പലപ്പോഴും മദാമ്മമാര് ആനയുടെ മുകളില്‍ കയറി സഞ്ചരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവായ ഭാസ്ക്കരന്റെകൂടെ ഗുരുവായൂരിലുണ്ടായിരുന്ന എസ്റ്റേറ്റില്‍ താമസിച്ച കാലം ഓര്‍ക്കും. അന്ന് ഭാസ്ക്കരന്‍ എന്നെ മേട്ടൂര്‍ വനത്തില്‍ കൊണ്ടുപോയി ഒരു ആനപ്പുറത്ത് കയറ്റി കാട് കാണിച്ചിരുന്നു.
ഭാസ്ക്കരന്‍ ഒരിക്കല്‍ കാട്ടില്‍ക്കൂടി വരുമ്പോള്‍ ഒരു ഒറ്റയാനെ കണ്ടു പേടിച്ച് ഒരു മരത്തില്‍ കയറി ഇരുന്നു. ആന ചുവട്ടില്‍ വന്ന് മരത്തില്‍ ദേഹം ഉരുമ്മിയശേഷം മാറിപ്പോയി. അദ്ദേഹം വീട്ടില്‍ വന്നപ്പോഴും പേടി മാറിയിരുന്നില്ല.
ഇത്ര സാധുവായ ജീവിയെയാണല്ലോ നാം നമ്മുടെ ആര്ഭാടത്തിനും പ്രൗഢിയ്ക്കും വേണ്ടി പീഡിപ്പിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ദൈവസൃഷ്ടിയില്‍ ഏറ്റവും ക്രൂരത മനുഷ്യര്‍ക്ക് തന്നെയാണ് എന്ന വിശ്വാസം ബലപ്പെടും. കാട്ടില്‍ വേട്ടയ്ക്ക് പോകുന്നത് ഹൈദരാബാദിലെ നവാബുമാരുടെ വിനോദമായിരുന്നു. അവര്‍ കാട്ടില്‍ കയറി ക്ഷമയോടെ കാത്തിരുന്ന് ഏതെങ്കിലും മൃഗത്തിനെ കൊല്ലും. അതിനെ കൊണ്ടുവന്ന് ഭക്ഷണമാക്കാനല്ല-വെറും വിനോദത്തിന്. കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന് പഴഞ്ചൊല്ലുപോലും ഇവിടെ അപ്രസക്തമാകുന്നു.
ആധുനികകാലത്ത് വിദേശികളാണ് നായാട്ട് എന്ന വിനോദം ഇന്ത്യക്കാരിലേക്ക് പകര്‍ന്നത്. ആദ്യം അത് ധനവാന്മാരുടെ മാത്രം വിനോദമായിരുന്നു. പിന്നീട് അനുകരണ ഭ്രമം അത് മറ്റുള്ളവരിലേക്കും വ്യാപിപ്പിച്ചു. അങ്ങനെ മനുഷ്യനെ ദ്രോഹിക്കാതെ കാട്ടില്‍ സൈ്വരജീവിതം നയിക്കുന്ന മൃഗങ്ങളെ വേട്ടയാടി പിടിക്കുക, കാഴ്ച ബംഗ്ലാവില്‍ അടച്ച് പ്രദര്‍ശിപ്പിക്കുക മുതലായവ എല്ലാവരുടെയും സ്വഭാവമായി മാറി.
പക്ഷേ ഇതില്‍ ഏറ്റവും ക്രൂരത അനുഭവിക്കുന്നത് ആനകള്‍ തന്നെയാണ്. ആനയുടെ കുടുംബജീവിത സ്വഭാവവും വെയിലിനെയും ചൂടിനെയും സഹിക്കാന്‍ വയ്യാത്ത ശരീരപ്രകൃതിയും അവരോട് കൂടുതല്‍ ദയ കാണിക്കാന്‍ മനുഷ്യത്വമുള്ളവര്‍ എന്നഭിമാനിക്കുന്ന നമ്മള് പഠിക്കണം.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: