പോര്‍ട്ട് അലെഗ്രെ: ഇരച്ചുവന്ന ജര്‍മ്മന്‍ ടാങ്കുകള്‍ക്കെതിരെ വീറോടെ പിടിച്ചുനിന്ന അള്‍ജീരിയ ലോകകപ്പില്‍ നിന്ന് തലയുയര്‍ത്തി മടങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ ശക്തികളായ അള്‍ജീരിയ ജര്‍മ്മനിയോട് പൊരുതി കീഴടങ്ങിയത്. അള്‍ജീരിയക്ക് മുന്നില്‍ പലപ്പോഴും വിറച്ചുപോയ ജര്‍മ്മന്‍ പട അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നുകൂടിയത്. നാലിന് രാത്രി 9.30ന് മാരാന സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സാണ് ജര്‍മ്മനിയുടെ എതിരാളികള്‍. അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 92-ാം മിനിറ്റില്‍ ആന്ദ്രെ ഷ്ര്ലെയും 119-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലും ജര്‍മ്മനിക്കായി ലക്ഷ്യം കണ്ടപ്പോള്‍ 120-ാം മിനിറ്റില്‍ ജബാവുവാണ് അള്‍ജീരിയയുടെ ഏക ഗോള്‍ നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ കടന്ന അള്‍ജീരിയ ജര്‍മ്മന്‍ പോരാളികളെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. എന്നാല്‍ മത്സരത്തിനിടെ ജര്‍മ്മനിയുടെ മുസ്തഫിക്ക് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി.
ആദ്യം അള്‍ജീരിയന്‍ ആക്രമണത്തിന് മുന്നില്‍ പതറിപ്പോവുകയും പിന്നീട് അവരുടെ പ്രതിരോധത്തിനും ഗോളിക്കും മുന്നില്‍ വഴിയറിയാതെ ഉഴറുകയും ചെയ്ത ജര്‍മനിക്ക് ജീവശ്വാസം തിരിച്ചുനല്‍കിയത് പകരക്കാരന് ഷ്ര്ലെയാണ്. എക്സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റില്‍ മുള്ളറുടെ എണ്ണം പറഞ്ഞ ഒരു ക്രോസാണ് ഷ്ര്ലെ നെറ്റിലേയ്ക്ക് കോരിയിട്ടത്. തൊണ്ണൂറും മിനിറ്റും ജര്‍മനിക്ക് മുന്നില്‍ വന്മതില് തീര്‍ത്ത അള്‍ജീരിയന്‍ ഗോളി എംബോളിയുടെ കൈ പന്തിലേയ്ക്ക് പറന്നെത്താത്ത ഒരേയൊരു നിമിഷമായിരുന്നു ഇത്. മത്സരത്തിലുടനീളം 12 തവണയാണ് ജര്‍മ്മന്‍ ഷോട്ടുകള്‍ക്ക് മുന്നില്‍ അള്‍ജീരിയന്‍ ഗോളി നെഞ്ചുവിരിച്ചുനിന്നത്.
മധ്യനിരയില്‍ ഷ്വയ്ന്സ്റ്റീഗര്ക്കോ ക്രൂസിനോ ലാമിനോ കാര്യമായ ആസൂത്രണത്തിലൂടെ മുന്‍നിരയ്ക്ക് പന്തെത്തിക്കാന്കഴിഞ്ഞില്ലെങ്കിലും ഇടതു വിംഗിലൂടെ ചില മിന്നല്‍ നീക്കങ്ങള്‍ നടത്തിയ മെസ്യൂട്ട് ഓസിലാണ് അള്‍ജീരിയയെ അല്പമെങ്കിലും വിറപ്പിച്ചത്.
കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഷുര്‍ലെയുടെ ഒരു സ്ക്വായര്പാസില് നിന്ന് ഓസില്‍ ഒരു ഗോള്‍ കൂടി നേടി ജര്‍മനിയുടെ ക്വാര്‍ട്ടര്‍ബര്‍ത്ത് ഉറപ്പിച്ചു. തൊട്ടടുത്ത നിമിഷം തന്നെ അള്‍ജീരിയ ജബാവുവിലൂടെ ഗോള്‍ മടക്കിയെങ്കിലും ഒരു മിനിറ്റ് മാത്രമായിരുന്നു കളിയില്‍ അവശേഷിച്ചത്. ഫെഗൗളിയുടെ ഒരു ക്രോസ് നേരിയ വ്യത്യാസത്തിലാണ് സ്ലൂമാനിക്ക് കിട്ടാതെ പോയത്. എന്നാല്‍, തൊട്ടടുത്തു നിലയുറപ്പിച്ച ജബാവുവിന് പിഴച്ചില്ല.
കളിയുടെ തുടക്കത്തില്‍ അള്‍ജീരിയയുടെ വേഗതയ്ക്ക് മുന്നില്‍ ജര്‍മ്മന്‍ മധ്യ-പ്രതിരോധനിര ആടിയുലയുന്നതാണ് കണ്ടത്. സ്ലിമാനി, ഫെഗൗളി, സൗദാനി കൂട്ടുകെട്ട് കടലു പോലെ ഇരച്ചുകയറിയപ്പോള്‍ ജര്‍മന്‍ പ്രതിരോധഭിത്തിയുടെ ആണിക്കല്ലു വരെ ഇളകുന്ന അവസ്ഥയായി. പന്തു കിട്ടുമ്പോഴെല്ലാം സ്ലിമാനിയും ഫെഗൗളിയും ശരിക്കും അപകടകാരികളായി. അതിന് മുന്നില്‍ കരുത്തരായ മാറ്റസാക്കറും ബോട്ടെങ്ങുമെല്ലാം തളര്‍ന്ന പടയാളികളെപ്പോലെയായി. മൊത്തം ആറു തവണയാണ് ജര്‍മ്മന്‍ ഗോളി ന്യൂയര്‍ക്ക് ബോകസിന് പുറത്തേയ്ക്ക് ഓടിക്കയറി പന്ത് ക്ലിയര്‍ ചെയ്യേണ്ടിവന്നത്. അല്പം ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ടായിരുന്നെങ്കില്‍ ഈ സമയം രണ്ട് ഗോളെങ്കിലും അള്‍ജീരിയ ജര്‍മന്‍ വലയില്‍ നിക്ഷേപിക്കുമായിരുന്നു. ഒന്‍പതാം മിനിറ്റില്‍ സ്ലിമാനിയുടെ ഒരു ഗോള്‍ ശ്രമം ഏറെ പണിപ്പെട്ടാണ് ജര്‍മ്മന്‍ ഗോളി ന്യുയര്‍ തടഞ്ഞത്. 14-ാം മിനിറ്റില്‍ ഷ്വയ്ന്‍സ്റ്റീഗര്‍ ബോക്സിന് പുറത്തുനിന്ന് ഒരു ഷോട്ട് പറത്തിയെങ്കിലും അള്‍ജീരിയന്‍ ഗോളി കീഴടക്കാന്‍ കഴിഞ്ഞില്ല. 17-ാം മിനിറ്റില്‍ ഗൗലാമിന്റെ ക്രോസ് സ്ലിമാനി മനോഹരമായി കുത്തി വലയിലിട്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ജര്‍മനിക്ക് ആശ്വാസമായി. തൊട്ടടുത്ത മിനിറ്റില്‍ ഗൗലാമി ഇടംകാലുകൊണ്ട് ഒന്നാന്തരമൊരു ഷോട്ട് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. ഒന്നാം പകുതിയുടെ അവസാനപാദത്തിലാണ് ജര്‍മനി അള്‍ജീരിയന്‍ ഭീഷണിയില്‍ നിന്ന് അല്പമെങ്കിലും മുക്തരായി മത്സരത്തിലേക്ക് തിരിച്ചുവന്നത്. 23-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ തോമസ് മുള്ളറുടെ ഒരു ഹെഡ്ഡര്‍ പുറത്തേക്ക് പാഞ്ഞു. പിന്നീട് 37-ാം മിനിറ്റില്‍ കളംനിറഞ്ഞുകളിച്ച മെസ്യൂട്ട് ഓസിലിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഇടംകാലന്‍ ഷോട്ട് അള്‍ജീരിയന്‍ ഗോളി കുത്തിയകറ്റി. പിന്നീട് 41-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെയും മരിയോഗോട്സെയുടെയും ഓരോ ശ്രമങ്ങളും അള്‍ജീരിയന്‍ ഗോളിയുടെ മെയ്വഴക്കത്തിന് മുന്നില്‍ വിഫലമായി.
എന്നാല്‍ രണ്ടാം പകുതയില്‍ ജര്‍മ്മനി ഉണര്‍ന്നു. ഇതോടെ അവരുടെ മുന്നേറ്റങ്ങള്‍ക്കും കൃത്യത കൈവന്നു. 49-ാം മിനിറ്റില്‍ പകരക്കാന്‍ ഷുര്‍ലെയുടെ ഒരു ഷോട്ട് ഒരു അള്‍ജീരിയന്‍ താരത്തിന്റെ കാലില്‍ തട്ടിയാണ് ഗോള്‍ ഒഴിഞ്ഞുപോയത്. തുടര്‍ന്നു കിട്ടിയ കോര്‍ണറില്‍ നിന്ന് മുസ്താഫി ഒന്നാന്തരമൊരു ഹെഡ്ഡര്‍ തൊടുത്തെങ്കിലും പന്ത് നേരെ ചെന്നത് ഗോളിയുടെ കൈയില്‍. 57-ാം മിനിറ്റില്‍ ലാം ഒരു ബുള്ളറ്റ് തൊടുത്തെങ്കിലും ഗോളിയെ മറികടക്കാന്‍ മാത്രം കഴിഞ്ഞില്ല.
എന്നാല്‍ ജര്‍മ്മനിയുടെ കുതിപ്പില്‍ പതറാതെ പിടിച്ചുനിന്ന അള്‍ജീരിയ മധ്യനിരയിലെ മുന്‍തൂക്കം വിട്ടുകൊടുത്തില്ല. ഓരോ ജര്‍മന്‍ മുന്നേറ്റത്തിന്റെയും മുനയൊടിക്കാന്‍ ഒന്നിച്ച് പിന്നോട്ടിറങ്ങിയ അവര്‍ കിട്ടിയ അവസരത്തില്‍ ജര്‍മ്മന്‍ ഗോള്‍മുഖത്ത് ഭീഷണി വിതക്കുകയും ചെയ്തു. ഇതിന്റെ ഫലമായി രണ്ടാം പകുതിയില്‍ രണ്ട് തവണ ജര്‍മന്‍ ഗോളി ന്യൂയര്‍ക്ക് തന്റെ ഗോള്‍ ഏരിയ വിട്ട് മുന്നോട്ട് കയറിവരേണ്ടിവന്നു. പലപ്പോഴും ഒരു സ്വീപ്പര്‍ ബാക്കിന്റെ അധികറോള്‍ കൂടി വഹിക്കുകയായിരുന്നു ജര്‍മന്‍ ഗോളി.
എന്നാല്‍, എങ്ങിനെയും ഗോള്‍ നേടണമെന്ന വാശിയിലായിരുന്നു ജര്‍മന്‍ നിര. അള്‍ജീരിയന്‍ പ്രതിരോധം അല്പം തളര്‍ന്നപ്പോള്‍ ഏതാനും മികവുറ്റ അവസരങ്ങള്‍ തുറന്നെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞെിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ജര്‍മ്മനി മുന്നിലെത്തുകയും ചെയ്തു. തോമസ് മുള്ളറുടെ പാസില്‍ നിന്ന് ആന്ദ്രെ ഷ്ര്ലെയാണ് ബോക്സിനുള്ളില്‍ നിന്ന് വെടിയുതിര്‍ത്തപ്പോള്‍ അതുവരെ ഹിമാലയം കണക്കെ പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച അള്‍ജീരിയന്‍ ഗോളി എംബോളിക്ക് പിഴച്ചു. ഗോള്‍ മടക്കാന്‍ 101-ാം മിനിറ്റില്‍ ഒരു കനകാവസരം വീണു കിട്ടിയിരുന്നു അള്‍ജീരിയക്ക്. സമി ഖദീരയുടെ ഒരു പിഴച്ച ക്ലിയറന്‍സ് കിട്ടിയ മുസ്തഫ ഒരു ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നീട് അധികം കഴിയും മുന്നേ തോമസ് മുള്ളര്‍ രണ്ട് അവസരങ്ങള്‍കൂടി പാഴാക്കി. പിന്നീട് 119-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ മെസ്യൂട്ട് ഓസില്‍ ജര്‍മ്മനിയുടെ ലീഡ് ഉയര്‍ത്തി. ആന്ദ്രെ ഷ്ര്ലിന്റെ ഒരു ഷോട്ട് അള്‍ജീരിയന്‍ പ്രതിരോധത്തില്ത്തട്ടിതെറിച്ചത് പിടിച്ചെടുത്താണ് ഓസില്‍ നിറയൊഴിച്ചത്. തൊട്ടുപിന്നാലെ അള്‍ജീരിയ ജബാവുവിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടുപിന്നാലെ റഫറിയുടെ ഫൈനല്‍ വിസില്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: