റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് ഹൈ വോള്‍ട്ടേജ് പോരാട്ടം. ഗ്രൂപ്പിലെ ഹോളണ്ട്-സ്പെയിന് പോരാട്ടം പോലെ ഏറെ ആവേശകരമാകുമെന്ന് കരുതുന്ന പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത് രണ്ട് മുന്‍ ലോകചാമ്പ്യന്മാര്. ഇരുപതാമത് ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സൂപ്പര്‍പോരാട്ടം അരങ്ങേറുന്നത്. ഏറ്റുമുട്ടുന്നത് ഫ്രാന്‍സും ജര്‍മ്മനിയും. രാത്രി 9.30നാണ് തുല്യശക്തികള്‍ തമ്മിലുള്ള ക്ലാസ്സിക്ക് പോരാട്ടം.
പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. അതേസമയം ജര്‍മ്മനിയാകട്ടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയും.
ഇത്തവണത്തെ ലോകകപ്പ് നേടാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെട്ട ടീമാണ് ജര്‍മ്മനി. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ജര്‍മ്മനി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ നേടിയ 4-0ന്റെ വിജയം ഈ വിശ്വാസം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജര്‍മ്മന്‍ ടീമിന് അതേ നിലവാരത്തിലേക്കുയരാന്‍ കഴിഞ്ഞില്ല. ഇതാണ് കോച്ച് ജോക്കിം ല്യുവിനെ വല്ലാതെ വലയ്ക്കുന്നത്.
ഒപ്പം ദുര്‍ബലമായ പ്രതിരോധവും ജര്‍മ്മനിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പ്രതിരോധനിരയിലെ കരുത്തനും ക്യാപ്റ്റനുമായ ഫിലിപ്പ് ലാം മധ്യനിരയിലേക്ക് മാറിയതോടെയാണ് ജര്‍മ്മന്‍ പ്രതിരോധത്തില്‍ വിള്ളല്‍ സംഭവിച്ചുതുടങ്ങിയത്. ഗ്രൂപ്പില്‍ ഘാനക്കെതിരെയും അമേരിക്കക്കെതിരെയും പ്രീ ക്വാര്‍ട്ടറില്‍ അള്ജീരിയയ്ക്കെതിരെയും അത് പ്രകടമാവുകയും ചെയ്തു. വിങ് ബാക്കുകളായ ഷ്കോര്ഡാന് മുസ്താഫിയും ബെനഡിക്ട് ഹൗഡസും പരാജയപ്പെട്ടത് ജര്‍മനിയെ വലയ്ക്കുന്നു. താരങ്ങളുടെ പരിക്കും അവര്‍ക്ക് വേവലാതി നല്‍കുന്നുണ്ട്. ഷ്കോര്ഡാന് മുസ്തഫി ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. മുസ്തഫിക്കുപകരം മാറ്റ് ഹമ്മല്‍സ് ടീമില്‍ ഇടംപിടിച്ചേക്കും. അള്ജീരിക്കെതിരെ നടന്ന മത്സരത്തിനിടെയേറ്റ പരിക്കാണ് മുസ്തഫിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടത്. കഠിനാധ്വാനിയായ ഷ്വയ്ന്‍സ്റ്റീഗറും പരിക്കിന്റെ പിടിയിലാണെങ്കിലും ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. മുള്ളറൊഴികെ മുന്‍നിരയിലെ താരങ്ങളൊന്നും ഫോമിലല്ലാത്തതും ല്യൂവിന്റെ തലവേദനകളാണ്. നാല് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളുമായി ടോപ് സ്കോറര്‍ പട്ടികയില്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസന് പിറകില്‍ മെസ്സിക്കും നെയ്മര്‍ക്കുമൊപ്പം രണ്ടാം സ്ഥാനത്താണ് മുള്ളര്‍. അതേസമയം ജര്‍മന്‍ പ്രതിരോധം മുള്‍മുനയില്‍നിന്ന മത്സരത്തില്‍ സ്വീപ്പര്കീപ്പര് പെര്‍ഫോര്‍മന്‍സുമായി മാനുവല്‍ ന്യുയര്‍ ബോക്സിന് പുറത്തേക്കിറങ്ങിവന്നാണ് അള്‍ജീരിയയുടെ പല മുന്നേറ്റങ്ങളെയും തടഞ്ഞുനിര്‍ത്തിയത്.
അള്‍ജീരിയക്കെതിരെ ഒരു ഗോള്‍ നേടിയെങ്കിലും മെസ്യൂട്ട് ഒസീല്‍ സ്വതസിദ്ധമായ ഫോമിലേക്കുയരാത്തത് ജര്‍മനിയെ അലട്ടുന്നുണ്ട്. അള്‍ജീരിയക്കെതിരെ ഒസീലിനേക്കാള് തിളങ്ങിയത് പകരക്കാരനായിറങ്ങിയ ആന്ദ്രേ ഷറിലായിരുന്നു. മരിയോ ഗോട്സെ, ടോണി ക്രൂസ് എന്നിവരും പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കുന്നില്ല എന്നതും ജര്‍മ്മന്‍ കോച്ചിനെ വിഷമിപ്പിക്കുന്നുണ്ട്. അള്‍ജീരിയക്കെതിരെ വിജയഗോള്‍ നേടിയ ആന്ദ്രെ ഷറിള്‍ ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്. അതേസമയം വെറ്ററന്‍ താരം മിറോസ്ലാവ് ക്ലോസെ ഇന്നും പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനം പിടിക്കുക.
അതേസമയം ജര്‍മ്മനിയെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില പാലിച്ചെങ്കിലും സ്വിറ്റ്സര്ലന്റിനെതിെരയും ഹോണ്ടുറാസിനെതിരെയും മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തുതന്നെ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ 2-0നും പരാജയപ്പെടുത്താന്‍ ഫ്രഞ്ച് പോരാളികള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ഫ്രാന്‍സിന്റെ പ്രകടനം മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. നീക്കങ്ങള്‍ക്ക് ഒത്തിണക്കമില്ലായിരുന്നു എന്നതാണ് പ്രശ്നമായത്.
എങ്കിലും ഫ്രാന്‍സിന്റെ പ്രകടനത്തില്‍ ഫ്രാങ്ക് റിബറിയുടെ അസാന്നിധ്യം പ്രകടമാണ്. കരിം ബെന്‍സേമയും പോള്‍ പോഗ്ബയിലുമാണ് ഫ്രഞ്ച് പോരാളികളുടെ പ്രതീക്ഷമുഴുവനും. ബെന്‍സേമ നാല് കളികളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ആദ്യ രണ്ട മത്സരങ്ങളില്‍ ഗോള്‍ നേടിയ ശേഷം പിന്നീടുള്ള രണ്ട് പോരാട്ടങ്ങളിലും ബെന്‍സേമയുടെ ബൂട്ടിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഇതും ഫ്രാന്‍സിനെ കുഴപ്പത്തിലാക്കുന്നുണ്ട്.
ലോകകപ്പിന്റെ ചരിത്ത്രില്‍ നാലാം തവണയാണ് ജര്‍മ്മനി-ഫ്രാന്‍സ് പോരാട്ടത്തിന് കളമൊരുങ്ങുന്നത്. മുന്‍പ് ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും വിജയം ജര്‍മ്മന്‍ പടയാളികള്‍ക്കായിരുന്നു. 1958-ല്‍ ഫ്രാന്‍സ് വിജയിച്ചപ്പോള്‍ 1982, 86 ലോകകപ്പുകളില്‍ വിജയം ജര്‍മ്മന്‍ പടയ്ക്കൊപ്പം നിന്നു. എന്നാല്‍ മൊത്തം കൡച്ച മത്സരങ്ങളില്‍ കൂടുതല്‍ വിജയം ഫ്രാന്‍സിനാണ്. 25 മത്സരങ്ങള്‍ കളിച്ചതില്‍ ഫ്രാന്‍സ് 11 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ജര്‍മ്മനി എട്ടെണ്ണത്തിലാണ് ജയിച്ചത്. ആറെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ലോകകപ്പിലെ ആദ്യ പോരാട്ടത്തിനാണ് ജര്‍മനിയും ഫ്രാന്‍സും തയ്യാറെടുക്കുന്നത്. ഏറ്റവുമൊടുവില്‍ പരസ്പരം കളിച്ചപ്പോള്‍ വിജയം ജര്‍മനിക്കൊപ്പമായിരുന്നു. പാരീസില്‍, ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ജര്‍മനി കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: