തൊഴുപുഴ: സംസ്ഥാനത്തെ പാറമടകളില്‍ എത്തിക്കുന്ന സ്ഫോടക വസ്തുക്കള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സി.പി മുഹമ്മദ് ചെയര്‍മാനായ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട്. പാറമടകളെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. സ്ഫോടക വസ്തുക്കള്‍ എവിടേക്കു പോകുന്നു, എന്തിന് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരന്വേഷണവും നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ നഴ്സറിയാണ് കേരളമെന്ന് ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ സഭാ സമതി റിപ്പോര്‍ട്ട് അതീവ ഗൗരവകരമാണ്.
എക്സ്പ്ലോസീവ് ലൈസന്‍സ് ലഭിക്കാന്‍ എസ്.പി, ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍, ഫയര്‍ ആന്റ് റസ്ക്യൂ അഡീഷണല്‍ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരുടെ ശുപാര്‍ശവേണം. കേരളത്തില്‍ നല്‍കിയിരിക്കുന്ന ലൈസന്‍സുകള്‍ ഇത്തരത്തില്‍ നിയമം പാലിച്ചാണെന്ന് സമിതി പറയുന്നു. എന്നാല്‍ ലൈസന്‍സ് നല്‍കിയതിന് ശേഷം ഇവിടങ്ങളിലേക്ക് വരുന്ന സ്ഫോടക വസ്തുക്കളെന്തിനാണ് ഉപയോഗിക്കുന്നതെന്ന് കൃത്യമായി നിരീക്ഷണമില്ല.
ഇതേക്കുറിച്ച് സമിതിയുടെ കണ്ടെത്തലുകളിങ്ങനെ: ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ അതിനനുസൃതമായ സ്ഫോടക വസ്തുക്കളാണോ ഉപയോഗിക്കുന്നത്, സ്ഫോടക വസ്തുക്കള്‍ മുഴുവന്‍ ക്വാറികളില്‍ ഉപയോഗിക്കുന്നുണ്ടോ, സ്ഫോടക വസ്തുക്കള്‍ മുഴുവന്‍ ക്വാറി ഉടമകളുടെ കസ്റ്റഡിയിലാണോ സൂക്ഷിക്കുന്നത്, അളവില്‍ വ്യത്യാസമുണ്ടോ, ശരിയായ രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് സംസ്ഥാനത്ത് ഒരു സംവിധാനവുമില്ല. ഇത് ഗുരുതരമായ അവസ്ഥാവിശേഷമാണെന്ന് സമിതി വിലയിരുത്തുന്നു.
കേരളത്തില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ പലതിനും സ്ഫോടക വസ്തുക്കള്‍ ലഭിച്ചത് ക്വാറിയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിപത്തുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന പോലീസിനെ എക്സ്പ്ലോസീവ് വിഭാഗം മാസത്തിലൊരിക്കല്‍ ക്വാറികളില്‍ പരിശോധന നടത്തണമെന്നും സമിതി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗൗരവമുള്ള ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഘടക കക്ഷി നേതാക്കളുടെയും ചില സാമുദായിക സംഘടനകളുടേയും സമ്മര്‍ദ്ദമാണ് റിപ്പോര്‍ട്ട് പൂഴ്ത്താന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വീഴച വരുത്തുന്നത് ഗുരുതരമായ സ്ഥിതി വിശഷം ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നതെന്ന് പട്ടാമ്പി എം.എല്‍.എയും സമിതിയുടെ ചെയര്‍മാനുമായ സി.പി മുഹമ്മദ് ‘ജന്മഭൂമി’യോട് പറഞ്ഞു. സി.പി മുഹമ്മദിനൊപ്പം എട്ട് എംഎല്‍എമാരും സമിതിയിലുണ്ടായിരുന്നു.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: