ബാഗ്ദാദ്: ഇറാഖിലെ തിക്രിതില്‍ സുന്നി ഭീകരരുടെ പിടിയിലുള്ള മലയാളി നഴ്സുമാരുടെ മോചനം അരികെയെന്ന് സൂചന. ഇവരെ വിമാനത്താവളത്തിനു സമീപത്തുള്ള ഒരു സ്ഥലത്ത് സുന്നി ഭീകരര്‍ എത്തിച്ചതായാണ് വിവരം. ഇവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകളില്‍ നിന്ന് മനസിലാകുന്നത്.
നഴ്സുമാരെ മോചിപ്പിക്കാനുള്ള കൃത്യമായ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യാപൃതരായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വെളിവാകുന്നത്. മൊസൂളില്‍ എത്തിച്ചശേഷം അവരെ ഇര്‍ബില്‍ വിമാനത്താവളം വഴി കൊണ്ടുവന്നേക്കും. ഭീകരര്‍ നഴ്സുമാരുടെ ഫോണുകളെല്ലാം മടക്കി നല്‍കിയിട്ടുണ്ട്.
തിക്രിത് നഗരത്തിലെ ആശുപത്രിയില്‍ കുടുങ്ങിയിരുന്ന മലയാളികളടക്കമുള്ള നഴ്സുമാരെ ഇന്നലെയാണ് സുന്നി ഭീകരര്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. തുടര്‍ന്ന് അവരെ രണ്ടു ബസ്സുകളിലായി മൊസൂളിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ നിന്ന് നഴ്സുമാരെ ഭീകരര്‍ ബസ്സിലേക്ക് കയറ്റുന്നതിനിടെ വാഹനത്തിന്റെ ഗഌസ് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍വെച്ചാണ് ഇവര്‍ക്ക് പരിക്കറ്റേത്. എങ്കിലും എല്ലാവരും സുരക്ഷിതരാണ്.
ഇന്നലെ ഭീകരര്‍ ആശുപത്രി ആക്രമിച്ചിരുന്നു. ബോംബിംഗില്‍ ആശുപത്രിയുടെ ഒരു ഭാഗം തകര്‍ന്നിട്ടുമുണ്ട്. തങ്ങള്‍ ആശുപത്രി തകര്‍ക്കുകയാണെന്നും അതിനാല്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് നഴ്സുമാരെ രണ്ടു ബസുകളില്‍ കയറ്റി മറ്റൊരിടത്തേക്ക് മാറ്റിയത്. ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെയാണ് അവര്‍ യാത്രയായത്.
ഭീകരരുടെ നിയന്ത്രണത്തിലാണെങ്കിലും നഴ്സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തിക്രിത്തില്‍ നിന്നും മൊസൂളിലേക്കാണ് അവരെ കൊണ്ടുപോയതെന്നും സുരക്ഷിതരാണെന്നും അവര്‍ക്ക് ചില്ല് തകര്‍ന്നുണ്ടായ പരിക്ക് നിസാരമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 46 നഴ്സുമാരാണ് തിക്രിത്തിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ആദ്യം ഇവര്‍ ബസില്‍ കയറാന്‍ മടിച്ചു. പിന്നെ സുരക്ഷയോര്‍ത്ത് കയറുകയായിരുന്നു. 45 മലയാളികളും ഒരു തമിഴ്നാട്ടുകാരിയും നാലു ഭീകരരുമാണ് ബസില്‍ ഉള്ളത്. ഇവര്‍ക്ക് ബിസ്കറ്റും വെള്ളവും ലഭ്യമായെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭീകരര്‍ക്കൊപ്പം പൊയ്ക്കൊള്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തങ്ങളോട് നിര്‍ദ്ദേശിച്ചതായി നഴ്സുമാര്‍ ബന്ധുക്കളോട് പറഞ്ഞു.
തിക്രിതില്‍ നഴ്സുമാര്‍ താമസിച്ചിരുന്ന ആശുപത്രിയുടെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തു. നഴ്സുമാരെ ഒഴിപ്പിച്ച ആശുപത്രിയാണ് ഭീകരര്‍ ഇപ്പോള്‍ താവളമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നഗരം വിടാന്‍ നഴ്സുമാര്‍ക്ക് കഴിഞ്ഞ ദിവസം ഭീകരര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
സൗദി ഭരണാധികാരി അബ്ദുള്ള രാജാവുമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇറാഖ് വിഷയം ഫോണില്‍ സംസാരിച്ചു. അതേ സമയം സൗദി അറേബ്യ 30,000 ഓളം സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാഖില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സുന്നി ഭീകരര്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഫോണില്‍ ചര്‍ച്ച നടത്തിയത്. ഇറാഖിലെ ഷിയ, സുന്നി, കുര്‍ദ് വിഭാഗങ്ങളെ ഒന്നിച്ച് ചേര്‍ത്ത് രാജ്യത്ത് പുതിയ ഭരണം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇരുഭരണാധികാരികളും ചര്‍ച്ച നടത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരരെ നേരിടാനും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുമായി കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ പാര്‍ലമെന്റ്് സമ്മേളനം അലസിപ്പിരിഞ്ഞിരുന്നു. ഇതോടൊപ്പം രാജ്യം മൂന്നായി വിഭജിക്കപ്പെടുമെന്ന ആശങ്കയും നിലനില്ക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം രാജ്യത്ത് ഒരു സ്വതന്ത്ര ജനഹിതപരിശോധന നടത്തുമെന്ന് കുര്‍ദിസ്താന്‍ നേതാവ് സയിദ് ബര്‍സാനി വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖില്‍ സര്‍ക്കാറിനെതിരെ പോരാടുന്ന ഭീകരര്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി പറഞ്ഞു. അക്രമം അവസാനിപ്പിച്ച് കീഴടങ്ങിയാല്‍ പൊതുമാപ്പ് നല്‍കാമെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ് നൂറി വാഗ്ദാനം നല്‍കിയത്. കുറ്റകൃത്യങ്ങള്‍ നടത്തിയവരുള്‍പ്പെടെ ആരേയും ഞങ്ങള്‍ ഒഴിവാക്കില്ല. എന്നാല്‍ കൊലപാതകങ്ങള്‍ നടത്തിയവര്‍ക്ക് മാപ്പില്ലെന്നും നൂറി പറഞ്ഞു.
മോചന സാധ്യതകള്‍ ഇങ്ങനെ
ന്യൂദല്‍ഹി: സുന്നി വിമതരുടെ പക്കലുള്ള നഴ്സുമാരെ മോചിപ്പിക്കാന്‍ പദ്ധതിയുള്ളതായി സൂചന. സുന്നി വിമതര്‍ ഇന്ത്യന്‍ നഴ്സുമാരെ കടത്തിക്കൊണ്ടു പോയത് സുരക്ഷിത താവളത്തിലേക്കാണ്. മൊസൂളിലേക്കാണ് അവരെ കടത്തിയത്. അവിടെ നിന്ന് വിമാനത്താവളം ഉള്ള ഈര്ബില്ലിലേക്ക് അവരെ കടത്തും. തുടര്‍ന്ന് വിമാനത്തില്‍ ഇന്ത്യയിലേക്കുമെന്നാണ് സൂചനകള്‍.
ഇവര്‍ കുടുങ്ങിയിരുന്ന തിക്രിതിലെ ആശുപത്രി സുന്നി ഭീകരരുടെ അധീനത്തിലായിട്ടും ഈ നഴ്സുമാര്‍ക്ക് ഒരു തരത്തിലുള്ള എതിര്‍പ്പുകളും ആക്രമണങ്ങളും സുന്നി വിമതരില്നിന്നുണ്ടായിട്ടില്ല. ആശുപത്രി വിമതരുടെ പിടിയിലായതിനാല്‍ ഇറാഖ് സേന ആക്രമിക്കാന്‍ ഇടയുണ്ടെന്നു വിലയിരുത്തി നഴ്സുമാരെ ആശുപത്രിയുടെ സുരക്ഷിത ഭാഗത്തേക്കു മാറ്റി പാര്‍പ്പിക്കാന്‍ പോലും സുന്നികള്‍ തയ്യാറായി. പ്രാര്‍ത്ഥനാ വേളയില്‍ അവര്‍ക്ക് അതിനുള്ള സൗകര്യവും വിമതര്‍ ഉണ്ടാക്കികൊടുത്തു. യാത്രാവേളയില്‍ ആഹാരവും വെള്ളവും നല്കി. ഫോണുകള്‍ മടക്കിക്കൊടുത്തു. മാന്യമായിട്ടാണ് പെരുമാറിയത്.
വിമതര്‍ ഇറാഖിലെ ഭരണകക്ഷിക്കെതിരേ ആണ് പോരാടുന്നത്. അവര്‍ വിദേശികള്‍ക്കോ ഇറാഖിലെതന്നെ സാധാരണപൗരന്‍മാര്‍ക്കോ എതിരായി ഒരാക്രമണവും നടത്തിയിട്ടില്ല. അതിനാല്‍ ഇന്ത്യന്‍ നഴ്സുമാര്‍ സുരക്ഷിതരാണ്.
സുന്നികളുടെ പിടിയിലായ നഴ്സുമാരുടെ കാര്യത്തില്‍ എന്തെങ്കിലും ഔദ്യോഗികമായ നടപടികളുമായി വിമതരോട് ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ ചില നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. സുന്നികളുടെ സുരക്ഷിത പ്രദേശമായ മൊസൂള്‍ ഇറാഖ്-ഇറാന് അതിര്‍ത്തിയിലാണ്. ഇതിനടുത്തുള്ള വിമാനത്താവളത്തില്‍ നഴ്സുമാരെ അവര്‍ വിട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: