കൊച്ചി: സംസ്ഥാനത്ത് മഴ നന്നായി ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35 ദിവസത്തേക്ക് വേണ്ട വെള്ളം മാത്രമാണുള്ളത്. മഴ കിട്ടുമെന്ന പ്രതീക്ഷയിലാണ് ലോഡ്ഷെഡിംഗ് പിന്‍വലിച്ചത്. മഴയില്ലാത്തത് വൈദ്യുതി ഉപഭോഗം കൂട്ടി. 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തിയെങ്കിലും വൈദ്യുതി കൊണ്ടുവരാന്‍ മാര്‍ഗമില്ലെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നായി ബോര്‍ഡിന് 800 കോടി രൂപ ലഭിക്കാനുണ്ട്. ഇതില്‍ 500 കോടി രൂപ ജല അതോറിറ്റിയുടേത് മാത്രമാണ്. വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരണം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.
റെയില്‍വെ ബജറ്റില്‍ സംസ്ഥാനത്തിന് വലിയ പ്രതീക്ഷയാണുള്ളത്. പാതകള്‍ ഇരട്ടിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക നീക്കിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി മുഖ്യമന്ത്രി ദല്‍ഹിയില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
മദ്യനയത്തില്‍ സുധീരനും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും സുധീരന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: