ബ്രസീലിയ: സെമിഫൈനല്‍ ലക്ഷ്യമിട്ട് മെസ്സിപ്പട ഇന്ന് പുലിമടയിലേക്ക്. ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്ന് പറയപ്പെടുന്ന ബെല്‍ജിയമാണ് മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍.
1978ലും 1986ലും ലോക ചാമ്പ്യന്മാരും 1990-ല്‍ രണ്ടാം സ്ഥാനക്കാരുമായതൊഴിച്ചാല് ലോകകപ്പില്‍ അര്‍ജന്റീനയുടെ റെക്കോര്‍ഡ് അത്ര മികച്ചതൊന്നുമല്ല. 2002-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ട അര്‍ജന്റീന 2006, 2010 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചിരുന്നു. അവരുടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലാണ് ഇത്തവണത്തേത്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ ചിറകരിഞ്ഞത്.
2002-ലെ ലോകകപ്പില്‍ കളിച്ച ശേഷം ആദ്യമായാണ് ബെല്‍ജിയം ഇത്തവണ യോഗ്യത നേടിയത്. 1986-ല്‍ നേടിയ നാലാം സ്ഥാനമാണ് ബെല്‍ജിയത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് സെമിഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് അര്‍ജന്റീനയോടാണ്. അതിനുശേഷം 1990, 94, 2002 ലോകകപ്പുകളില്‍ അവസാന 16-ല്‍ ഇടംപിടിച്ചു. തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളിലേക്ക് അവര്‍ യോഗ്യത നേടിയതുമില്ല.
ഇത്തവണ തകര്‍പ്പന്‍ വിജയവുമായാണ് ബെല്‍ജിയം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് എച്ചില് നടന്ന ആദ്യ മത്സരങ്ങളില്‍ അള്‍ജീരിയയെയും റഷ്യയെയും ദക്ഷിണ കൊറിയെയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അവസാന 16 പോരാട്ടത്തില്‍ അമേരിക്കയെ അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ 2-1ന് കീഴടക്കിയാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇത്. ചുരുങ്ങിയത് ഒരു ഡസന്‍ ഗോളിനെങ്കിലും ബെല്‍ജിയം ജയിക്കേണ്ടിയിരുന്ന ഈ മത്സരം അമേരിക്കന്‍ ഗോളി ഹൊവാര്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടാണ് അറിയപ്പെടുക.
സൂപ്പര്‍ താരങ്ങളൊന്നുമില്ലെങ്കിലും ഒത്തിണക്കമുള്ള ടീമുമായാണ് ബെല്‍ജിയം വരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടി കളിക്കുന്ന ഈഡന് ഹസാര്‍ഡും റൊമേലു ലുകാക്കുവുമാണ് പ്രധാന താരങ്ങള്‍. ഒപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരുത്തനായ പ്രതിരോധനിരതാരം വിന്‍സന്റ് കൊംപാനിയുടെ നായകത്വവും ബെല്‍ജിയത്തിന്റെ കരുത്ത് കൂട്ടുന്നു. പരിക്കേറ്റ് കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന ആഴ്സണലിന്റെ തോമസ് വെര്മാലന് ഇന്നലെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. എങ്കിലും വെര്മാലന് ഇന്ന് ഇറങ്ങുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. പകരം കഴിഞ്ഞ മത്സരത്തിലെ പോലെ ടോബി ആല്‍ഡര്‍ വെയറല്ഡ് വെര്മാലന് കൊംപാനിക്കൊപ്പം പ്രതിരോധക്കോട്ട ഉയര്‍ത്താന്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ഇവര്‍ക്കൊപ്പം ടോട്ടനത്തിന്റെ യാന്‍ വെര്‍ട്ടോഗനും ഡാനിയേല്‍ വാന്‍ ബുയ്റ്റനും പ്രതിരോധം കാക്കാന്‍ ഇറങ്ങുന്നതോടെ അര്‍ജന്റീനയുടെ മെസ്സിപ്പട അല്പം വിഷമിക്കും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് ബെല്‍ജിയം പ്രതിരോധനിര നടത്തിയത്. ഇന്ന് മെസ്സിയെ തളയ്ക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ വിജയിച്ചാല്‍ പിന്നീടുള്ള കാര്യങ്ങള്‍ അവരുടെ വഴിക്ക് വന്നേക്കാന്‍ സാധ്യതയുണ്ട്. ഇനി പ്രതിരോധത്തില്‍ വിള്ളല്‍ വീണാലും ചോരത്ത കൈകളുമായി ഗോള്‍പോസ്റ്റിന് മുന്നില്‍ യുവതാരം തിബ്യൂട്ട് കുര്ട്ടോയിയുടെ സാന്നിധ്യവും ബെല്‍ജിയം പടക്ക് ആത്മവിശ്വാസമേകുന്നു.
ആക്സല്‍ വിറ്റ്സലും ഫില്ലാനിയും കെവിന് ഡിബ്രൂയ്നും മധ്യനിരയിലും ഈഡന് ഹസാര്‍ഡും ഡാരിസ് മെര്‍ട്ടന്‍സും വിംഗുകളില്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കും. അമേരിക്കക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടിയ റൊമേലു ലുകാക്കുവായിരിക്കും സ്ട്രൈക്കറായി ആദ്യ ഇലവനില്‍ ഇറങ്ങുക. ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ആക്രമണനിരകളിലൊന്നാണ് ബെല്‍ജിയത്തിന്റേത്.
അതേസമയം ലയണല്‍ മെസ്സി എന്ന ഒറ്റയാനില്‍ മാത്രം പ്രതീക്ഷ അര്‍പ്പിച്ചാണ് അര്‍ജന്റീന നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്. അര്‍ജന്റീനയുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും മെസ്സിക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ പ്രതിരോധനിര താരം മാര്‍ക്കോസ് റോജയുടെ സേവനം ഇന്ന് ടീമിന് ലഭിക്കില്ല. അത് അവര്‍ക്ക് കനത്ത തിരിച്ചടിയാണുതാനും. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ട് മഞ്ഞകാര്‍ഡ് കണ്ടതാണ് റോജക്ക് വിനയായത്. പാബ്ലോ സബലേറ്റ, ഗരായ്, ഫെര്‍ണാണ്ടസ്, മാക്സി റോഡ്രിഗസ് എന്നിവരായിരിക്കും പ്രതിരോധം കാക്കാനിറങ്ങുക. ഗോള്‍പോസ്റ്റിന് മുന്നില്‍ ഉജ്ജ്വല ഫോമിലുള്ള സെര്‍ജിയോ റോമേറോയുടെ സാന്നിധ്യം അര്‍ജന്റീനക്ക് ഉണര്‍വേകും. അതേസമയം മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് അര്‍ജന്റീന കോച്ച് സബല്ലെയെ അലട്ടുന്നത്. മെസ്സി കളം നിറഞ്ഞ് കളിക്കുകയും അവസരങ്ങള്‍ ധാരാളം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഹിഗ്വയിന് അടങ്ങിയ സ്ട്രൈക്കിംഗ്നിര ദയനീയ പരാജയമാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ ഹിഗ്വയിന് കഴിഞ്ഞിട്ടില്ല. ക്ലബ് ഫുട്ബോളില്‍ ഗോളുകളടിച്ചുകൂട്ടുന്ന ഹിഗ്വയിന് പ്രതാപത്തിന്റെ നിഴലിലാണ്. 11 പേരടങ്ങിയ ടീമാണ് കളിക്കുന്നതെങ്കിലും പലപ്പോഴും മെസ്സിയും എതിര് ടീമിലെ 11 പേരും തമ്മിലുള്ള പോരാട്ടമാണ് അരങ്ങേറുന്നത്. ഡി മരിയയും ജാവിയര്‍ മസ്ക്കരാനോയും ഗാഗോയും ഉള്‍പ്പെട്ട മധ്യനിര ദയനീയ പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് മെസ്സിക്ക് സ്വന്തം പകുതിയിലേക്ക് ഇറങ്ങിച്ചെന്ന് വേണം പന്തുമായി മുന്നേറാന്‍. അഗ്യൂറോക്ക് പകരം ഇന്നും ലാവേസി തന്നെയായിരിക്കും ആദ്യ ഇലവനില്‍ ഹിഗ്വയിനൊപ്പം ഇടംപിടിക്കുക. കഴിഞ്ഞ മത്സരങ്ങളിലെ പാളിച്ചികള് തിരുത്തി മധ്യനിരയും പ്രതിരോധനിരയും ഒത്തൊരുമ പ്രകടിപ്പിച്ചില്ലെങ്കില്‍ കഴിഞ്ഞ ദക്ഷിണാ്രഫിക്കന്‍ ലോകകപ്പിലെ പോലെ അര്‍ജന്റീനക്ക് ഇന്നും കണ്ണീരോടെ മടങ്ങേണ്ടിവരും. അര്‍ജന്റീനക്ക് ഇന്ന് കാണിച്ചാല്‍ എതിര് വല കുലുക്കാന്‍ മെസ്സിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: