ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നിമിഷങ്ങളാണ് പെനാല്‍റ്റി ഷൂട്ടൗട്ടുകളെന്ന് ലോകോത്തര ഗോള്‍കീപ്പര്‍മാരായ ഒൡവര്കാനും പീറ്റര്‍ ഷ്മൈക്കിളും വിലയിരുത്തുന്നു. പക്ഷേ, ഇന്ന് ആധുനിക സാങ്കേതികവിദ്യകളുടെ സഹായം ലഭിക്കുന്ന ഷൂട്ടര്‍മാര്‍ ഷൂട്ടൗട്ടില്‍ ഗോള്കീപ്പര്മാരേക്കാള് ആധിപത്യം പുലര്‍ത്തുന്നുമുണ്ട്. എത്ര നന്നായി കളിച്ചിട്ടും ഷൂട്ടൗട്ടിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ പലപ്പോഴും വീണുപോയവരാണ് ഇംഗ്ലണ്ടും അര്‍ജന്റീനയുമെല്ലാം. ചിലിയും ഗ്രീസും പ്രീക്വാര്‍ട്ടര്‍ ഷൂട്ടൗട്ടില്‍ വീഴുകയും അര്‍ജന്റീന ഷൂട്ടൗട്ടിന് തൊട്ടടുത്തുവരെ നെഞ്ചിടിപ്പോടെ എത്തുകയും ചെയ്തതോടെ ബ്രസീല്‍ ലോകകപ്പിന്റെ അവസാന പോരാട്ടങ്ങളില്‍ ഷൂട്ടൗട്ടിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ക്കായി തല പുകയ്ക്കുകയാണ് പരിശീലകര്‍.
1994ലെ അമേരിക്കന്‍ ലോകകപ്പ് ഫൈനല്‍… കിക്ക് എടുക്കുന്നത് റോബര്‍ട്ടോ ബാജിയോ എന്ന ഇറ്റലിയുടെ ഓമന. ബാറിന് കീഴില്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ടഫറേല്‍. തന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്നത് കണ്ട് ഇറ്റാലിയന്‍ താരം റോബര്‍ട്ടോ ബാജിയോ കണ്ണീരോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ വലയ്ക്ക് കീഴില്‍ നിന്ന ബ്രസീലിയന്‍ കീപ്പര്‍ ടഫറേല്‍ ലോക വിജയത്തിന്റെ ഉന്മാദത്തിലായിരുന്നു. ആ പന്ത്രണ്ടുവാരകള് ഫുട്ബോള്‍ കളിക്കാരന്റെ മനസും ഉന്മാദവും കണ്ണീരും കൊണ്ടുവരുന്നതാണെന്ന് ഫുട്ബോള്‍ ഒന്നു തട്ടിയവര്പോലും തലകുലുക്കി സമ്മതിക്കുന്നത് വെറുതെയല്ല. നാലുകൊല്ലം കാത്തിരുന്ന് ലോകകപ്പ് കളിക്കാനെത്തി മത്സരങ്ങള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഓരോ ടീമുകളും പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പോരടിക്കുക. ഗ്രീസിന്റെയും ചിലിയുടെയും കണ്ണീരിന്റെ കഥ കണ്ട ബ്രസീല്‍ ലോകകപ്പിലും ഷൂട്ടൗട്ടിന്റെ ജീവന്മരണ തുലാസ് ദൃശ്യമായി.
കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ലോകതലത്തില്‍ ഷൂട്ടൗട്ടില്‍ ഏറ്റവും മികച്ച റെക്കോഡ് സ്വന്തമായുള്ള ജര്‍മനിയെ (ജര്‍മനി നാലു ഷൂട്ടൗട്ടില്‍ നാലിലും ജയിച്ചിട്ടുണ്ട്) ലഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ആദ്യം തീരുമാനിച്ചത് നേരെ ചൊവ്വെ കിക്ക് എടുക്കാന്‍ പരിശീലിക്കാനായിരുന്നു. എന്നാല്‍ അതൊന്നും വേണ്ടി വന്നില്ല ജര്‍മനിക്ക്. പന്ത്രണ്ട് വാരകള്‍ (10.97 മീറ്റര്‍) അകലെയുള്ള ലക്ഷ്യത്തിലേയ്ക്ക് വെടിയുണ്ടപോലെ പന്ത്തൊടുക്കുന്നവരും ബുദ്ധിപൂര്‍വം പ്ലേയ്സ് ചെയ്യുന്നവരും ഉണ്ടെന്നിരിക്കെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഗോളിക്ക് അല്പംകൂടി മുന്‍തൂക്കം നല്കുന്ന തരത്തില്‍ നിയമത്തില്‍ കര്‍ശന പരിഷ്കാരങ്ങളാണ് ഫിഫ വരുത്തിയത്. കിക്കെടുക്കുന്നതിനിടയിലുള്ള ഓട്ടത്തിനിടയില്നിന്ന് ഗോളിയെ കബളിപ്പിക്കുന്നത് കര്‍ശനമായി തടയുകയാണ് ഫിഫ ചെയ്തത്.
2006ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിട്ട ജര്‍മന്‍ ഗോള്‍ കീപ്പര്‍ യെന്‍സ് ലെഹ്മാന് നടത്തിയ തയ്യാറെടുപ്പുകള്‍ ഗോളികള്‍ എത്രമാത്രം ഷൂട്ടൗട്ടിനായി ഒരുങ്ങുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്. ഓരോ അര്‍ജന്റൈന്‍ താരവും കിക്കെടുക്കാന്‍ വരുമ്പോള്‍ പോക്കറ്റില്നിന്നും കളിക്കാരന്റെ മുന്‍ കിക്കുകളുടെ പ്രത്യേകതകള്‍ ഉള്ള കടലാസ് എടുത്ത് പരിശോധിച്ച ശേഷം പെനാല്‍റ്റി അഭിമുഖീകരിക്കാന്‍ നിന്ന ലെഹ്മാന് കാമ്പിയാസോയുടെയും റോബര്‍ട്ടോ അയാളയുടെയും കിക്കുകള്‍ തടുത്തിട്ടു.
കമ്പ്യൂട്ടറിന്റെ സഹായമില്ലാത്ത കാലത്ത് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഹംഗറിയുടെ ഇതിഹാസമായ ഫ്രാങ്ക് പുഷ്കാസ് നടത്തിയിരുന്ന പരിശീലനം വ്യത്യസ്തമായ തരത്തിലായിരുന്നു. ക്രോസ് ബാറില്‍ 80 സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ ഡിസ്കുകള്‍ കെട്ടിയിട്ട് അതിന് ഉള്ളിലൂടെ ലക്ഷ്യം കാണുന്നതിനാണ് ഓരോവട്ടവും പുഷ്കാസ് ശ്രമിച്ചിരുന്നത്. കിക്ക് എടുക്കുന്നവന്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി അവനില്‍ ഭയം ഉളവാക്കുകയാണ് താന്‍ പലപ്പോഴും ചെയ്യാറെന്നാണ് ഒൡവര്‍ കാന്‍ പെനാല്‍റ്റി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളില്‍ പ്രധാനമായി പറയുന്നത്. കാനെപ്പോലുള്ള ഒരാള്‍ കണ്ണില്‍ ഉറ്റു നോക്കിയാല്‍ കീഴടങ്ങിപ്പോകുമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്ഡോപോലും സമ്മതിച്ചിട്ടുണ്ട്. എതിരാളികളുടെ ടീമില്‍ പെനാല്‍റ്റിയെടുക്കാന്‍ സാധ്യതയുള്ളവരുടെ കിക്കുകള്‍ നാലുവട്ടം ചലനമില്ലാതെ നിര്‍ത്തിയാണ് ഗോള്‍ കീപ്പര്‍മാര്‍ക്ക് നിലവില്‍ പരിശീലനം നല്‍കുന്നത്. കിക്കിന് മുന്‍പുള്ള 120 മില്ലി സെക്കന്‍ഡിലും 40 മില്ലി സെക്കന്‍ഡിലും കിക്ക് എടുക്കുമ്പോഴും കിക്കിനു ശേഷം 40 മില്ലി സെക്കന്‍ഡിലും ഷോട്ട് ചലനമില്ലാതെ നിര്‍ത്തി ഗോള്‍ കീപ്പര്‍മാരോട് കിക്ക് എങ്ങോട്ടാകുമെന്ന് പ്രവചിക്കാന്‍ ആവശ്യപ്പെടുകയാണ് ഗോള്‍കീപ്പിംഗ് കോച്ചുമാര്‍ പറയുന്നത്.
കളിക്കാരന്റെ ഓടി വരവിനും പദചലനങ്ങള്‍ക്കും കിക്കില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് ഒലിവര്കാന് തന്റെ ആത്മകഥയില്‍ വെളിവാക്കുന്നത്. വലങ്കാലന്‍ കളിക്കാരന് കാലുകള്‍ അകറ്റിയാണ് കിക്കിനെ സമീപിക്കുന്നതെങ്കില്‍ അത് ഗോള്‍കീപ്പറുടെ വലതു വശത്തേക്കായിരിക്കുമെന്ന് നിരവധി പഠനങ്ങള്‍ വെളിവാക്കുന്നുണ്ട്. കാലുകള്‍ വിടര്‍ത്തിയാണ് കിക്ക് എടുക്കുന്നതെങ്കില്‍ അത് ഇടത്തേ ഭാഗത്തേയ്ക്ക് ആയിരിക്കുമെന്നും ഉറപ്പാണ്. കമ്പ്യൂട്ടറുകളിലൂടെ കിക്കുകളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുന്നവരുടെ സേവനം ഓരോ ടീമിനും ലഭ്യമാകുന്ന ഈ കാലത്ത് ഗോളികളുടെ ഒരുക്കങ്ങള്‍ക്ക് കുറേക്കൂടി മികച്ച അവസരങ്ങളുണ്ടെന്നത് ശരിതന്നെ. പക്ഷേ, ഓരോ ലോകകപ്പിലും പെനാല്‍റ്റികള്‍ അകത്താകുന്നതിന്റെ ശതമാനം വര്‍ധിച്ച് വരികയാണെന്നത് കണക്കിലെടുക്കുമ്പോള്‍ ടെക്നോളജിയുടെ ആനുകൂല്യത്തിനപ്പുറത്ത് കളിക്കാരുടെ പ്രതിഭ വിജയം നേടുന്നുവെന്ന് മനസിലാക്കാം.
82ലും 86ലും 77 ശതമാനവും 90ല്‍ 73 ശതമാനവും 94ല്‍ 75 ശതമാനവും 98ല്‍ 80 ശതമാനവും പെനാല്‍റ്റി കിക്കുകള്‍ ലക്ഷ്യത്തിലെത്തിയെങ്കില്‍ 2002ലും 2006ലും ഇത് 82 ശതമാനമായി വര്‍ധിച്ചു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ ആകെ 20 പെനാല്‍റ്റികള്‍ എടുത്തപ്പോള്‍ അതില്‍ നാലെണ്ണം പിഴച്ചു. അതായത് 80 ശതമാനം പെനാല്‍റ്റികളും ലക്ഷ്യംകണ്ടു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ വിധിക്കപ്പെട്ട 15 പെനാല്‍റ്റികളില്‍ ആറെണ്ണം ഗോള്‍ കീപ്പര്‍മാരുടെ മികവുകൊണ്ട് വിഫലമായി.
ഇനി പെനാല്‍റ്റി കിക്കുകളിലെ ചില രസകരമായ കണക്കുകള്‍ പരിശോധിക്കാം. പ്രായമേറുന്തോറും കളിക്കാരന് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനുള്ള കഴിവ് കുറയുന്നതായാണ് ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വെളിവാക്കുന്നത്. 28 വയസിന് മുകളിലുള്ള താരങ്ങളുടെ 71 ശതമാനം പെനാല്‍റ്റി മാത്രമാണ് ലക്ഷ്യത്തില്‍ എത്തിയത്. 28 വയസിന് താഴെ അത് 80 ശതമാനത്തില്‍ നില്ക്കുന്നു. പെനാല്‍റ്റി എടുക്കുന്നതിനും ലക്ഷ്യത്തിലെത്തിക്കുന്നതിനും മികവ് കാട്ടുന്നവര്‍ വലങ്കാലന്മാരാണ്. 69 ശതമാനം വലങ്കാലന്മാരുടെ ഷോട്ടുകള്‍ വലയില്‍ എത്തിയപ്പോള്‍ ഇടങ്കാലന്മാര്ക്ക് 50 ശതമാനം കിക്കുകള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിക്കാനായത്. സ്ട്രൈക്കര്‍മാരില്‍ 74 ശതമാനവും പെനാല്‍റ്റി എത്തിച്ചപ്പോള്‍ പ്രതിരോധക്കാരില്‍ അത് 69 ശതമാനവും മധ്യനിരക്കാരില്‍ അത് 58 ശതമാനവുമായി കുറയുന്നു. 23 വയസില്‍ താഴെയുള്ള 85 ശതമാനം പേരും പെനാല്‍റ്റി കിക്കുകളില്‍ പതര്‍ച്ചയില്ലാതെ ലക്ഷ്യം നേടാന്‍ കഴിയുന്നവരാണ്.
പെനാല്‍റ്റിക്ക് മുന്‍പ് ഗോളികള്‍ ജേഴ്സി മാറുന്നതിന് പിന്നിലും ഒരു മനഃശാസ്ത്രപരമായ സമീപനമുണ്ട്. പച്ച ജേഴ്സിയണിഞ്ഞ ഗോള്‍കീപ്പര്‍മാര്‍ 38 ശതമാനം കിക്ക് രക്ഷപ്പെടുത്തിയപ്പോള്‍ കറുപ്പണിഞ്ഞവര് 35 ശതമാനവും നീലയണിഞ്ഞവര് 31 ശതമാനവും തവിട്ടണിഞ്ഞവര് 28 ശതമാനവും മഞ്ഞയണിഞ്ഞവര് 24 ശതമാനവും പര്‍പ്പിള്‍ നിറം അണിഞ്ഞവര്‍ 18 ശതമാനവും ഓറഞ്ച് അണിഞ്ഞവര്‍ 14 ശതമാനവുമാണ് കിക്ക് രക്ഷപ്പെടുത്തിയത്. ചുവപ്പ് ജേഴ്സിയണിഞ്ഞ ഗോള്‍കീപ്പര്‍മാരുടെ കാര്യമാണ് കഷ്ടം. ഫിഫ ലോകകപ്പില്‍ ചുവപ്പ് ജേഴ്സിയണിഞ്ഞ ഒരൊറ്റ ഗോള്കീപ്പര്പോലും 1982നു ശേഷം കിക്ക് തടുത്തിട്ടിട്ടില്ല. പല നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് ഗോള്‍ വല കാക്കുന്ന മെക്സിക്കോയുടെ ജോര്‍ജ് കാമ്പോസിനെയും പരാഗ്വെയുടെ ചിലാവര്ട്ടിനെയും കൊളംബിയയുടെ റെനെ ഹിഗ്വിറ്റയെയുമെല്ലാം ഇംഗ്ലീഷുകാരുടെ പഠനത്തില്‍ ഉള്പെടുത്തിയിരുന്നുവോ എന്ന് ആര്‍ക്കറിയാം.
ഷൂട്ടൗട്ടിന്റെ സമ്മര്‍ദ്ദത്തില്‍ വീണുപോകുന്നവരുടെ പട്ടികയില്‍ ബ്രസീലിയന്‍ ലോകകപ്പില്‍ ചിലിയുടെയും ഗ്രീസിന്റെയും പേരുകൂടി ചേര്‍ക്കപ്പെട്ടു. രണ്ട് കിക്കുകള്‍ രക്ഷപ്പെടുത്തിയ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ജൂലിയോ സെസാര്‍ രാജ്യത്തിന്റെ കാവല്‍ മാലാഖയായി വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ കളിക്കളത്തില്‍ സമ്മോഹന മുഹൂത്തങ്ങള്‍ സൃഷ്ടിച്ച ചിലിയുടെ പിനില്ല, അലക്സി സാഞ്ചസ് എന്നിവര്‍ ദുഃഖപുത്രരായി. ഷൂട്ടൗട്ടുകള്‍ എന്നും അങ്ങനെയാണ്. വില്ലനും നായകനുമിടയിലുള്ള ഒരു നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര.
എ.പി. അനീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: